ഒടുവില്‍ ആയുധം ഉപേക്ഷിക്കാന്‍ സമ്മതിച്ച് ഹമാസ്.. ഇസ്രായേല്‍ ഗാസയില്‍ നിന്ന് പിന്‍വാങ്ങുമെന്ന് യുഎസ്
ഗാസയിലെ ഹമാസ് ഉള്‍പ്പെടെയുള്ള എല്ലാ സായുധ ഗ്രൂപ്പുകളെയും പൂര്‍ണമായും നിരായുധീകരിക്കുന്നതിനായി ബോര്‍ഡ് ഓഫ് പീസ് കരാറിലെത്തിയെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബോര്‍ഡ് ഓഫ് പീസ് പദ്ധതി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഗാസയില്‍ ആയുധം ഉപേക്ഷിക്കാന്‍ ഹമാസ് സമ്മതിച്ചു എന്നും ഇതോടെ ഗാസയില്‍ നിന്ന് ഇസ്രായേല്‍ ഘട്ടംഘട്ടമായി പിന്മാറും എന്നും ട്രംപ് വ്യക്തമാക്കി.
ഗാസയില്‍ പൂര്‍ണമായി നിരായുധരാകാനുള്ള 'ബോര്‍ഡ് ഓഫ് പീസ്' പദ്ധതിക്ക് തങ്ങള്‍ സമ്മതിച്ചതായും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ഉടന്‍ പുറത്തിറക്കുമെന്നും മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്നാല്‍ ഇസ്രായേല്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹമാസ് നിരായുധീകരണം പൂര്‍ത്തിയാകുന്നതോടെ ഇസ്രായേല്‍ ഗാസയില്‍ നിന്ന് പിന്മാറുമെന്നാണ് ട്രംപ് പറയുന്നത്.

ഒരു പുതിയ പലസ്തീന്‍ ഗവണ്‍മെന്റിന്റെ ഭരണത്തിന്‍ കീഴിലേക്ക് ഗാസയെ കൊണ്ടുവരുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പാണ് ഈ കരാര്‍ എന്നും ട്രംപ് അവകാശപ്പെട്ടു. യുഎസ് മധ്യസ്ഥതയിലുള്ള ഗാസ വെടിനിര്‍ത്തല്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഹമാസിന്റെ നിരായുധീകരണവും ഉള്‍പ്പെടുന്നു. ഗാസയുടെ പുനര്‍നിര്‍മ്മാണവും ഈ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാണ്.
അതിനിടെ കരാര്‍ പ്രകാരമുള്ള തങ്ങളുടെ ഭാഗം ഇസ്രായേല്‍ നടപ്പിലാക്കുന്നതിനെ ആശ്രയിച്ചായിരിക്കും പദ്ധതിയുടെ മൊത്തത്തിലുള്ള നടത്തിപ്പ് എന്ന് ഹമാസ് പ്രതിനിധി സംഘത്തിലെ ഒരംഗം അല്‍ ജസീറയോട് പറഞ്ഞു. പദ്ധതി പ്രകാരം, ഹമാസ് തങ്ങളുടെ ആയുധങ്ങള്‍ ഇന്റര്‍നാഷണല്‍ സ്റ്റെബിലൈസേഷന്‍ ഫോഴ്സിന് കൈമാറും. അതുവഴി പ്രത്യേക മേഖലകള്‍ തിരിച്ചറിഞ്ഞ് ഗാസയെ സൈനികവിമുക്തമാക്കും.
ഒരു സ്വതന്ത്ര സമിതി ഇക്കാര്യം സ്ഥിരീകരിച്ച ശേഷം മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയുള്ളൂ. ഇന്റര്‍നാഷണല്‍ സ്റ്റെബിലൈസേഷന്‍ ഫോഴ്സ് മൂന്ന് പ്രധാന ചുമതലകള്‍ നിര്‍വഹിക്കും. ഒന്നാമതായി, പുതിയ പലസ്തീന്‍ പൊലീസ് സേനയ്ക്ക് പരിശീലനം നല്‍കുന്നതിന് അവര്‍ പിന്തുണ നല്‍കും. രണ്ടാമതായി, ഇസ്രായേല്‍ സേന പിന്മാറിത്തുടങ്ങുമ്പോള്‍ അവര്‍ക്കും ഗാസയിലെ ജനങ്ങള്‍ക്കുമിടയില്‍ ഈ സേന നിലയുറപ്പിക്കും.
മൂന്നാമതായി, ആയുധങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കുന്ന പ്രക്രിയയ്ക്ക് അവര്‍ മേല്‍നോട്ടം വഹിക്കും. ഗാസയിലുള്ള വിപുലമായ തുരങ്ക ശൃംഖല പ്രവര്‍ത്തനരഹിതമാക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍, ഗാസയിലെ തങ്ങളുടെ സര്‍ക്കാര്‍ പിരിച്ചുവിടുകയാണെന്ന് ഹമാസ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നടപടികള്‍ സ്തംഭിച്ച സാഹചര്യത്തില്‍, ഇസ്രായേലിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ഒരു നീക്കമായിരുന്നു ഇത്.
എന്നാല്‍ അന്ന് അവരുടെ പ്രസ്താവനയില്‍ ആയുധം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് യാതൊരു പരാമര്‍ശവും ഉണ്ടായിരുന്നില്ല. അതേസമയം ഈ ആയുധ നിരാകരണ കരാറിനായി വാഷിംഗ്ടണ്‍ ഓരോ ഘട്ടത്തിലും ഇസ്രായേലുമായി ഏകോപനം നടത്തിയിരുന്നതായി ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഹമാസ് ആയുധം ഉപേക്ഷിക്കുമോ എന്ന കാര്യത്തില്‍ ഇസ്രായേലിന് ഇപ്പോഴും സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇതൊരു പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കരാറല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ മാസങ്ങളോളം നീണ്ടുനിന്ന അതിസങ്കീര്‍ണ്ണമായ ചര്‍ച്ചകളുടെ ഫലമായി ഉണ്ടായ ഒരു നിര്‍ണായക പുരോഗതിയായാണ് യുഎസും ബോര്‍ഡ് ഓഫ് പീസ് ഉദ്യോഗസ്ഥരും ഈ കരാറിനെ വിശേഷിപ്പിച്ചത്.





Click it and Unblock the Notifications