താൻ പ്രസിഡണ്ടായാൽ ചുവപ്പോ നീലയോ ഇല്ല; അമേരിക്ക മാത്രം, ഉറപ്പുമായി ജോ ബൈഡൻ
വാഷിംഗ്ടണ്‍: അടുത്ത അമേരിക്കന്‍ പ്രസിഡണ്ടിനെ കണ്ടെത്താനുളള തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാന ഘട്ടത്തില്‍ എത്തുമ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ജോ ബൈഡന് മുന്‍തൂക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ തലത്തിലും കടുത്ത മത്സരം നടക്കുന്ന നിര്‍ണായക സംസ്ഥാനങ്ങളിലും ബൈഡനാണ് ലീഡ് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തന്നെ അമേരിക്കന്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കുകയാണെങ്കില്‍ ഇനി മുതല്‍ ചുവന്ന സംസ്ഥാനങ്ങളോ നീല സംസ്ഥാനങ്ങളോ ഉണ്ടാകില്ലെന്നും മറിച്ച് യുണൈറ്റഡ് സ്‌റ്റേറ്റ് ഓഫ് അമേരിക്ക മാത്രമേ ഉണ്ടാവുകയുളളൂ എന്ന് ജോ ബൈഡന്‍ പറഞ്ഞു. ഫിലാഡല്‍ഫിയയില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷം മുഴുവന്‍ തന്നോട് മികച്ച അനുഭാവം കാട്ടിയതില്‍ ബൈഡന്‍ നന്ദി പറഞ്ഞു. ഈ രാജ്യം തയ്യാറായിക്കഴിഞ്ഞു. അമേരിക്കയുടെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത വിധം പോളിംഗ് ഇക്കുറി നടക്കും. ട്രംപ് പുറകോട് നടത്തിക്കുകയാണ് അമേരിക്കയെ എന്നും എന്നാല്‍ ആര് പ്രസിഡണ്ടാകും എന്നത് ജനം തീരുമാനിക്കാന്‍ പോവുകയാണ് എന്നും ബൈഡന്‍ പറഞ്ഞു. കൊവിഡിനെ മറികടക്കുകയും മധ്യവര്‍ഗത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ബൈഡന്‍ പറഞ്ഞു.
എല്ലാവരോടും വോട്ട് ചെയ്യാനാവശ്യപ്പെട്ട് ബൈഡൻ ട്വിറ്ററിലും രംഗത്ത് എത്തി.
ഇന്നാണ് ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുളള അവസാനത്തെ അവസരം. നിങ്ങള്‍ നേരത്തെ വോട്ട് ചെയ്തിട്ടില്ലെങ്കില്‍ ഇന്ന് വോട്ട് ചെയ്യണമെന്നും എത്ര വൈകിയാലും ചെയ്യണമെന്നും ആണ് ബൈഡന്റെ ട്വീറ്റ്. തനിക്ക് ഇന്ന് അമേരിക്കയുടെ വോട്ട് വേണമെന്നും നമ്മുടെ ജനാധിപത്യം അപകടത്തിലാണ് എന്നും ബൈഡന്‍ ട്വീറ്റ് ചെയ്തു.
അമേരിക്കന്‍ ജനതയില്‍ പൂര്‍ണവിശ്വാസം ഉണ്ടെന്ന് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരിസ്. വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കമല ഹാരിസ് പറഞ്ഞു. വിജയിക്കുന്നത് ആരായാലും ജനാധിപത്യത്തെ സംരക്ഷിക്കുമെന്നും സമാധാനപൂര്‍ണമായ അധികാര കൈമാറ്റത്തിനൊപ്പം നിലകൊളളുമെന്നും കമല ഹാരിസ് പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് അമേരിക്കയുടെ ആത്മാവിനെ തിരിച്ച് പിടിക്കുന്നത് സംബന്ധിച്ചുളളതാണെന്ന് അമേരിക്കന്‍ ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി അഭിപ്രായപ്പെട്ടു. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ശക്തമായ തിരഞ്ഞെടുപ്പ് വിജയം നേടുമെന്നും നാന്‍സി പെലോസി പറഞ്ഞു.












Click it and Unblock the Notifications