അനധികൃത കുടിയേറ്റം; 119 ഇന്ത്യക്കാരെ കൂടി തിരിച്ചയച്ച് യുഎസ്, രണ്ടാം വിമാനം ശനിയാഴ്ച എത്തും
അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ യുഎസ് സൈനിക വിമാനം ഇന്ത്യയിലേക്ക് തിരിച്ചു. രണ്ട് വിമാനങ്ങളിലായി 119 പേരെയാണ് കയറ്റിവിട്ടത്. ഇതിൽ ഒരു വിമാനം ശനിയാഴ്ചയും മറ്റൊന്ന് ഞായറാഴ്ചയും അമൃത്സറിൽ ഇറങ്ങും.
മടക്കി അയച്ചവരിൽ ഏറ്റവും കൂടുതൽ പേർ പഞ്ചാബിൽ നിന്നുള്ളവരാണ്, 67 . ഹരിയാന- 33 , ഗുജറാത്ത്-8, ഉത്തർപ്രദേശ്-3, രാജസ്ഥാൻ-2, മഹാരാഷ്ട്ക-2, , ജമ്മു കാശ്മീർ-1, ഹിമാചൽപ്രദേശ്-1 എന്നിങ്ങനെയാണ് കണക്കുകൾ.

ഫെബ്രുവരി 5 നായിരുന്നു അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യ വിമാനം യുഎസിൽ നിന്നും എത്തിയത്. 108 പേരായിരുന്നു ആദ്യ സംഘത്തിൽ ഉണ്ടായിരുന്നത്. ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള 33 പേർ വീതവും പഞ്ചാബിൽ നിന്നുള്ള 30 പേർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 3 പേർ , ചത്തീസ്ഗഡിൽ നിന്നുള്ള രണ്ട് പേർ എന്നിങ്ങനെയായിരുന്നു കണക്കുകൾ.
അതേസമയം കുടിയേറ്റക്കാരെ കൈയ്യും കാലും വിലങ്ങ് അണിയിച്ച് കൊണ്ടുവന്ന നടപടിക്കെതിരെ അന്ന് രൂക്ഷവിമർശനം ഉയർന്നിരുന്നു. അമൃത്സറിൽ ഇറങ്ങിയപ്പോൾ മാത്രമാണ് വിലങ്ങുകൾ അഴിക്കാൻ തയ്യാറായതെന്നും കടുത്ത ദുരിതമാണ് തങ്ങൾ അനുഭവിച്ചതെന്നുമാണ് പലരും തുറന്ന് പറഞ്ഞത്. വിഷയത്തിൽ പ്രതിപക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രംഗത്തെത്തിയിരുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ട്രംപ് എന്ന് അവകാശപ്പെടുന്ന മോദി ഇന്ത്യക്കാർ നേരിട്ട ഈ അപമാനത്തെ കുറിച്ച് എന്തുകൊണ്ടാണ് ട്രംപിനോട് സംസാരിക്കാതിരുന്നതെന്നായിരുന്നു കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ചോദ്യം ഉയർത്തിയത്.
ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യം ശക്തമായി തന്നെ ഉന്നയിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അതേസമയം നിയമപരമായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരികെ കൊണ്ടുപോകുമെന്നായിരുന്നു ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മോദി വ്യക്തമാക്കിയത്. അനധികൃത കുടിയേറ്റം തടയേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ചും മോദി ഊന്നി പറഞ്ഞു. 'വലിയ സ്വപ്‌നങ്ങളുള്ള സാധാരണക്കാരെ വ്യാജ വാഗ്ദാനങ്ങൾ നൽകി കബളിപ്പിച്ച് അവരെ അനധികൃത കുടിയേറ്റത്തിലേക്ക് തള്ളിവിടുന്ന സംഭവങ്ങൾ അവസാനിപ്പിക്കണം. അനധികൃത കുടിയേറ്റക്കാർക്ക് മറ്റൊരു രാജ്യത്ത് തങ്ങാൻ നിയമപരമായ അവകാശമില്ല. രേഖകളില്ലാതെ വ്യക്തികൾ ഇന്ത്യൻ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചാൽ അവരെ തിരിച്ചെടുക്കാൻ ഇന്ത്യ തയ്യാറാണ്. ഇത് അവസാനിപ്പിക്കണം . പലപ്പോഴും ഇത്തരത്തിൽ പെട്ട് പോകുന്നത് സാധുക്കളാണ്', പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications