ക്രൂരന്മാര്‍ക്ക് മുമ്പില്‍ വിരിമാറ് കാട്ടിയ ധീരന്‍; ആയുധമെടുക്കാത്ത പോരാട്ടം!! ഉറ്റവരെ കൊന്നുതള്ളി
ഏത് വിപ്ലവം നയിക്കുമ്പോഴും ആയുധ ബലത്തേക്കാള്‍ കൂടുതല്‍ വേണ്ടത് ചങ്കുറപ്പാണ്. ലോക ചരിത്രത്തില്‍ ഇത്തരം പോരാട്ട ചരിത്രങ്ങള്‍ ഏറെ കാണാം. വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ലെങ്കിലും ആഗോള ക്രൂരതയുടെ മുഖമായിരുന്ന ശക്തിക്ക് മുമ്പില്‍ എഴുന്നേറ്റ് പ്രതിഷേധിച്ച വ്യക്തിയെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മുഹമ്മദ് അല്‍ ഹമൗദി.
ലോകം ഞെട്ടലോടെ കേട്ട ഐസിസ് ഭീകരരോട് നിരായുധനായി പോരാടിയ ഈ യുവാവിന് നേരിടേണ്ടി വന്നത് കടുത്ത പീഡനങ്ങള്‍. ഉറ്റവരെയും ഉടയവരെയുമെല്ലാം നഷ്ടമായി. സുഹൃത്തുക്കള്‍ മുന്നിലിട്ട് കൊല ചെയ്യപ്പെട്ടു. എങ്കിലും തന്റെ പ്രതിഷേധം തുടര്‍ന്നതിന്റെയും മറ്റും അനുഭവങ്ങള്‍ ബിബിസിയോട് വിവരിക്കുകയാണ് ഹമൗദ്...
ഹമൗദിന്റെ നാട്
സിറിയ-ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന നഗരമായ റക്കയാണ് ഹമൗദിന്റെ നാട്. സിറിയയിലെ ബാഷര്‍ അല്‍ അസദിന്റെ ഭരണകൂടത്തിനെതിരെ പ്രതിഷേധം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉയര്‍ന്നപ്പോള്‍ തന്നെ റക്കയിലും പ്രതിഷേധം അലയിടിച്ചിരുന്നു. സൈന്യത്തിന്റെ ഉരുക്കുമുഷ്ടിക്ക് മുമ്പില്‍ റക്ക നിവാസികള്‍ ശക്തമായി പ്രതിഷേധിച്ചു. ഉടുവില്‍ സൈന്യം മുട്ടുമടക്കുന്നതായിരുന്നു കാഴ്ച.
ആഹ്ലാദ നിമിഷങ്ങള്‍
ഇതോടെ റക്കയില്‍ സൈന്യത്തിന്റെ നിയന്ത്രണം ഇല്ലാതായി. ഏകാധിപത്യത്തില്‍ നിന്ന് മുക്തി നേടിയെന്ന് പ്രദേശത്തുകാര്‍ കരുതി. ആഹ്ലാദം പാതിരാ വരെ നീണ്ട നിമിഷങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നുവെന്ന് ഹമൗദ് പറയുന്നു. എന്നാല്‍ എല്ലാം കാര്യങ്ങള്‍ മാറിമറയുകയായിരുന്നു.
ഐസിസിന്റെ വരവ്
സൈന്യം പിന്‍വലിഞ്ഞതോടെയുള്ള സന്തോഷത്തിന്റെ നാളുകള്‍ ഏറെ നീണ്ടില്ല. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ഐസിസ് ഭീകരര്‍ പ്രത്യക്ഷപ്പെട്ടു. തങ്ങളുടെ നിയന്ത്രണത്തിലാണ് റക്കയെന്നും തങ്ങള്‍ പറയുന്നതാണ് ഇവിടെ നടക്കുകയെന്നും ഭീകരര്‍ പ്രഖ്യാപിച്ചു. ആദ്യ ദിനങ്ങളില്‍ തന്നെ അവര്‍ പിടികൂടിയവരെ പരസ്യമായി വെടിവച്ചുകൊന്നു.
സമരപന്തല്‍ ഒരുങ്ങി
ഇതോടെ ജനം ഭയന്ന് പിന്മാറി. പലരും ഭീകരരുടെ ശല്യം സഹിക്കവയ്യാതെ നാട് വിടാന്‍ ആരംഭിച്ചു. എന്നാല്‍ ഹമൗദും സംഘവും പിന്മാറാന്‍ തയ്യാറായില്ല. അവര്‍ ശക്തമായി പ്രതികരിക്കാന്‍ തീരുമാനിച്ചു. നഗരത്തിന്റെ ഒരു ഭാഗത്ത് അവര്‍ സമരപന്തലുണ്ടാക്കി.
റക്ക അവര്‍ ആസ്ഥാനമാക്കി
2013 മാര്‍ച്ചിലാണ് സൈന്യം പിന്‍മാറിയതും ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം കിട്ടിയതും. പക്ഷേ, അധികം വൈകാതെയെത്തിയ ഐസിസ് ഭീകരര്‍ റക്ക അവരുടെ ആസ്ഥാനമായി പ്രഖ്യാപിക്കുകയായിരുന്നു. പ്രതിഷേധിച്ചവരെയെല്ലാം ക്രൂരമായി പീഡിപ്പിക്കുകയും പരസ്യമായി കൊലപ്പെടുത്തുകയും ചെയതു.
തിരഞ്ഞെടുപ്പ് സ്വപ്‌നം കണ്ടു
അസദ് സൈന്യം പിന്മാറിയ വേളയില്‍ ഇനി ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഹമൗദും സുഹൃത്തുക്കളും സ്വപ്‌നം കണ്ടിരുന്നു. അവര്‍ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങി. ശില്‍പ്പശാലകള്‍ സംഘടിപ്പിച്ചു. ചിലര്‍ ഗൂഗ്‌ളില്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരയാന്‍ തുടങ്ങി.
വന്‍ നഷ്ടങ്ങള്‍
എന്നാല്‍ എല്ലാ സ്വപ്‌നങ്ങളും തകര്‍ത്തായിരുന്നു ഐസിസിന്റെ വരവ്. അവര്‍ പറയുന്നതാണ് ഇസ്ലാമെന്ന് അവര്‍ പ്രചരിപ്പിച്ചു. എതിര്‍ക്കുന്നവരെ കൊലപ്പെടുത്തുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. പ്രതിഷേധം ശക്തിപ്പെടുത്തിയ ഹമൗദിനും നേരിടേണ്ടി വന്നു വന്‍ നഷ്ടങ്ങള്‍.
കാര്യങ്ങള്‍ കൈവിടുന്നു
ജനകീയ വിപ്ലവം സിറിയയുടെ പല ഭാഗങ്ങളിലും സൈന്യം അടിച്ചമര്‍ത്തുകയായിരുന്നു. നിരായുധരായ പ്രതിഷേധക്കാര്‍ സഹിക്കവയ്യാതെ ആയുധമെടുത്തു. പിന്നീട് സൈന്യവും ജനങ്ങളും നേര്‍ക്കുനേര്‍ പോരടിച്ചു. കാര്യങ്ങള്‍ കൈവിട്ടുപോകുകയായിരുന്നു.
സമരം തുടങ്ങാന്‍ കാരണം
പലയിടത്തും സായുധ സംഘങ്ങള്‍ ശക്തിപ്പെട്ടുവന്നു. അതിനിടെയാണ് വന്‍ ശക്തിയായി ഐസിസിന്റെ വരവ്. പരസ്യമായി കൊലപാതകങ്ങള്‍ നടത്തുന്ന ഈ സംഘത്തിനെതിരെ മൗനം പാലിച്ചാല്‍ സമൂഹം മൊത്തം ദുരിതത്തിലേക്ക് എറിയപ്പെടുമെന്ന് ഹമൗദിന് ബോധ്യമുണ്ടായിരുന്നു. തുടര്‍ന്നാണ് പ്രതികരിക്കാനും സമരം തുടങ്ങാനും തീരുമാനിച്ചത്.
സുഹൃത്തുക്കളെ കൊന്ന സ്ഥലത്ത്
മൂന്ന് സുഹൃത്തുക്കളെ ഐസിസ് ഭീകരര്‍ ഹമൗദിനും സംഘത്തിനും മുന്നിലിട്ട് കൊലപ്പെടുത്തി. എങ്കിലും ഇവര്‍ പിന്‍മാറിയില്ല. തൊട്ടടുത്ത ദിവസം കൊലപാതകം നടന്ന അതേ സ്ഥലത്ത് സമരപന്തല്‍ പൊങ്ങി. മുദ്രാവാക്യം വിളികളും പ്രതിഷേധ കവിതകളും സ്വാതന്ത്ര്യ ദാഹമുള്ള ഗാനങ്ങളും സമരം ആവേശകരമാക്കി.
ആത്മാവ് നഷ്ടപ്പെടുന്നു
ഐസിസിനെതിരെ കൂടുതല്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഹമൗദും സംഘവും ഒരുങ്ങുമ്പോള്‍ ഒരുഭാഗത്ത് റക്കയുടെ ആത്മാവ് നഷ്ടപ്പെടുകയായിരുന്നു. കൂട്ടക്കൊലകളാണ് ഐസിസ് നടത്തിയത്. ഒരു ദിവസം പുലര്‍ച്ചയെത്തിയ സംഘം ഹമൗദിനെയും രണ്ട് സുഹൃത്തുക്കളെയും തട്ടിക്കൊണ്ടുപോയി.
രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്യല്‍
കണ്ണുകെട്ടിയാണ് കൊണ്ടുപോയത്. അജ്ഞാത കേന്ദ്രത്തിലെത്തിച്ചു ചോദ്യം ചെയ്യല്‍ ആരംഭിച്ചു. തന്നെ നന്നായി അറിയാവുന്ന വ്യക്തിയാണ് ചോദ്യം ചെയ്തതെന്ന് ഹമൗദ് പറയുന്നു. തന്റെ കുട്ടിക്കാലം മുതല്‍ എല്ലാം ചോദ്യം ചെയ്യുന്ന വ്യക്തിക്ക് അറിയാമായിരുന്നുവെന്ന് ഹമൗദ് ഓര്‍ക്കുന്നു.
ക്രൂര പീഡനം
തന്റെ വീടിനെയും വീട്ടുകാരെയും കാറിനെയും എല്ലാ കാര്യങ്ങളും ചോദ്യം ചെയ്തയാള്‍ വിശദീകരിച്ചു. കണ്ണുകെട്ടിയതു കൊണ്ടു ആ വ്യക്തിയെ കാണാന്‍ സാധിച്ചില്ല. തന്നെയും സുഹൃത്തുക്കളെയും പിന്നീട് ചോദ്യം ചെയ്യുകയും സമരത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു. തങ്ങള്‍ ഒരുക്കമല്ലെന്ന് കണ്ടതോടെ ക്രൂര പീഡനം തുടങ്ങി.
ബോധം നഷ്ടമായിട്ടും
തന്റെ മുന്നിലിട്ട് സുഹൃത്തുക്കളെ പീഡിപ്പിച്ചു. ഷോക്കടിപ്പിച്ചു. തന്റെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചു. പല പീഡനങ്ങളും ഓര്‍ക്കാന്‍ പോലും പറ്റുന്നില്ല. ബോധം നഷ്ടമായിട്ടും പീഡിപ്പിക്കപ്പെട്ടു. ശരീരത്തിലെ മുറിവുകള്‍ പീഡനത്തിന്റെ ക്രൂരത തന്നെ ബോധ്യപ്പെടുത്തിയെന്നും ഹമൗദ് പറയുന്നു.
ഒടുവില്‍ സംഭവിച്ചത്
തന്നെ ഐസിസ് ഭീകരര്‍ കൊല്ലുമെന്നാണ് കരുതിയത്. നാല് മാസം തടവില്‍ കഴിഞ്ഞു. അതിനിടെ ജയില്‍ ആക്രമിക്കപ്പെട്ടു. അവസരം മുതലെടുത്ത് താന്‍ രക്ഷപ്പെട്ടു. സിറിയയുടെ മറ്റു പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് താന്‍ ഓടി. എന്നാല്‍ അവിടെയും സമാനമായ സാഹചര്യമായിരുന്നു. ഒടുവില്‍ സിറിയ വിട്ടു പോന്നു. ഇനി ഒരിക്കലും സിറിയയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇപ്പോള്‍ യൂറോപ്പില്‍ കഴിയുന്ന ഹമൗദ് ബിബിസിയോട് പറയുന്നു.
ഉമേഷും ഉദയനും നിരപരാധികള്‍; ക്രൂരമായി മര്‍ദ്ദിച്ച് പോലീസ് കുറ്റം സമ്മതിപ്പിച്ചു, സ്ത്രീകള്‍ പറയുന്നു