ചൈനയുടെത് കൊടുംചതി; കൂട്ട മരണങ്ങള്‍ തടയാമായിരുന്നു, എല്ലാം ഒളിപ്പിച്ചത് ഇങ്ങനെ, ഒടുവില്‍...
ലണ്ടന്‍: കൊറോണ വൈറസ് വ്യാപനത്തിന് മുമ്പില്‍ ലോകം അന്ധാളിച്ച് നില്‍ക്കുകയാണ്. അഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 23000 ത്തിലധികം പേര്‍ മരിച്ചു. കുട്ടികളും സ്ത്രീകളും വൃദ്ധരും യുവാക്കളും വരെ മരണത്തിന് കീഴടങ്ങി. ഒട്ടേറെ പേര്‍ മരണത്തെ മുഖാമുഖം കണ്ട് ആശുപത്രികളില്‍ കഴിയുന്നു. ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണം ചൈനയുടെ മൗനമാണെന്ന് നിരീക്ഷിക്കപ്പെടുന്നു.
ഡിസംബര്‍ ആദ്യവാരത്തില്‍ കണ്ട രോഗം ലോകവ്യാപകമായി പടര്‍ന്ന് പിടിച്ചത് ഫെബ്രുവരിയോടെയാണ്. തുടക്കത്തില്‍ ചൈന ജാഗ്രത പാലിക്കുകയും അന്താരാഷ്ട്ര സമൂഹത്തിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നെങ്കില്‍ എല്ലാം ഒരുപരിധി വരെ തടയാമായിരുന്നു. അത് ചെയ്യാതെ അവര്‍ രഹസ്യമാക്കി വച്ചു. മാത്രമല്ല, രോഗത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയ ആരോഗ്യ വിദഗ്ധരെ ക്രൂശിക്കുകയും ചെയ്തു. ആ സംഭവങ്ങള്‍ ഇങ്ങനെ....
രോഗത്തിന്റെ തുടക്കം
അമേരിക്കന്‍ മാഗസിന്‍ നാഷണല്‍ റിവ്യൂവിന്റെ റിപ്പോര്‍ട്ട് പ്രകാരം കൊറോണ വൈറസ് രോഗം ആദ്യം കണ്ടത് ചൈനയിലെ വുഹാനിലുള്ള മാംസ വിപണിയിലാണ്. ഹൂബി പ്രവിശ്യയിലെ വുഹാനിലുള്ള ഇറച്ചി വിപണിയില്‍ നിന്ന് ഒരാളിലേക്ക് രോഗം പകര്‍ന്നത് കഴിഞ്ഞ ഡിസംബര്‍ ഒന്നിന്. അഞ്ച് ദിവസത്തിന് ശേഷം അദ്ദേഹത്തിന്റെ 53കാരിയായ ഭാര്യയ്ക്കും രോഗലക്ഷണങ്ങള്‍ കണ്ടു. അതുവരെ മാര്‍ക്കറ്റില്‍ പോകാത്ത വ്യക്തിയായിരുന്നു ഭാര്യ.
ആഴ്ചകള്‍ പിന്നിട്ടപ്പോള്‍
സ്ത്രീ ആശുപത്രിയില്‍ ചികില്‍സ തേടി. വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. പിന്നീട് ആര്‍ക്കും രോഗം കണ്ടില്ല. അതേസമയം, ഡിസംബര്‍ 25ന് വുഹാനിലെ രണ്ട് ആശുപത്രികളിലെ ജീവനക്കാരില്‍ രോഗലക്ഷണം കണ്ടു. ഡിസംബര്‍ അവസാനത്തില്‍ ഇവിടെയുള്ള ആശുപത്രികളില്‍ ഒട്ടേറെ പേര്‍ ചികില്‍സ തേടിയെത്തി.
ആദ്യം വെളിപ്പെടുത്തിയത്...
ഡിസംബര്‍ അവസാനത്തില്‍ ഒട്ടേറെ പേര്‍ രോഗ ലക്ഷണങ്ങളുമായി ആശുപത്രികളിലെത്തിയെങ്കിലും ആദ്യ സംഭവവുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കപ്പെട്ടില്ല. വുഹാനിലെ മാംസ വിപണിയെയും സംശയിച്ചില്ല. സാര്‍സിന് സമാനമായ വൈറസ് വ്യാപിക്കുന്നുണ്ടെന്നും രോഗം പടരുന്നത് തടയാന്‍ നടപടി വേണമെന്നും ആദ്യം ആവശ്യപ്പെട്ടത് ഡോക്ടര്‍ ലി വെന്‍ലിയാങും മറ്റു ചില ഡോക്ടര്‍മാരുമാണ്.
മൂടിവയ്ക്കാന്‍ ശ്രമം
ഡിസംബര്‍ 31ന് വുഹാന്‍ മുന്‍സിപ്പല്‍ ആരോഗ്യ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. മനുഷ്യനില്‍ നിന്ന് മനുഷ്യയിലേക്ക് പകരുന്നതായി കണ്ടില്ലെന്നും മാത്രമല്ല ആശുപത്രി ജീവനക്കാര്‍ക്ക് രോഗം ബാധിച്ചില്ലെന്നുമാണ് അന്വേഷണത്തിന് ശേഷം മുന്‍സിപ്പാലിറ്റി പ്രഖ്യാപിച്ചത്. അതിന് ശേഷം മൂന്നാഴ്ച കഴിഞ്ഞാണ് ചൈന ലോകാരോഗ്യ സംഘടനയെ കാര്യം അറിയിച്ചത്.
ഡോക്ടര്‍ക്ക് പീഡനം
2020 ജനുവരി ആദ്യത്തില്‍ ഡോക്ടര്‍ ലി വെന്‍ലിയാങിന് വുഹാന്‍ പബ്ലിക് സെക്യൂരിറ്റി ബ്യൂറോ നോട്ടീസ് അയച്ചു. അനാവശ്യമായി ഭീതി പരത്തിയെന്നാരോപിച്ച് നടപടിയും എടുത്തു. ഇനി നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തില്ലെന്ന് പോലീസ് സ്‌റ്റേഷനില്‍ ലി എഴുതി ഒപ്പിട്ട് കൊടുക്കേണ്ടി വന്നു. ഈ രോഗം സംബന്ധിച്ച് യാതൊരു വിവരങ്ങളും പരസ്യപ്പെടുത്തരുതെന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്‍ ഉത്തരവിടുകയും ചെയ്തു.
എല്ലാ രേഖകളും നശിപ്പിച്ചു
വുഹാനില്‍ നിന്നുള്ള രോഗത്തിന്റെ പരിശോധന നടത്തരുതെന്ന് ഹൂബി പ്രവിശ്യാ ആരോഗ്യ കമ്മീഷന്‍ ഉത്തരവിടുകയാണ് പിന്നീട് ചെയ്തത്. മാത്രമല്ല, നേരത്തെ പരിശോധിച്ച സാംപിളുകളുടെ ഫലങ്ങള്‍ നശിപ്പിക്കാനും നിര്‍ദേശിച്ചു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നതായി കണ്ടെത്തിയില്ല എന്ന പ്രസ്താവന വീണ്ടും ഇറക്കുകയും ചെയ്തു.
മാധ്യമ റിപ്പോര്‍ട്ടുകള്‍
വുഹാനിലെ 59 പേര്‍ക്ക് ന്യൂമോണിയ പോലുള്ള രോഗം പടര്‍ന്നിട്ടുണ്ടെന്ന് ജനുവരി ആറിന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ ദിവസം ചൈനീസ് രോഗ നിയന്ത്രണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വുഹാനിലേക്ക് പോകരുതെന്നും അവിടെയുള്ള മാംസ വിപണിയില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങരുതെന്നുമായിരുന്നു നിര്‍ദേശം. മാത്രമല്ല രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തരുതെന്നും നിര്‍ദേശിച്ചു.
ജനുവരി എട്ടിന് ആദ്യ സൂചന
ജനുവരി എട്ടിന് ചൈനീസ് മെഡിക്കല്‍ അതോറിറ്റി വൈറസാണ് രോഗ കാരണമെന്ന് ആദ്യമായി പരസ്യപ്പെടുത്തി. എന്നാല്‍ അപ്പോഴും ഇത് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വ്യാപിക്കില്ലെന്നാണ് അവര്‍ അവകാശപ്പെട്ടത്. വുഹാനിലെ മാര്‍ക്കറ്റില്‍ നിന്ന് ഇറച്ചി വാങ്ങി കഴിച്ച 61കാരന്‍ മരിച്ചുവെന്ന് ചൈന സ്ഥിരീകരിച്ചത് ജനുവരി 11നാണ്.
ഡോക്ടര്‍ ആശുപത്രിയില്‍...
രോഗത്തെ കുറിച്ച് ആദ്യം സൂചന നല്‍കിയ ഡോക്ടര്‍ ലി വെന്‍ലിയാങ് ജനുവരി 12ന് ആശുപത്രിയില്‍ അഡ്മിറ്റായി. ചുമയും പനിയുമായിരുന്നു. കൊറോണ രോഗം ബാധിച്ച രോഗിയെ ഇദ്ദേഹം ചികില്‍സിച്ചിരുന്നു. അതുവഴിയാണ് രോഗം പടര്‍ന്നതെന്ന് സംശയമുണര്‍ന്നു. പിന്നീട് ഇദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി.
ചൈനയ്ക്ക് പുറത്തേക്ക്
ജനുവരി 13നാണ് ചൈനയ്ക്ക് പുറത്ത് കൊറോണ രോഗം ആദ്യം കണ്ടത്. ചൈനയിലെ വുഹാന്‍ സന്ദര്‍ശിച്ച ചൈനീസ് സ്ത്രീക്ക് തായ്‌ലന്റില്‍ രോഗം സ്ഥിരീകരിച്ചു. എന്നാല്‍ ഇവര്‍ വുഹാനിലെ വിവാദ മാര്‍ക്കറ്റില്‍ പോയിട്ടില്ലെന്ന് തായ്‌ലന്റ് സര്‍ക്കാര്‍ അറിയിച്ചു. മറ്റു ചില മാര്‍ക്കറ്റുകള്‍ സന്ദര്‍ശിച്ചിരുന്നു. ഇതോടെ വുഹാനില്‍ വൈറസ് വ്യാപകമായി എന്ന് വ്യക്തമാകുകയും ചെയ്തു. പക്ഷേ, അപ്പോഴും ചൈന ഇക്കാര്യം സമ്മതിച്ചില്ല.
ഒടുവില്‍ ചൈന സമ്മതിച്ചു
ജനുവരി 15ന് ജപ്പാനില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ നിന്നെത്തിയ വ്യക്തിക്കായിരുന്നു രോഗം. അവരും വുഹാനിലെ വിവാദ വിപണികള്‍ സന്ദര്‍ശിച്ചിരുന്നില്ല. പിന്നീടാണ് മനുഷ്യനില്‍ നിന്ന മനുഷ്യയിലേക്ക് രോഗം വ്യാപിക്കാന്‍ നേരിയ സാധ്യതയുണ്ടെന്ന് ചൈന ആദ്യം സമ്മതിക്കുന്നത്. ജനുവരി 19ന് വൈറസിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ചൈന പ്രഖ്യാപിച്ചു.
അപ്പോഴേക്കും വ്യാപിച്ചിരുന്നു
ജനുവരി 20നാണ് ചൈന മനുഷ്യനില്‍ നിന്ന മനുഷ്യനിലേക്ക് രോഗം വ്യാപിക്കുമെന്ന് ഉറപ്പിച്ചുപറഞ്ഞത്. ഗുവാദോങ് പ്രവിശ്യയില്‍ രണ്ട് പേര്‍ക്ക് രോഗം കണ്ട ശേഷമാണിത് ഉറപ്പിച്ചത്. ചൈനയില്‍ നിന്നെത്തിയ വ്യക്തിക്ക് ജനുവരി 21ന് രോഗം സ്ഥിരീകരിച്ചു. 22ന് ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ വുഹാന്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി. അപ്പോഴേക്കും ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ട് രണ്ടു മാസത്തോട് അടുത്തിരുന്നു. ഈ വേളകളില്‍ ചൈനയില്‍ നിന്നുള്ളവര്‍ പല രാജ്യങ്ങളിലേക്കും യാത്ര ചെയ്തിരുന്നു.
Recommended Video
ആ ഡോക്ടറും മരിച്ചു
രോഗത്തെ കുറിച്ച് ആദ്യം സൂചന നല്‍കിയ ഡോക്ടര്‍ ലിയുടെ സ്രവങ്ങള്‍ പരിശോധിച്ചു. ഫലം കിട്ടിയത് ഫെബ്രുവരി ഒന്നിന്. കൊറോണ രോഗമാണെന്ന് സ്ഥിരീകരിച്ചു. ആറ് ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചു. ഇന്ന് രോഗം 170 രാജ്യങ്ങളില്‍ വ്യാപിച്ചിരിക്കുന്നു. 23000ത്തിലധികം പേര്‍ മരിച്ചു. ദിവസവും 600ഓളം പേരാണ് ഇറ്റലിയിലും സ്‌പെയിനിലും മരിക്കുന്നത്. ഇതെല്ലാം ഒഴിവാക്കാമായിരുന്നു ചൈന പല കാര്യങ്ങളും മറച്ചുവച്ചിട്ടില്ലായിരുന്നുവെങ്കില്‍....
ലോകം തകര്‍ന്നടിയും; മാന്ദ്യം പിടികൂടി, 2.5 ലക്ഷം കോടിയുണ്ടെങ്കില്‍ തല്‍ക്കാലിക ഗുണമെന്ന് ഐഎംഎഫ്