സൗദി അറേബ്യ കൂട്ടനശീകരണ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു; പശ്ചിമേഷ്യ യുദ്ധത്തിന് ഒരുങ്ങുന്നു?
ഗള്‍ഫ് രാജ്യങ്ങളെയും അറബ് മേഖലയെയും ആശങ്കയിലാഴ്ത്തുന്ന ഈ വിവരം പുറത്തുവിട്ടത് ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രതിരോധ നിരീക്ഷണ സംഘടന ആണ്.
റിയാദ്: സൗദി അറേബ്യ കൂട്ട നശീകരണ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയാണെന്ന് റിപോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളെയും അറബ് മേഖലയെയും ആശങ്കയിലാഴ്ത്തുന്ന ഈ വിവരം പുറത്തുവിട്ടത് ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രതിരോധ നിരീക്ഷണ സംഘടനയായ ഐഎച്ച്എസ് ജെയ്ന്‍ ആണ്.
ഒരു ഗള്‍ഫ് രാജ്യം എന്തിനാണ് ഇത്തരം ആയുധങ്ങള്‍ വാങ്ങുന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നില്ല. സൗദി മാത്രമല്ല, അമേരിക്കയുടെയും യൂറോപ്പിന്റെയും പിന്തുണയുള്ള യുഎഇ ഉള്‍പ്പെടെയുള്ള മറ്റു അറബ് രാജ്യങ്ങളും സമാനമായ രീതിയില്‍ ആയുധങ്ങള്‍ വാങ്ങുന്നുണ്ട്. യമനില്‍ നേരിട്ടും സിറിയയില്‍ പരോക്ഷമായും സൗദിയുടെ ഇടപെടല്‍ നിലനില്‍ക്കെയാണ് ഈ വിവരം പുറത്തുവരുന്നത്.
വിദൂര പ്രദേശങ്ങളില്‍ പോലും ശക്തമായ ആക്രമണം നടത്താന്‍ ശേഷിയുള്ള ആയുധങ്ങളാണ് സൗദി വാങ്ങുന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. യുദ്ധ വിമാനങ്ങളുടെ ആക്രമണം കൃത്യമാവാന്‍ സഹായിക്കുന്ന ആയുധങ്ങളും സൗദി വാങ്ങിയതില്‍പ്പെടും. ആകാശത്ത് നിന്നു ലക്ഷ്യം സ്ഥാനം എത്രദൂരത്താണെങ്കിലും തകര്‍ക്കാര്‍ കഴിയുന്ന ആയുധങ്ങളാണ് വാങ്ങിയതില്‍ കൂടുതല്‍.
ആകാശത്തു വച്ചുതന്നെ വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കാനും കൂടുതല്‍ നേരം യുദ്ധമുഖത്ത് വിമാനങ്ങളെ നിലനിര്‍ത്താനും സഹായിക്കുന്ന ഉപകരണങ്ങളും വാങ്ങിയിട്ടുണ്ട്. ഐഎച്ച്എസ് ജെയ്‌നിനെ ഉദ്ധരിച്ച് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ സംഭവം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. സൈനിക രഹസ്യങ്ങള്‍ ശേഖരിക്കുന്ന വിഭാഗം കൂടിയുണ്ട് ഐഎച്ച്എസ് ജെയ്‌നിന്.
യുദ്ധക്കപ്പലുകളുടെ ശേഷി വര്‍ധിപ്പിക്കാനും സൗദി പദ്ധതിയിടുന്നുണ്ട്. ഇതിന് വേണ്ടി സൈന്യത്തിന് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. വലിയ യുദ്ധവിമാനങ്ങള്‍ക്ക് പോലും ഇറങ്ങാന്‍ സാധിക്കുന്ന തരത്തില്‍ യുദ്ധക്കപ്പലുകളുടെ പ്രതലം വികസിപ്പിക്കാനാണ് നല്‍കിയിരിക്കുന്ന ഒരു നിര്‍ദേശം.
അടുത്തവര്‍ഷം മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം സൈനിക ബജറ്റ് കുത്തനെ കൂട്ടാനും സൗദി തീരുമാനിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലേയും രാജ്യങ്ങള്‍ 2020 ആകുമ്പോഴേക്കും സൈനിക ആവശ്യത്തിന് നീക്കിവയ്ക്കുന്ന തുക 18000 കോടി ഡോളര്‍ ആവുമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.
സാധാരണ ഗള്‍ഫ് രാജ്യങ്ങള്‍ അതിര്‍ത്തി കാക്കുന്നതിന് മാത്രമാണ് സൈന്യത്തെ ഉപയോഗിക്കാറെന്ന് ഐഎച്ച്എസിലെ പ്രമുഖ നിരീക്ഷകനായ റീഡ് ഫോസ്റ്റര്‍ പറയുന്നു. എന്നാല്‍ അടുത്തിടെയായി പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ അമേരിക്കയില്‍ നിന്നും മറ്റും വാങ്ങുന്ന ആയുധങ്ങള്‍ അതിര്‍ത്തിക്കപ്പുറത്തും ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ്. ഇത് വരും വര്‍ഷങ്ങളില്‍ മേഖലയില്‍ യുദ്ധ സാധ്യത നിലനിര്‍ത്തുമെന്നും ഫോസ്റ്റര്‍ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞവര്‍ഷം പ്രതിരോധ രംഗത്ത് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് സൗദി അറേബ്യ. അമേരിക്ക, ചൈന, ഇന്ത്യ എന്നിവര്‍ക്ക് ശേഷം സൗദിയാണ് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത്. ഇത് മേഖലയെ ആശങ്കയിലാഴ്ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. തുടര്‍ന്ന് മറ്റു രാജ്യങ്ങളും സമാനമായ നീക്കങ്ങള്‍ നടത്തുകയാണ്.
യമനില്‍ ആക്രമണം നടത്തുന്നതില്‍ സൗദി സൈന്യമാണ് മുമ്പിലുള്ളത്. സൗദിയുടെ നേതൃത്വത്തില്‍ അറബ് സൈന്യം യമനിലെ ഹൂതികള്‍ക്കെതിരേ ആക്രമണം തുടരുകയാണിപ്പോഴും. എന്നാല്‍ ഹൂതികള്‍ക്ക് ഇറാന്റെ പിന്തുണയുണ്ട്. 2015ന് ശേഷം യമനില്‍ 11400 പേരാണ് കൊല്ലപ്പെട്ടത്.
ഇറാനും സൗദിയും തമ്മില്‍ നിലനില്‍ക്കുന്ന ശത്രുതയാണ് മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. ഏത് വിഷയത്തിലും ഇറാനും സൗദിയും രണ്ട് പക്ഷത്താണ് നിലയുറപ്പിക്കുന്നത്. ഇത് മുതലെടുത്ത് ഇരുപക്ഷത്തിനും മുര്‍ച്ച കൂട്ടി അമേരിക്കയും മറ്റു പാശ്ചാത്യരാജ്യങ്ങളും രംഗത്തുണ്ട്.
സൗദി കൂടതല്‍ ആയുധങ്ങള്‍ വാങ്ങുന്നത് അമേരിക്കയില്‍ നിന്നാണ്. അതുകൊണ്ടുതന്നെ അമേരിക്കയുമായി സൗദി ഏറെ കാലമായി മികച്ച ബന്ധമാണ് നിലനിര്‍ത്തുന്നത്. ഈ ബന്ധമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ സൗദിയെ മൗനിയാക്കിയതെന്നാണ് ആരോപണം.