ഹിൻഡൻബർഗ് റിസർച്ച് സ്ഥാപകൻ കുരുക്കിലേക്കോ?; ആന്റേഴ്സണിനെതിരെ സെക്യൂരിറ്റി തട്ടിപ്പ് ആരോപണം
അദാനി കമ്പനികൾക്കെതിരെ വെളിപ്പെടുത്തലുകൾ നടത്തി വാർത്തകളിൽ നിറഞ്ഞ ഹിൻഡൻബർഗ് റിസർച്ച് സ്ഥാപകൻ നെയ്റ്റ് ആൻഡേഴ്സണിനെതിരെ സെക്യൂരിറ്റി തട്ടിപ്പ് ആരോപണം. കാനഡയിലെ ഒന്റാറിയോയിൽ നടക്കുന്ന കേസുമായി ബന്ധപ്പെട്ടാണ് വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. നെയ്റ്റ് ആൻഡേഴ്സണും കാനഡയിലെ ആൻസൺ ഫണ്ടുകൾക്കും എതിരെയാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നതെന്ന് കനേഡിയൻ ഇൻവെസ്റ്റിഗേറ്റീവ് ന്യൂസ് ഔട്ട്‌ലെറ്റായ മാർക്കറ്റ് ഫ്രോഡ്‌സ് റിപ്പോർട്ട് ചെയ്തു.
ഏകദേശം അഞ്ച് ശതമാനം വിവരങ്ങൾ മാത്രമാണ് പരിശോധച്ചതെന്നും ഹിൻഡൻബർഗും ആൻസണും തമ്മിലുള്ള മുഴുവൻ ഇടപാടുകളും സംബന്ധിച്ച വിവരങ്ങൾ യുഎസിലെ സെക്യൂരിറ്റീസ് എക്സേചേഞ്ച് കമ്മീഷന് മുൻപിലെത്തിയാൽ ആന്റേഴ്സണിന്റെ പേരിൽ സെക്യൂരിറ്റീ തട്ടിപ്പ് കേസുകൾ ഉയരാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ദിവസം കമ്പനിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയാണെന്ന് നെയറ്റ് ആൻഡേഴ്സൺ വ്യക്തമാക്കിയിരുന്നു. യുഎസിൽ ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാൻ ദിവസങ്ങൾ ശേഷിക്കെയായിരുന്നു ആൻഡേഴ്സണിന്റെ പ്രഖ്യാപനം വന്നത്. ഇത് സംബന്ധിച്ചുള്ള ചർച്ചകൾക്കിടെയാണ് ഹിൻഡൻബർഗിനെ കുറിച്ച് കൂടുതൽ ആരോപണങ്ങൾ പുറത്തുവരുന്നത്.
ഹിൻഡൻബർഗ് പോലെയുള്ള ഷോർട്ട് സെല്ലിങ്ങ് സ്ഥാപനങ്ങൾക്ക് പിന്നിലെ ഞെട്ടിക്കുന്ന ഇടപാടുകൾ സംബന്ധിച്ചുള്ള ചില റിപ്പോർട്ടുകൾ 2024 നവംബറിൽ ബ്ലൂംബെർഗിൻ്റെ ഗവേഷണ സംഘം പുറത്തുവിട്ടിരുന്നു. 'ഷോർട്ട്-സെല്ലേഴ്‌സിൻ്റെ രഹസ്യ സംഭാഷണങ്ങളും കുട്ടുകെട്ടുകളും കോടതി പോരാട്ടങ്ങളിലേക്ക്' എന്ന തലക്കെട്ടോടെയായിരുന്നു റിപ്പോർട്ട്. ഇന്ത്യൻ വംശജനായ മോയിസ് കസാമിന്റെ കീഴിലുള്ള കനേഡിയൻ സ്ഥാപനമായ ആൻസൺ ഫണ്ടുമായുള്ള ഹിൻഡൻബർഗിന്റെ ബന്ധത്തെ കുറിച്ചായിരുന്നു റിപ്പോർട്ടിലെ പരാമർശം.
എന്നാൽ ആൻസൺ ഫണ്ടുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഹിൻഡൻബർഗ് വിശദീകരിച്ചത്. ഓരോ വർഷവും നൂറുകണക്കിന് സ്രോതസുകളിൽ നിന്നാണ് തങ്ങൾക്ക് ലീഡ് ലഭിക്കുന്നതെന്നും ഇതെല്ലാം ശ്രദ്ധാപൂർവ്വം പരിഗണിച്ചാണ് റിപ്പോർട്ടുകൾ നൽകുന്നതെന്നും ഹിൻഡൻബർഗ് പറഞ്ഞു. എപ്പോഴു പൂർണ എഡിറ്റോറിയൽ സ്വാതന്ത്ര്യം നിലനിർത്തിയിരുന്നുവെന്നും ഹിൻഡൻബർഗ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇരു കമ്പനികളും തമ്മിലുള്ള നിരവധി മെയിലുകൾ പിന്നീട് പുറത്തായിരുന്നു. ആൻസണിന് ഹിൻഡൻബർഗിന്റെ എഡിറ്റോറിയലിൽ ഇടപെടാൻ അധികാരമുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നതായിരുന്നു ഈ മെയിലുകൾ. അതേസമയം ഇരുകമ്പനികളും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടോയന്നത് വ്യക്തമല്ല.
തങ്ങൾക്കെതിരായ ആരോപണങ്ങളിൽ ഹിൻഡൻബർഗിനെതിരെ അദാനി ഗ്രൂപ്പ് നിയമനടപടി സ്വീകരിച്ചിട്ടില്ല. എന്നാൽ തങ്ങളുടെ വിദേശ പങ്കാളികളുടെ സഹായത്തോടെ ഹിൻഡൻബർഗിനെതിരെ അദാനി ഗ്രൂപ്പ് രഹസ്യാന്വേഷണം ആരംഭിച്ചിരുന്നുവെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2023 ജനവരിയിലായിരുന്നു അദാനി ഗ്രൂപ്പിനെതിരെ ഓഹരി ക്രമക്കേട് ആരോപിച്ച് ഹിൻഡൻബർഗ് ആദ്യ റിപ്പോർട്ട് പുറത്തുവിട്ടത്. ആരോപണത്തെ തുടർന്ന് 150 ബില്യൺ ഡോളറിന്റെ നഷ്ടമാണ് അദാനിയുടെ ആസ്തിയിൽ ഉണ്ടായത്.
അതേസമയം അദാനി ഗ്രൂപ്പിനെതിരായ നീക്കങ്ങളിൽ ആൻസൺ ഗ്രൂപ്പിന്റെ പങ്ക് വ്യക്തമല്ല. ആൻസൺ സ്ഥാപകന്റെ ഭാര്യയായ മാരിസ സീഗൽ കസാം മുൻപ് ജെപി മോർഗനിൽ ജോലി ചെയ്തിരുന്നു. തൃണമൂൽ എംപിയായ മഹുവ മൊയ്ത്രയും മാരിസയും സഹപ്രവർത്തകരാണ്. ഇതേ കമ്പനിയിൽ 12 വർഷത്തോളം മഹുവ ജോലി ചെയ്തിട്ടുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനിക്കെതിരെ ലോക്സഭയിൽ കടന്നാക്രമണം നടത്തിയ എംപിമാരിൽ ഒരാൾ കൂടിയാണ് മഹുവ.












Click it and Unblock the Notifications