ദുർഗയായി കമല ഹാരിസ്, ചിത്രം ട്വീറ്റ് ചെയ്ത അനന്തരവൾക്കെതിരെ യുഎസിലെ ഹൈന്ദവ സംഘടനകൾ
വാഷിംഗ്ടണ്‍: അമേരിക്കന്‍ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിന്റെ അനന്തിരവള്‍ മീന ഹാരിസിനെതിരെ ഹൈന്ദവ സംഘടനകള്‍ രംഗത്ത്. കമല ഹാരിസിനെ ദുര്‍ഗയായി ചിത്രീകരിച്ച് കൊണ്ടുളള ചിത്രം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചതിന് പിന്നാലെയാണ് മീന ഹാരിസിന് എതിരെ അമേരിക്കയിലെ ഹൈന്ദവ സംഘടനകള്‍ രംഗത്ത് വന്നിരിക്കുന്നത്.
കമല ഹാരിസിനെ ദുര്‍ഗാ ദേവിയായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത മീന ഹാരിസ് മാപ്പ് പറയണം എന്നാണ് അമേരിക്കയിലെ ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെടുന്നത്. ദുര്‍ഗാ മാതാവിനെ കമല ഹാരിസായി ചിത്രീകരിക്കുന്ന ട്വീറ്റിലൂടെ ആഗോള ഹൈന്ദവ സമൂഹത്തെ ആണ് മുറിവേല്‍പ്പിച്ചിരിക്കുകയാണ് എന്നാണ് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന് എന്ന സംഘടനയുടെ നേതാവായ സുഹാഗ് എ ശുക്ല ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഹിന്ദു മതവുമായി ബന്ധപ്പെട്ട പ്രതീകങ്ങള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്. കമല ഹാരിസിന്റെ വിവാദ ചിത്രം മീന ഹാരിസ് തയ്യാറാക്കിയത് അല്ലെന്ന് ഹിന്ദു അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി നേതാവ് റിഷി ഭട്ടഡ വ്യക്തമാക്കി.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയും ഈ ചിത്രം തയ്യാറാക്കിയത് തങ്ങള്‍ അല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കമല ഹാരിസിനെ ദുര്‍ഗയായി ചിത്രീകരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത പശ്ചാത്തലത്തില്‍ മീന ഹാരിസ് മാപ്പ് പറയണം എന്ന് റിഷി ഭട്ടഡയും ആവശ്യപ്പെട്ടു. വിവാദമായതോടെ മീന ഹാരിസ് ട്വീറ്റ് നീക്കം ചെയ്തിരിക്കുകയാണ്. മഹിഷാസുര മര്‍ദ്ദനം സൂചിപ്പിക്കുന്ന ചിത്രത്തില്‍ ദുര്‍ഗാരൂപത്തിലുളള കമല ഹാരിസ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ജോ ബൈഡനെ ദുർഗയുടെ വാഹനമായ സിംഹമായും ചിത്രീകരിച്ചിട്ടുണ്ട്.