നേപ്പാളില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 65 ആയി; നിരവധി പേരെ കാണാതായി
കാഠ്മണ്ഡു: നേപ്പാളില്‍ വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും മരിച്ചവരുടെ എണ്ണം 65 ആയി. 30 പേരെ കാണാതായി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് ആയിരത്തി ഒരുനൂറ് പേരെ പൊലീസ് രക്ഷപ്പെടുത്തി. ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ നേപ്പാളിലെ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായി. എല്ലാ പ്രധാന ഹൈവേകളിലും ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച മുതല്‍ പെയ്യുന്ന ശക്തമായ മഴയാണ് മധ്യ- കിഴക്കന്‍ നേപ്പാളിനെ ദുരിതത്തിലാക്കിയത്. നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. 25 ജില്ലകളിലെ പതിനായിരത്തിലധികം ഭവനങ്ങളിലുള്ളവര്‍ കെടുതികള്‍ നേരിടുകയാണ്.
കർണാടകയിൽ യെദ്യൂരപ്പ യുഗം അവസാനിക്കുന്നു? പുതിയ അധ്യക്ഷനെ കണ്ടെത്താൻ ബിജെപി, അടിമുടി മാറ്റം
നദികള്‍ കരകവിഞ്ഞ് ഒഴുകിയതോടെ സമീപത്തുള്ള വാസസ്ഥലങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി കൂടുതലാണ്. ''മഴയെത്തുടര്‍ന്നുണ്ടായ ദുരന്തങ്ങള്‍ രാജ്യത്തുടനീളം നാശനഷ്ടമുണ്ടാക്കിയതായി നേപ്പാള്‍ പോലീസ് പുറത്തിറക്കിയ വാര്‍ത്താ ബുള്ളറ്റിനില്‍ പറഞ്ഞു. ലളിത്പൂര്‍, കാവ്രെ, കോതാങ്, ഭോജ്പൂര്, മകാന്‍പൂര്‍ തുടങ്ങി വിവിധ ജില്ലകളില്‍ നിന്നാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 65 ആയി ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു.
അതേസമയം, മഴയെത്തുടര്‍ന്നുണ്ടായ ദുരന്തങ്ങള്‍ ബാധിച്ച പ്രദേശങ്ങളില്‍ പോലീസ് ഓഫീസുകളില്‍ നിന്നുള്ള ആളുകളെയും ഉപകരണങ്ങളെയും സമാഹരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ 6,000 ത്തോളം ആളുകളെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
നേപ്പാളിന് പുറമെ ഹിമാലയവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയെതുടര്‍ന്നുണ്ടായ കെടുതികള്‍ തുടരുകയാണ്. ദശലക്ഷക്കണക്കിന് പേരാണ് മഴക്കെടുതിയില്‍ വലയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശിലും കനത്ത മഴ തുടരുകയാണ്. റോഹിഗ്യന്‍ അഭയാര്‍ഥി ക്യാംപുകളില്‍ പത്ത് പേര് മരിച്ചു. ക്യാംപുകളിലെ ആള്‍പ്പെരുപ്പം കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്.