ഇറാന് മുന്നില്‍ മുട്ടുവിറച്ച് ബ്രിട്ടന്; അതികായൻമാരായ ബ്രിട്ടീഷ് നേവി പകച്ചുപോയി... ഓഡിയോ പുറത്ത്
ടെഹ്റാന്/ലണ്ടന്‍: പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയിലേക്ക് നീങ്ങുകയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമായിതുടരുമ്പോള്‍ തന്നെയാണ് ഇറാനും ബ്രിട്ടനും തമ്മിലുള്ള സംഘര്‍ഷവും അതിരൂക്ഷമാകുന്നത്. ഇറാന്റെ എണ്ണക്കപ്പല്‍ ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ ബ്രിട്ടീഷ് നാവിക സേന പിടികൂടിയതിന് അതി ശക്തമായ തിരിച്ചടിയാണ് ഇറാന് നല്‍കിയിട്ടുള്ളത്.
യുദ്ധം ആസന്നം? ഇറാന്റെ എണ്ണ കപ്പല്‍ ബ്രിട്ടന് പിടിച്ചെടുത്തു, കടുത്ത രോഷത്തില്‍ ഇറാന്
ഹോര്‍മുസ് കടലിടുക്കില്‍ ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ഇറാനും പിടിച്ചെടുത്തു. അതില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരും ഉണ്ട്. ഇക്കാര്യത്തില്‍ ആശങ്കപ്പെടാനില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
എന്നാല്‍, ഇറാന് ഇപ്പോള്‍ മേഖലയിലെ വന്‍ ശക്തിയായി മാറിക്കഴിഞ്ഞു എന്നതിന്റെ സൂചനകളാണ് ഈ കപ്പല്‍ പിടിച്ചെടുത്തതോടെ വ്യക്തമായിട്ടുള്ളത്. തങ്ങളുടെ എണ്ണക്കപ്പല്‍ സംരക്ഷിക്കാനുള്ള ബ്രിട്ടീഷ് നാവിതക സേനയുടെ ശ്രമങ്ങള്‍ വൃഥാവിലായതിന്റെ ഓഡിയോ തെളിവുകളും പുറത്ത് വന്നുകഴിഞ്ഞു.
വിപ്ലവ ഗാര്‍ഡുകള്‍
ഹോര്‍മുസ് കടലിടുക്കില്‍ വച്ചായിരുന്നു ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്സ് ബ്രിട്ടീഷ് പതാകയേന്തിയ എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്. കഴിഞ്ഞ ആഴ്ച, സിറിയയിലേക്ക് പോവുകയായിരുന്ന ഇറാന്റെ എണ്ണക്കപ്പല്‍ ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വച്ച് ബ്രിട്ടീഷ് നാവിക സേന പിടികൂടിയതിനുള്ള തിരിച്ചടിയായിരുന്നു ഇത്. പശ്ചിമേഷ്യയെ വലിയ ആശങ്കകളിലേക്ക് തള്ളിവിട്ട സംഭവങ്ങളാണ് രണ്ടും.
ബ്രിട്ടന്റെ ശ്രമം
ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ആയ സ്റ്റെന ഇംപീരിയല്‍ ആണ് ഇറാന് പിടിച്ചെടുത്തത്. മേഖലയില്‍ തന്നെ ബ്രിട്ടീഷ് റോയല്‍ നേവിയുടെ എച്ച്എംഎസ് മോണ്ട്രോസ് എന്ന യുദ്ധക്കപ്പല്‍ ഉണ്ടായിരുന്നു. സ്റ്റെന ഇംപെറോ സുരക്ഷിത പാത ഒരുക്കാന്‍ ബ്രിട്ടീഷ് നാവിക സേന ശ്രമിച്ചെങ്കിലും, അതിന് പുല്ലുവിലയായിരുന്നു ഇറാന് റെവല്യൂഷണറി ഗാര്‍ഡ്സ് നല്‍കിയത്.
ഓഡിയോ പുറത്ത്
കപ്പല്‍ പിടിച്ചെടുക്കുന്നത് തടയാന്‍ ബ്രിട്ടീഷ് നാവിക സേന നടത്തിയ ശ്രമവും, അത് ഇറാന് അവഗണിച്ചതും സംബന്ധിച്ച വ്യക്തമായ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. മരീടൈം സെക്യൂരിറ്റി റിസ്ക് സ്ഥാപനം ആയ ഡ്രയാഡ് ഗ്ലോബല്‍ ആണ് ഇത് സംബന്ധിച്ച ഓഡിയോ പുറത്ത് വിട്ടിട്ടുള്ളത്. ഇറാന് റെവല്യൂഷണറി ഗാര്‍ഡ് ബ്രിട്ടീഷ് കപ്പലുമായും, ബ്രിട്ടീഷ് നാവിക സേന ഇറാന് സേനയുമായും നടത്തിയ സംഭാഷണങ്ങളാണ് പുറത്തായിട്ടുള്ളത്.
കര്‍ശന നിര്‍ദ്ദേശം
ബ്രിട്ടീഷ് കപ്പലിന് കര്‍ശന നിര്‍ദ്ദേശം ആയിരുന്നു ഇറാന് നല്‍കിയത്. യാത്രാ പാത തങ്ങളുടെ ഉത്തരവിനനുസരിച്ച് മാറ്റാന്‍ ആയിരുന്നു നിര്‍ദ്ദേശം. തങ്ങളെ അനുസരിച്ചാല്‍ നിങ്ങള്‍ സുരക്ഷിതരായിക്കും എന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥന് പറയുന്നതിന്റെ ഓഡിയോയും പുറത്ത് വന്നിട്ടുണ്ട്.
പരമാവധി ശ്രമിച്ചു
എണ്ണക്കപ്പല്‍ ഇറാന് പിടിച്ചെടുക്കുമ്പോള്‍ ബ്രിട്ടീഷ് റോയല്‍ നേവിയുടെ കപ്പല്‍ തൊട്ടടുത്തുണ്ടായിരുന്നില്ല. എങ്കിലും തങ്ങളുടെ കപ്പലിനെ സംരക്ഷിക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചിരുന്നു. അന്താരാഷ്ട്ര പാതയിലൂടെയാണ് കപ്പല്‍ കടന്നുപോകുന്നത് എന്നും നിങ്ങളുടെ യാത്രയെ ആര്‍ക്കും തടസ്സപ്പെടുത്താന്‍ ആവില്ലെന്നും നാവിക സേന ഉദ്യോഗസ്ഥന് കപ്പല്‍ അധികൃതരെ അറിയിച്ചിരുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് സ്റ്റെന ഇംപെറോ പിടിച്ചടക്കുന്നില്ലെന്ന് വ്യക്തമാക്കണം എന്ന് ഇറാന് റെവല്യൂഷണറി ഗാര്‍ഡ്സിനോട് ബ്രിട്ടീഷ് ഉദ്യോഗസ്ഥന് നടത്തയ സംഭാഷണവും പുറത്തെത്തിയിട്ടുണ്ട്.
ഇറാനെ ഭയക്കണം
പശ്ചിമേഷ്യയിലെ ചെറിയൊരു രാജ്യം എന്ന രീതിയില്‍ തങ്ങളെ ആരും കാണേണ്ടതില്ലെന്ന വ്യക്തമായ സന്ദേശം ആണ് ഇറാന് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അമേരിക്കയെ വെല്ലുവിളിക്കാന്‍ ധൈര്യം കാണിക്കുന്ന ഇറാന്, ബ്രിട്ടനെതിരെ എങ്ങനെ പ്രതികരിച്ചു എന്നതും അവരുടെ ആത്മവിശ്വാസത്തിന്റെ തെളിവായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
നിര്‍ണായക പാത
എണ്ണ വ്യാപാരത്തിന്റെ നിര്‍ണായക പാതകളില്‍ ഒന്നാണ് ഹോര്‍മുസ് കടലിടുക്ക്. ഇറാനും ഒമാനും അതിര്‍ത്തികള്‍ പങ്കിടുന്ന കടലിടുക്കാണിത്. എണ്ണ ചരക്ക് നീക്കത്തിന്റെ അഞ്ചിലൊന്നും ഈ പാതയിലൂടെ ആണ് നടക്കുന്നത്. സമാനമായ സ്ഥിതി തന്നെയാണ് ഒമാന്‍ കടലിടുക്കിലും ഉള്ളത്.