ട്രംപിനെ കൊല്ലുന്ന നോട്ടവുമായി പതിനാറുകാരി.. ആരാണ് ലോകനേതാക്കളെ വിറപ്പിച്ച ഗ്രെറ്റ ത്യൂന്‍ബര്‍ഗ്?
Recommended Video
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടിയില്‍ ലോക നേതാക്കള്‍ മുഴുവന്‍ ഉണ്ടായിട്ടും ഏറ്റവുമധികം ചര്‍ച്ചയായിരിക്കുന്നത് ഒരു പതിനാറുകാരിയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നോട്ടം കൊണ്ട് കൊലപ്പെടുത്തിയ ധീരയായ പെണ്‍കുട്ടിയെന്നാണ് ഗ്രെറ്റ ത്യൂന്‍ബര്‍ഗിനെ ലോകം വാഴ്ത്തുന്നത്. ഇന്ത്യയില്‍ അടക്കം ഗ്രെറ്റയുടെ യുഎന്‍ പ്രസംഗം വളരെ ചര്‍ച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്.
പല രാഷ്ട്രീയ നേതാക്കളും മുഖത്ത് നോക്കി പറയാന്‍ മടിക്കുന്ന കാര്യങ്ങളാണ് പെണ്‍കുട്ടി തുറന്ന് പറഞ്ഞിരിക്കുന്നത്. അതാണ് ചര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്. അതേസമയം ലോകത്തിന് ഗ്രെറ്റ ത്യൂന്‍ബര്‍ഗിനെ കുറിച്ച് അറിയാമെങ്കിലും, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഗ്രെറ്റ ആരെന്ന് അറിയില്ല. അവരുടെ പ്രവര്‍ത്തനങ്ങളും അറിയില്ല. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനി പരിചയപ്പെടുത്താന്‍ പോകുന്നത്.
Leaving the saving of our planet to our children is utterly unfair. @GretaThunberg, you're an inspiration. There are no excuses now. We owe the future generations a safe planet. The time for change is now.https://t.co/THGynCSLSI
— Rohit Sharma (@ImRo45) September 24, 2019
യുഎന്‍ കാലാവസ്ഥാ ഉച്ചകോടി
യുഎന്നിലെ തീപ്പാരി പ്രസംഗത്തിന് ശേഷമുള്ള ഗ്രെറ്റയുടെ മുഖഭാവമാണ് ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയപ്പെടുന്നത്. യുഎന്‍ ലോബിയില്‍ ഇവര്‍ കാത്തുനില്‍ക്കുന്നതിനിടെ ആരോ വരുന്നത് ഗ്രെറ്റ നോക്കുന്നതായി വീഡിയോയില്‍ കാണുന്നുണ്ട്. ട്രംപിനെ കണ്ട ഉടനെ ഇവരുടെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടുക്കുന്നതും, പിന്നീട് തുറിച്ച് നോക്കുന്നതും കാണാം. കാലാവസ്ഥാ വ്യതിയാന ഉടമ്പടിയില്‍ നിന്ന് ട്രംപ് നേരത്തെ പിന്മാറിയിരുന്നു. ഇത്തരം കാര്യങ്ങളില്‍ അടക്കം ട്രംപിനെതിരെ കടുത്ത ദേഷ്യം ഈ പതിനാറുകാരിക്കുണ്ട്.
ആരാണ് ഗ്രെറ്റ
ഗ്രെറ്റ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയാണ്. പ്രധാനമായും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് അവബോധം ഉണ്ടാക്കുകയാണ് ഗ്രെറ്റ ലക്ഷ്യമിടുന്നത്. 2018ല്‍ ഗ്രെറ്റ നടത്തിയ ഒരു പ്രതിഷേധമാണ് അവരെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. 15ാം വയസ്സില്‍ സ്കൂളില്‍ നിന്ന് അവധിയെടുത്ത് ഗ്രെറ്റ സ്വീഡിഷ് പാര്‍ലമെന്റില്‍ മുന്നില്‍ പ്രതിഷേധിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനുള്ള നടപടികളായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. ഇത് പിന്നീട് പലയിടത്തേക്കായി വ്യാപിച്ചു. ഫ്രൈഡേയ്സ് ഫോര്‍ ഫ്യൂച്ചര്‍ എന്ന പേരില്‍ ഇവര്‍ സ്കൂളുകളില്‍ വലിയൊരു പ്രതിഷേധം പ്രകടനം ആരംഭിക്കുകയും ചെയ്തു.
ടൈം മാഗസിനിലെ താരം
2018ല്‍ യുഎന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സില്‍ പങ്കെടുത്തതോടെ, ഗ്രേറ്റ കൊണ്ടുവന്ന പ്രതിഷേധം ലോകം ഏറ്റെടുത്തു. സ്വന്തം വീട്ടില്‍ കാര്‍ബണ്‍ ഉപയോഗം കുറയ്ക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുകയും ഗ്രെറ്റ ചെയ്തിരുന്നു. ഇതിനായി പാരിസ്ഥിതിക ജീവിതരീതിയാണ് ഗ്രെറ്റ തിരഞ്ഞെടുത്തത്. പ്രധാനമായും വിമാന മാര്‍ഗമുള്ള സഞ്ചാരം, മാംസഭക്ഷണം കഴിക്കുന്നത് എന്നിവര്‍ ഗ്രെറ്റ തീര്‍ത്തും ഉപേക്ഷിച്ചു. ഈ വര്‍ഷം മെയില്‍ ടൈം മാഗസിന്റെ കവര്‍ ഫോട്ടോയായി വന്നത് ഗ്രെറ്റയായിരുന്നു. അടുത്ത തലമുറയിലെ നേതാവ് എന്നാണ് ടൈം ഇവരെ വിശേഷിപ്പിച്ചത്.
വിറപ്പിച്ച പ്രസംഗം
നമ്മള് കൂട്ടത്തോടെ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ സംസാരിച്ച് കൊണ്ടിരിക്കുന്നത് പണത്തെ കുറിച്ചും, സാമ്പത്തിക വളര്‍ച്ചയുടെ ചിറകുവെച്ച ഭാവനയെ കുറിച്ചാണ്. പൊള്ളയായ വാക്കുകള്‍ കൊണ്ട് നിങ്ങള്‍ എന്റെ സ്വപ്നങ്ങള്‍ കവര്‍ന്നു. എന്റെ ബാല്യം കവര്‍ന്നു. എന്നിട്ടും ഞാന്‍ ഉള്‍പ്പെടെയുള്ള യുവതലമുറയുടെ മുന്നില്‍ പ്രതീക്ഷയോടെ നിങ്ങള്‍ വരുന്നു. എങ്ങനെ നിങ്ങള്‍ക്ക് ഇതിന് ധൈര്യം വന്നു? ലോക നേതാക്കളോട് കാലാവസ്ഥാ ഉച്ചകോടിയില്‍ ഗ്രെറ്റയുടെ ചോദ്യം ഉങ്ങനെയായിരുന്നു. വൈകാരികമായ പ്രസംഗമാണ് ഇവര്‍ നടത്തിയത്.
ഞാന്‍ ഇവിടെ വരേണ്ടതല്ല
ഹരിത ഗൃഹവാതങ്ങള്‍ പുറന്തള്ളുന്ന ഒരു ലോകത്തിലേക്ക് തന്റെ തലമുറയെ തള്ളിവിട്ടതില്‍ ലോകരാഷ്ട്രത്തലവന്മാരെ രൂക്ഷമായിട്ടാണ് ഗ്രെറ്റ നേരിട്ടത്. ഇതെല്ലാം തെറ്റാണ്. ഞാന്‍ ഇവിടെ വരേണ്ടല്ല. ഈ ലോകത്തിന്റെ മറ്റൊരറ്റത്ത് സ്കൂളില്‍ ഇരിക്കേണ്ട കുട്ടിയാണ് ഞാന്‍. എന്നിട്ടും ഞങ്ങളെ പോലുള്ള യുവജനങ്ങളില്‍ പ്രതീക്ഷ വെച്ച് നിങ്ങള്‍ വരുന്നു. എങ്ങനെയാണ് നിങ്ങള്‍ക്ക് അതിന് ധൈര്യം വരുന്നത്. കോപത്താല്‍ ചുവന്ന കണ്ണുകളുമായിട്ടായിരുന്നു ഗ്രെറ്റയുടെ പ്രസംഗം. ഞങ്ങള്‍ നിങ്ങളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന മുന്നറിയിപ്പും ഗ്രെറ്റ നേതാക്കള്‍ക്ക് നല്കി.
ന്യൂയോര്‍ക്കിലും സമരം
കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ന്യൂയോര്‍ക്കിലെത്തിയ ഗ്രെറ്റയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച്ച നടന്ന കാലാവസ്ഥാ സമരത്തില്‍ ലക്ഷകണക്കിന് യുവാക്കളാണ് പങ്കെടുത്തത്. ഇത് ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതേസമയം അഞ്ച് രാജ്യങ്ങള്‍ക്കെതിരെ ഗ്രെറ്റ യുഎന്നില്‍ പരാതി നല്‍കിയിരിക്കുകയാണ്. ജര്‍മനി, ഫ്രാന്‍സ്, ബ്രസീല്‍, അര്‍ജന്റീന, തുര്‍ക്കി എന്നിവര്‍ക്കെതിരെയാണ് പരാതി. ഇവര്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭവിഷ്യത്തുകള്‍ വര്‍ഷങ്ങളായി അനുഭവിക്കുകയാണെന്നും, നടപടി ഉണ്ടാവുന്നില്ലെന്നും ഗ്രെറ്റ പരാതിയില്‍ പറയുന്നു.
പ്രതികരിച്ച് നേതാക്കള്‍
പരിസ്ഥിതിക്ക് വേണ്ടിയുള്ള വികാരം നമ്മള് കണ്ടെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പ്രതികരിച്ചത്. ജര്‍മന്‍ ചാന്‍സിലര്‍ ഗ്രെറ്റയുമായി കൂടിക്കാഴ്ച്ച നടത്തിയിരിക്കുകയാണ്. നേരത്തെ യുഎസ്സില്‍ എത്തിയ ഉടനെ ബരാക് ഒബാമയുമായി ഗ്രെറ്റ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ട്രംപിനെ കാണാന്‍ ഒബാമ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹവുമായി എന്തിനാണ് സംസാരിച്ച് സമയം കളയുന്നതെന്നായിരുന്നു ഗ്രെറ്റയുടെ ധീരമായ പ്രതികരണം. അതേസമയം ധീരയും ബുദ്ധിമതിയുമാണ് ഗ്രെറ്റയെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇന്ത്യയില്‍ അഭിനന്ദനപ്രവാഹം
ഇന്ത്യയില്‍ നിന്ന് ഗ്രെറ്റയ്ക്ക് വലിയ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ജീവിതത്തില്‍ വലിയ പ്രചോദനമാണ് ഗ്രെറ്റയുടെ വാക്കുകളെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു. നമ്മുടെ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം കുട്ടികളിലേക്ക് കൊണ്ടുപോകുന്നത് തീര്‍ത്തും അന്യായമാണ്. ലോകനേതാക്കള്‍ ഇതിന് മുന്‍കൈ എടുക്കണം. മാറ്റത്തിന് സമയമായെന്നും രോഹിത് പറഞ്ഞു. ബോളിവുഡ് നടിമാരായ പ്രിയങ്ക ചോപ്രയും ആലിയ ബട്ടും ഗ്രെറ്റയെ അഭിനന്ദിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ഗ്രെറ്റയുടെ പ്രസംഗം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഹൗഡി മോദിയില്‍ ട്രംപിന്റെ ആദ്യ പ്രതികരണം ഇങ്ങനെ, പിന്നാലെ കശ്മീരില്‍ മധ്യസ്ഥത, മറുപടി ഇങ്ങനെ