കൊറോണ ഇറാനിലെ ലക്ഷക്കണക്കിനാളുകളുടെ ജീവനെടുക്കാം! നടുക്കുന്ന മുന്നറിയിപ്പ് പുറത്ത്!
ടെഹ്‌റാന്‍: കൊറോണ വൈറസ് രാജ്യത്തെ ലക്ഷങ്ങളുടെ ജീവനെടുക്കാന്‍ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പുമായി ഇറാന്‍. ഇറാനില്‍ കൊറോണ വൈറസ് ബാധിച്ച് ഇതുവരെ ആയിരത്തോളം ആളുകളാണ് മരിച്ചിരിക്കുന്നത്. 16,000 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ ഔദ്യോഗിക ടെലിവിഷനിലൂടെ ഞെട്ടിക്കുന്ന മുന്നറിയിപ്പ് പുറത്ത് വിട്ടിരിക്കുന്നത്.
ജനങ്ങള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് യാത്രകള്‍ നടത്തുകയാണെങ്കില്‍ മരണസംഖ്യ ലക്ഷങ്ങളാവും എന്നാണ് മുന്നറിയിപ്പ്. ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ഏറ്റവും ആഴത്തില്‍ പിടികൂടിയ രാജ്യമാണ് ഇറാന്‍.
കടുത്ത മുന്നറിയിപ്പ്
ടെഹ്‌റാനിലെ പ്രസിദ്ധമായ ശരീഫ് സര്‍വ്വകലാശാല പുറത്ത് വിട്ട പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകയും ഡോക്ടറുമായ ഡോ. അഫ്‌റുസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാനില്‍ ഇതുവരെ 988 പേരുടെ ജീവനാണ് കൊറോണ വൈറസ് കവര്‍ന്നെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച മാത്രം 135 പേര്‍ മരണത്തിന് കീഴടങ്ങി. കൊറോണ പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ആഘോഷപരിപാടികളെല്ലാം വിലക്കിയിരിക്കുകയാണ്.
ലക്ഷങ്ങൾ മരിക്കാം
ജനങ്ങള്‍ ഇ്‌പ്പോള്‍ സഹകരിക്കുകയാണ് എങ്കില്‍ കൊറോണ ബാധിക്കുന്നവരുടെ എണ്ണം 120,000ഉം മരിക്കുന്നവരുടെ എണ്ണം 12,000ഉം ആയിരിക്കും. എന്നാല്‍ ജനങ്ങള്‍ സഹകരിക്കാന്‍ കൂട്ടാക്കുന്നില്ല എങ്കില്‍ കൊറോണ മഹാമാരി അടങ്ങുന്നതിന് മുന്‍പ് വൈറസ് ബാധിക്കുന്നവരുടെ എണ്ണം 300,000ഉം മരണപ്പെടുന്നവരുടെ എണ്ണം 110,000 ആയിരിക്കുമെന്നും ഡോ. അഫ്‌റുസ് ഇസ്ലാമി പറയുന്നു.
അതിവേഗം പടരുന്നു
നിലവില്‍ ഇറാനിലെ ആരോഗ്യരംഗത്ത് സൗകര്യങ്ങള്‍ പരിമിതമാണ്. ഇങ്ങനെ തുടര്‍ന്നാല്‍ ഏതാണ്ട് നാല് മില്യണ്‍ ആളുകള്‍ക്ക് കൊറോണ ബാധിക്കാന്‍ സാധ്യതയുണ്ട്. അതില്‍ 3.5 മില്യണ്‍ ആളുകള്‍ മരിക്കാനും സാധ്യതയുണ്ടെന്നും ഡോക്ടര്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 1178 പുതിയ കൊറോണ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതിവേഗത്തിലാണ് രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന് കൊണ്ടിരിക്കുന്നത് എന്നാണിത് വ്യക്തമാക്കുന്നത്.
അനാവശ്യ യാത്രകൾ വേണ്ട
അനാവശ്യമായ യാത്രകള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് ഇറാന്റെ പരമോന്നത നേതാവായ ആയത്തുളള അലി ഖമേനി ഉത്തരവ് പുറത്ത് വിട്ടിട്ടുണ്ട്. ജനങ്ങളോട് വീടുകളില്‍ തുടരാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പലരും ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ല. കഴിഞ്ഞ ദിവസം പ്രാര്‍ത്ഥനാലയം അടച്ചതിനെ തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ അക്രമാസക്തരായിരുന്നു.
Recommended Video
കടുത്ത നിയന്ത്രണങ്ങൾ
ഇറാന്റെ തലസ്ഥാനമായ ടെഹ്രാന്‍ അടക്കമുളള പ്രധാന നഗരങ്ങളില്‍ യാത്ര ചെയ്യുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇതുവരെ 15 മില്യണ്‍ ആളുകളെ പരിശോധന നടത്തിയിട്ടുണ്ട്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി 85,000 തടവ് പുളളികളെ സര്‍ക്കാര്‍ വിട്ടയച്ചിരിക്കുകയാണ്. ഇറാന്‍ അടക്കമുളള പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ യാത്രാവിലക്ക് അടക്കമുളള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.