ഭൂകമ്പവും അഗ്നിപർവ്വത സ്ഫോടനവും.. ലാവ 38 മീറ്റര്‍ വരെ ഉയരത്തിൽ.. ഹവായ് ദ്വീപിൽ അടിയന്തരാവസ്ഥ
ഹൊനോലുലു: ഹവായി ദ്വീപിലെ സജീവ അഗ്നിപര്‍വ്വതങ്ങളിലൊന്നായ കിലവ്യെ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ദ്വീപില്‍ ഉണ്ടായ നിരവധി ഭൂചലനങ്ങള്‍ക്ക് പിന്നാലെയാണ് അഗ്നിപര്‍വ്വത സ്‌ഫോടനമുണ്ടായത്. ഇതേത്തുടര്‍ന്ന് ദ്വീപ് നിവാസികളായ ആയിരത്തി എഴുന്നൂറോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. മരണം സംഭവിച്ചതായോ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല.
അഗ്നിപര്‍വ്വതത്തിന്റെ പടിഞ്ഞാറ്-കിഴക്ക് ഭാഗത്തായുണ്ടായ വന്‍ ഭൂചലനത്തെ തുടര്‍ന്നാണ് പൊട്ടിത്തെറിയുണ്ടായത്. ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 6.9 ആണ് രേഖപ്പെടുത്തിയത്. 1975ന് ശേഷം യുഎസില്‍ ഇത്ര ശക്തമായ ഭൂകമ്പം രേഖപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

ഉഗ്രസ്‌ഫോടനത്തെ തുടര്‍ന്ന് 38 മീറ്റര്‍ വരെ ഉയരത്തിലാണ് ലാവ പുറത്തേക്ക് വന്നത്. ലാവ പരന്നൊഴുകി നഗരത്തിലെ നിരവധി വീടുകളും കെട്ടിടങ്ങളും നശിച്ചിട്ടുണ്ട്. വീട് ഒഴിയാത്തവരോട് പെട്ടെന്ന് തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ സുനാമി മുന്നറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹവായ് നാഷണല്‍ ഗാര്‍ഡിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ദ്വീപ് നിവാസികള്‍ക്ക് വേണ്ടിയുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ രണ്ട് കമ്മ്യൂണിറ്റ് സെന്ററുകളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. അഗ്നിപര്‍വ്വത സ്‌ഫോടനത്തിന്റെ ഫലമായി അന്തരീക്ഷത്തില്‍ സള്‍ഫര്‍ ഡയോക്‌സൈഡ് അപകടകരമാം വിധത്തിലുള്ള അളവില്‍ കലര്‍ന്നിട്ടുണ്ടെന്നും രക്ഷാ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.












Click it and Unblock the Notifications