ജലത്തോടും സമയത്തോടും യുദ്ധം; തായ് ഗുഹയിലെ സാഹസിക രക്ഷാപ്രവർത്തനം വെള്ളിത്തിരയിലേക്ക്
Recommended Video
ബാങ്കോക്ക്: നീണ്ട കാത്തിരിപ്പ് ,നിർണായക നിമിഷങ്ങൾ,അപ്രതീക്ഷിതമായ ട്വിസ്റ്റുകൾ, അതിസാഹസികമായ രക്ഷാപ്രവർത്തനങ്ങൾ ഹോളിവുഡ് സിനിമകളെ വെല്ലുന്ന നിമിഷങ്ങൾക്കാണ് ലോകം മുഴുവൻ സാക്ഷ്യം വഹിച്ചത്. ലോകം നെഞ്ചിടിപ്പോടെയും പ്രാർത്ഥനയോടും വീക്ഷിച്ച ഈ നിർണായക നിമിഷങ്ങൾ വെള്ളിത്തിരയിലേക്ക് പകർത്താൻ ഒരുങ്ങുകയാണ് ഹോളിവുഡ് എന്നാണ് റിപ്പോർട്ടുകൾ
രക്ഷാദൗത്യവും കാത്തിരിപ്പും പ്രതീക്ഷയുമെല്ലാം നേരിട്ട് വീക്ഷിക്കാൻ തായ് ലവാങ് ഗുഹാപരിസരത്ത് ഹോളിവുഡിൽ നിന്നും ചിലരെത്തിയിരുന്നു. അമേരിക്കയിൽ നിന്നുള്ള രണ്ട് നിർമാതാക്കളാണ് രക്ഷാപ്രവർത്തനത്തിന്റെ ചൂടാറും മുമ്പെ സംഭവം ബിഗ് സ്ക്രീനിലേക്ക് പകർത്താൻ തയാറായിരിക്കുന്നത്.
ഹോളിവുഡിൽ നിന്നും
രക്ഷാപ്രവർത്തകരിൽ നിന്നും കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാൻ അമേരിക്കയിലെ പ്യുവർ ഫ്ലിക്സ് ഫിലിംസ് മാനേജിംഗ് പാർട്നർ മിഖായേൽ സ്കോട്ടും സഹനിർമാതാവ് ആദം സ്മിത്തും തായ് ഗുഹയിൽ എത്തിയിട്ടുണ്ട്. ബന്ധുക്കളിൽ നിന്നും രക്ഷാപ്രവർത്തകരിൽ നിന്നും കൂടുതൽ കാര്യങ്ങൾ തിരക്കഥാകൃത്തിനോടൊപ്പം വന്ന് ശേഖരിക്കാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. അനേകം ആളുകൾക്ക് പ്രചേദനമാകുന്ന സംഭവം എത്രയും വേഗം വെള്ളിത്തിരയിൽ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇരുവരും പറഞ്ഞു. ലോകം മുഴുവൻ പ്രാർത്ഥനയോടെ നിൽക്കുമ്പോൾ സിനിമാ ചർച്ചയുമായി എത്തിയ സ്മിത്തിനും സ്കോട്ടിനുമെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.
|
സമർപ്പണം
അമേരിക്കകാരനായ സ്കോട്ടിന്റെ ഭാര്യ തായ്ലന്റ്കാരിയാണ്. വർഷത്തിൽ പകുതിയോളം ദിവസങ്ങൾ തായ്ലന്റിലാണ് ചിലവഴിക്കുന്നത്. തായ് ഗുഹയിലെ ഓരോ നിമിഷവും ആകാംഷയോടെയാണ് താൻ വീക്ഷിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ മുങ്ങിമരിച്ച തായ് നാവിക സേനയിലെ മുങ്ങൽ വിദഗ്ധൻ സമാൻ കുനാൻ സ്കോട്ടിന്റെ ഭാര്യയുടെ സഹപാഠിയാണ്. അദ്ദേഹത്തിന്റെ മരണം ഏറെ ഞെട്ടലുണ്ടാക്കിയെന്നും ചിത്രം സമന് സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സ്കോട്ട് പറഞ്ഞു. ഇത്രയും ആകാംഷഭരിതമായ വിഷയമായതിനാൽ മറ്റ് പ്രൊഡക്ഷൻ കമ്പനികളും രംഗത്തെത്താനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് പെട്ടെന്ന് തീരുമാനങ്ങൾ എടുക്കേണ്ടി വന്നതെന്നും സ്കോട്ട് പറഞ്ഞു.
സിനിമാ കഥയെ വെല്ലും
സിനിമാ തിരക്കഥയെ വെല്ലുന്ന സംഭവവികാസങ്ങളാണ് 17 ദിവസങ്ങളായി തായ് ഗുഹയിൽ സംഭവിച്ചുകൊണ്ടിരുന്നത്. ജൂൺ 23-ാം തീയതിയാണ് 12 കുട്ടികളും 25കാരനായ അവരുടെ ഫുട്ബോൾ പരിശീലകനും ഗുഹയ്ക്കുള്ളിൽ കുടുങ്ങുന്നത്. 10 ദിവസത്തെ തിരച്ചിലിനൊടുവിലാണ് ഇവരെ ഗുഹയ്ക്കുള്ളിൽ ജീവനോടെ കണ്ടെത്തുന്നത്. പ്രതികൂലമായ കാലാവസ്ഥ, കനത്ത മഴ, ഗുഹയ്ക്കുള്ളിലെ ഇടുങ്ങിയതും ചെങ്കുത്തായതുമായ വഴികൾ, കുറയുന്ന ഓക്സിജന്റെ അളവ് , മുങ്ങൽ വിദഗ്ധന്റെ മരണമുണ്ടാക്കിയ ആശങ്ക അങ്ങനെ പ്രതികൂലമായ ഘടകങ്ങൾ ഏറെയായിരുന്നു. ഒടുവിൽ മഴ കുറയുന്നതുവരെ കാത്തിരുന്ന് മാസങ്ങൾക്ക് ശേഷം കുട്ടികളെ പുറത്തെത്തിക്കാനുള്ള തീരുമാനത്തിൽ വരെ എത്തിയിരുന്നു രക്ഷാപ്രവർത്തകർ. ഒടുവിൽ ഞായറാഴ്ച രക്ഷാപ്രവർത്തനത്തിന് അവർ തയാറെടുത്തു. സാഹസികത നിറഞ്ഞ ബഡി ഡൈവിംഗ്. വെല്ലുവിളികൾ ഏറെ ഉണ്ടായിരുന്നിട്ടും രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ കുട്ടികളും പരിശീലകനും പുറത്തേക്ക്.
സുരക്ഷിതർ
പുറത്തെത്തിച്ച കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയിരിക്കുന്നത്. ടെറ്റനസ്സ്, റാബിസ്, രോഗപ്രതിരോധത്തിനുള്ള മരുന്നുകൾക്കൊപ്പം ഐ വി ഡ്രിപ്പുകളും കുട്ടികൾക്ക് നൽകുന്നുണ്ട്. അണുബാധ ഒഴിവാക്കാൻ മാതാപിതാക്കളെ പോലും കുട്ടികളുടെ അടുത്തേയ്ക്ക് കടത്തി വിട്ടിട്ടില്ല. രണ്ട് കുട്ടികൾക്ക് ശ്വാസകോശത്തിൽ അണുബാധയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഗുഹയ്ക്കുള്ളിൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം പ്രത്യേക ജെല്ലികൾ,വിറ്റാമിൻ, മിനറൽ ഗുളികകൾ എന്നിവ കുട്ടികൾക്ക് നൽകിയിരുന്നു.