എനിക്ക് ശ്വാസം മുട്ടുന്നു! കറുത്ത വർഗക്കാരനെ മുട്ടുകാല് കൊണ്ട് കഴുത്ത് റോഡിൽ ഞെരിച്ച് കൊന്ന് പോലീസ്!
മിനസോട്ട: ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ച ആശങ്കയിൽ കഴിയുന്ന അമേരിക്കയെ ഞെട്ടിച്ച് അതിക്രൂരമായ കൊലപാതകം. പട്ടാപ്പകല്‍ കറുത്തവര്‍ഗക്കാരനായ യുവാവിനെ റോഡില്‍ കഴുത്ത് അമര്‍ത്തി ഞെരിച്ച് പോലീസ് കൊലപ്പെടുത്തി.
48കാരനായ ജോര്‍ജ് ഫ്ളോയിഡിനാണ് അതിദാരുണമായ അന്ത്യം സംഭവിച്ചിരിക്കുന്നത്. സ്ഥലത്തുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് സംശയിച്ചാണ് ജോര്‍ജിനെ പോലീസ് പിടികൂടിയത്. സംഭവത്തിന്റെ വീഡിയോ ലോകത്തെ തന്നെ ഞെട്ടിച്ച് കൊണ്ട് വൈറലാവുകയാണ്. വിശദാംശങ്ങൾ ഇങ്ങനെ...
മുട്ടുകാല് ഊന്നി ഞെരിച്ചു
തെറ്റിദ്ധാരണയെ തുടർന്ന് കസ്റ്റഡിയിലെടുത്ത ജോര്‍ജിനെ പോലീസ് കൈ പിറകിലേക്കാക്കി വിലങ്ങ് അണിയിച്ച് ഷര്‍ട്ട് ഊരി മാറ്റി ഉപദ്രവിക്കുകയായിരുന്നു. ഒരു പോലീസുകാരന് ജോര്‍ജിനെ റോഡിലേക്ക് അമര്‍ത്തി പിടിച്ചു. മറ്റൊരാള്‍ ജോര്‍ജിന്റെ കഴുത്തില്‍ മുട്ടുകാല് ഊന്നി ഞെരിച്ചു. പോലീസുകാരന്റെ കാല്‍മുട്ടിന് താഴെ ജോര്‍ജ് ശ്വാസം മുട്ടി പിടയുകയായിരുന്നു. 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന് ജോര്‍ജ് പോലീസുകാരോട് കേണപേക്ഷിച്ചു.
കണ്ണില്ലാത്ത ക്രൂരത
വേദനിക്കുന്നുവെന്നും വെള്ളം വേണമെന്നും ജോര്‍ജ് ഞെരങ്ങി. എന്നാല്‍ പോലീസുകാര്‍ ജോര്‍ജിന്റെ ദയനീയമായ കരച്ചില് കേട്ടഭാവം നടിച്ചില്ല. പട്ടാപ്പകല്‍ നിരവധി പേരുടെ മുന്നില്‍ വെച്ചായിരുന്നു പോലീസിന്റെ ഈ കണ്ണില്ലാത്ത ക്രൂരത. പലരും ദൃശ്യം ഫോണില്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു. അവരില്‍ ചിലര്‍ പോലീസിനോട് ആ യുവാവിനെ ഉപദ്രവിക്കരുതെന്നും വെറുതെ വിടണമെന്നും ആവശ്യപ്പെടുന്നുണ്ടായിരുന്നു.
നാല് പോലീസുകാരെ പിരിച്ച് വിട്ടു
എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാന്‍ പോലീസ് തയ്യാറായില്ല. അഞ്ച് മിനുറ്റോളം പോലീസിന്റെ കാല്‍മുട്ടിന് താഴെ ജോര്‍ജ് ശ്വാസം മുട്ടി പിടഞ്ഞു. ഏതാനും സമയത്തിനകം ജോര്‍ജിന്റെ ചലനം നിലച്ചു. പോലീസുകാര്‍ ജോര്‍ജിനെ അടുത്തുളള ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പോലീസുകാരെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരിക്കുകയാണ്.
ശക്തമായ പ്രതിഷേധം
ഒരു ഹോട്ടലില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ജോര്‍ജ് ഫ്ളോയിഡ്. ഒരു കടയില്‍ ഉണ്ടായ അക്രമ സംഭവം അന്വേഷിക്കാനാണ് പോലീസ് സ്ഥലത്ത് എത്തിയത്. അവിടെ ഉണ്ടായിരുന്ന ജോര്‍ജിനെ സംശയത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ജോര്‍ജിന്റെ മരണത്തില്‍ അമേരിക്കയില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്.
ആളുകൾ തെരുവിൽ
അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ ഇന്നും വിവേചനം കടുത്ത രീതിയില്‍ നേരിടുന്നുണ്ട്. എനിക്ക് ശ്വാസം മുട്ടുന്നു (I Cant Breathe) എന്നത് അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരന്റെ പ്രതിരോധത്തിന്റെ മുദ്രാവാക്യമായി മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരിക്കുന്നത്.
അന്വേഷണം പ്രഖ്യാപിച്ച് ട്രംപ്
പ്രതിഷേധക്കാര്‍ പോലീസിനെതിരെ തിരഞ്ഞതോടെ പോലീസ് റബ്ബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ നിരവധി അക്രമ സംഭവങ്ങളും കൊള്ളയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥിതി നിയന്ത്രണാതീതമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാളെ വെടിവെച്ച് കൊന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ജോര്‍ജിന്റെ കൊലപാതകം എഫ്ബിഐയും ജസ്റ്റിസ് വകുപ്പും അന്വേഷിക്കുമെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.