ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ച് ചൈന; യുദ്ധ ഭീഷണി മുഴക്കി; ഇന്ത്യയെ തകര്‍ക്കാനാകുമെന്ന് താക്കീത്
ബീജിങ്: അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്നതിന് പുറമെ, ഇന്ത്യയെ ഭീഷണിപ്പെടുത്തി ചൈന. യുദ്ധമുണ്ടായാല്‍ ഇന്ത്യ തോല്‍ക്കുമെന്നാണ് അവകാശവാദം. ലഡാക്കിന് പുറമെ അരുണാചല്‍ പ്രദേശിലും ചൈന അക്രമം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഭീഷണിയുമായി രംഗത്തുവന്നിരിക്കുന്നത്.
ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. റഷ്യയില്‍ വച്ച് ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചൈനീസ് മന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഇതെല്ലാം അവഗണിച്ചാണ് ചൈനയുടെ ഭീഷണി. വിശദാംശങ്ങള്‍ ഇങ്ങനെ....
സമാധാനം തകര്‍ക്കുന്ന പ്രതികരണം
ചൈനീസ് വിദേശകാര്യ മന്ത്രി ജനറല്‍ വീ ഫെന്‍ഗിയുമായി രാജ്‌നാഥ് സിങ് റഷ്യയില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. അന്താരാഷ്ട്ര അതിര്‍ത്തി മാനിക്കണമെന്നും ഏകപക്ഷീയമായ നീക്കങ്ങള്‍ ഒഴിവാക്കണമെന്നുമാണ് രാജ്‌നാഥ് സിങ് ഉണര്‍ത്തിയത്. എന്നാല്‍ ഇതെല്ലം അവതാളത്തിലാക്കുന്ന പ്രതികരണമാണ് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായത്.
യുദ്ധമുണ്ടായാല്‍
ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായാല്‍ ഇന്ത്യ പരാജയപ്പെടുമെന്നും ചൈനക്ക് വന്‍ സൈനിക ശക്തിയുണ്ടെന്നുമാണ് ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് മുഖപ്രസംഗത്തില്‍ എഴുതിയത്. ചൈനയുടെ ശക്തി ഇന്ത്യ ഓര്‍ക്കണം. സൈനിക ശക്തിയില്‍ ചൈന മുന്നിലാണെന്നും പത്രം പറയുന്നു.
പ്രധാന ശക്തികളാണ്, പക്ഷേ...
ഇന്ത്യയേക്കാള്‍ സൈനിക ശക്തി ചൈനയ്ക്കുണ്ട്. ഇക്കാര്യം ഇന്ത്യ മനസിലാക്കണം. ഇന്ത്യയും ചൈനയും ലോകത്തെ പ്രധാന ശക്തികളാണ്. പക്ഷേ സൈനിക ശക്തിയില്‍ ഇന്ത്യയാണ് മുന്നിലെന്നും ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലില്‍ പറയുന്നു.
മല്‍സരത്തിന് ഒരുങ്ങിയാല്‍
ചൈനയോട് ശക്തമായ മല്‍സരത്തിന് ഒരുങ്ങിയാല്‍ ഇന്ത്യ പരാജയപ്പെട്ട് പിന്‍വാങ്ങേണ്ടി വരും. അതിര്‍ത്തിയില്‍ യുദ്ധം തുടങ്ങിയാല്‍ ഇന്ത്യ ജയിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നും ശനിയാഴ്ച ഇറങ്ങിയ ഗ്ലോബല്‍ ടൈംസിലെ എഡിറ്റോറിയലില്‍ അവകാശപ്പെടുന്നു.
രണ്ട് മണിക്കൂറിലധികം
വെള്ളിയാഴ്ച രാജ്‌നാഥ് സിങും ചൈനീസ് പ്രതിരോധ മന്ത്രിയും തമ്മില്‍ റഷ്യയിലെ മോസ്‌കോയില്‍ വച്ച് രണ്ട് മണിക്കൂറിലധികം അതിര്‍ത്തി വിഷയം ചര്‍ച്ച ചെയ്തിരുന്നു. അതിര്‍ത്തിയില്‍ പ്രകോപനം നടത്തുകയാണ് ചൈനീസ് സൈന്യം. ശക്തമായ താക്കീത് നല്‍കിയിട്ടും ചൈന നിയമവിരുദ്ധ നീക്കം തുടരുകയാണെന്നും രാജ്‌നാഥ് സിങ് ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.
തെറ്റായി വ്യാഖ്യാനിക്കുന്നു
പ്രശ്‌നം പരിഹരിക്കുന്നതിന് ചര്‍ച്ചയുടെ വഴിയാണ് ഉത്തമം. പ്രതിരോധ മന്ത്രിമാരുമാരുടെ കൂടിക്കാഴ്ച അതിനുള്ള ശ്രമത്തിന്റെ ഭാഗമാകണം. പൊതുജനങ്ങളുടെ വികാരം മാനിച്ചുള്ള നയമാണ് ഇന്ത്യ അതിര്‍ത്തിയില്‍ സ്വീകരിക്കുന്നത്. ഇന്ത്യയാണ് പ്രശ്‌നമുണ്ടാക്കുന്നത്. സമാധാനമുണ്ടാക്കാനുള്ള ചൈനയുടെ നീക്കം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.
5 യുവാക്കളെ തട്ടിക്കൊണ്ടുപോയി
അതേസമയം, അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബന്‍സിരി ജില്ലയിലുള്ള മക്‌മോഹന്‍ ലൈനിനോട് ചേര്‍ന്ന ഭാഗത്ത് നിന്ന് 5 യുവാക്കളെ കാണാതായി. ഇതില്‍ ഒരാള്‍ പ്രസാദ് റിങ്‌ലിങ് ആണ്. ഇയാളുടെ സഹാദോരന്‍ പ്രകാശ് റിങ്‌ലിങ് ആണ് സംഭവം ഫേസ്ബുക്കില്‍ പങ്കുവച്ചത്. ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയി എന്നാണ് ആരോപണം.
അന്വേഷണം ആരംഭിച്ചു
ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന സേറ-7 എന്ന സ്ഥലത്ത് നിന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് പ്രകാശ് പറയുന്നു. സഹോദരനടക്കമുള്ളവരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് എംഎല്‍എ പറയുന്നു...
അഞ്ച് യുവാക്കളെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയി എന്ന് പസിഘട്ട് വെസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ നിനോങ് എറിങും അറിയിച്ചു. ഞെട്ടിപ്പിക്കുന്ന സംഭവമാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അരുണാചല്‍ പ്രദേശിനും ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റന്‍ മേഖലയ്ക്കുമിടയിലുള്ള അതിര്‍ത്തി മേഖലയാണ് മക്ക്‌മോഹന്‍ ലൈന്‍. ഇതിനടുത്താണ് സംഭവം.