ഗള്‍ഫ് രാജ്യങ്ങള്‍ തകരുന്നു; സാമ്പത്തിക വളര്‍ച്ച കുറഞ്ഞു, പ്രവാസികള്‍ക്ക് തിരിച്ചടി
ഗള്‍ഫ് രാജ്യങ്ങളുടെ പ്രഖ്യാപിത സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടാവുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ദുബായ്: സൗദി അറേബ്യയുള്‍പ്പെടെയുള്ള ആറ് ഗള്‍ഫ് രാജ്യങ്ങളും സാമ്പത്തികമായി തകരുകയാണെന്ന് റിപ്പോര്‍ട്ട്. ഇവര്‍ക്ക് നേരത്തെ തന്നെ ക്ഷീണം സംഭവിച്ചിരുന്നെങ്കിലും പതുക്കെ തിരിച്ചുകയറുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതുണ്ടാവില്ലെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളുടെ പ്രഖ്യാപിത സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടാവുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എണ്ണ വിലയില്‍ കാര്യമായ വര്‍ധനവ് ഉണ്ടാവാത്തതാണ് ഗള്‍ഫ് മേഖലയ്ക്ക് തിരിച്ചടിയായത്. എണ്ണ പ്രധാന വരുമാനമാര്‍ഗമായ രാജ്യങ്ങളാണ് ഗള്‍ഫിലേത്. എങ്കിലും അടുത്ത സാമ്പത്തിക വര്‍ഷം യുഎഇക്ക് വളര്‍ച്ച നേടാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകരാജ്യങ്ങള്‍ 2018ല്‍ കാര്യമായ മുന്നേറ്റമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
നടപ്പുസാമ്പത്തിക വര്‍ഷം ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക നില അല്‍പ്പം മെച്ചപ്പെടുമെന്നാണ് കഴിഞ്ഞ ഒക്ടോബറില്‍ ഐഎംഎഫ് അറിയിച്ചിരുന്നത്. എന്നാല്‍ ഈ അറിയിപ്പ് അവര്‍ തിരുത്തി. വളര്‍ച്ച പ്രതീക്ഷിച്ച പോലെയുണ്ടാവില്ലെന്ന് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗോള സമ്പദ് വ്യവസ്ഥയില്‍ 3.6 ശതമാനം വളര്‍ച്ചയാണ് ഐഎംഎഫ് വിലയിരുത്തുന്നത്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളുടേത് 1.9 ശതമാനമം മാത്രമേ ഉണ്ടാകൂ. നേരത്തെ പറഞ്ഞിരുന്നത് 2.9 ശതമാനം വളര്‍ച്ചയുണ്ടാവുമെന്നായിരുന്നു.
സൗദിയുടെ സാമ്പത്തിക വളര്‍ച്ച നന്നേ കുറവായിരിക്കും. നേരത്തെ രണ്ട് ശതമാനം വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ഈ പ്രതീക്ഷ നഷ്ടമായിട്ടുണ്ടെന്ന് പറയുന്ന പുതിയ റിപ്പോര്‍ട്ടില്‍ കേവലം 0.4 ശതമാനം വളര്‍ച്ച മാത്രമേ സൗദിക്ക് ഉണ്ടാവുകയുള്ളൂവെന്നും വ്യക്തമാക്കുന്നു.
എണ്ണ വിലയില്‍ ഇടിവുണ്ടായതാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ക്ക് തിരിച്ചടിയായത്. പിന്നീട് എണ്ണ ഉല്‍പ്പാദനം കുറച്ച് വില പിടിച്ചുനിര്‍ത്താന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചെങ്കിലും നടന്നില്ല. ഇവര്‍ സ്വീകരിച്ച നടപടികള്‍ എണ്ണ വില വര്‍ധിക്കാന്‍ സഹായകമായില്ലെന്നാണ് വിലയിരുത്തല്‍.
അതേസമയം, അന്താരാഷ്ട്ര എണ്ണ വിപണിയിലേക്ക് ഇറാന് എത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് വിലയിരുത്തലുണ്ട്. ആണവ കരാര്‍ ഒപ്പിട്ടതിനെ തുടര്‍ന്ന് അമേരിക്കയും മറ്റ് വന്‍ശക്തി രാജ്യങ്ങളും ഇറാനെതിരായ ഉപരോധം അവസാനിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ആഗോള വിപണിയില്‍ ഇടപെടാന്‍ ഇറാന് അവസരം ലഭിച്ചത്.
സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറച്ച് വില പിടിച്ചുനിര്‍ത്തണമെന്ന് അഭിപ്രായമുള്ളവരാണ്. എന്നാല്‍ ഇറാന് എണ്ണ അധികമായി ഉല്‍പ്പാദിപ്പിച്ചത് ഈ തീരുമാനങ്ങള്‍ക്ക് തിരിച്ചടിയായി. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയ ശേഷം വീണ്ടും ഇറാനെതിരേ ഉപരോധം വ്യാപിച്ചിട്ടുണ്ട്.
യുഎഇയുടെ പ്രതീക്ഷാ വളര്‍ച്ചാ നിരക്ക് 2.5 ല്‍ നിന്നു ഒരു ശതമാനം ഇടിവുണ്ടാവുമെന്നാണ് വിലയിരുത്തല്‍. 1.5 ശതമാനം വളര്‍ച്ചയാണ് ഈ സാമ്പത്തിക വര്‍ഷം യുഎഇക്ക് ഉണ്ടാവുകയെന്ന് ഐഎംഎഫ് ഗവേഷണ വിഭാഗം അധ്യക്ഷന്‍ മൗറിസ് ഒബ്സറ്റര്‍ഫഡ് പറഞ്ഞു. എന്നാല്‍ അടുത്ത വര്‍ഷം യുഎഇ മെച്ചപ്പെടുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കുവൈത്തിലും സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. എണ്ണ വരുമാനത്തെ കൂടുതലായി ആശ്രയിക്കുന്നതാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടിയാവുന്നത്. എണ്ണ ഇതര വരുമാനം പ്രോല്‍സാഹിപ്പിക്കാനുള്ള നീക്കം സൗദിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നടത്തുന്നുണ്ട്.
സൗദ രാജാവ് സല്മാന് അടുത്തിടെ ഒരുമാസം നീളുന്ന വിദേശ പര്യടനം നടത്തിയിരുന്നു. വിദേശ നിക്ഷേപകരെ ഗള്‍ഫിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പര്യടനം. ഈ വര്‍ഷം അദ്ദേഹം ഇന്ത്യയും സന്ദര്‍ശിക്കുന്നുണ്ട്. വിദേശികളെ സാമ്പത്തികമായി ഗുണം ചെയ്യുന്ന രീതിയില്‍ എങ്ങനെ ഉപയോഗിക്കാമെന്ന് സൗദി ആലോചിക്കുന്നുണ്ട്.
സ്വദേശി വല്‍ക്കരണം ശക്തമാക്കാനും വിദേശികളുടെ എണ്ണം കുറയ്ക്കാനും സൗദിയും മറ്റ് ജിസിസി രാജ്യങ്ങളും നടപടികള്‍ സ്വീകരിച്ച് വരികയാണ്. കുവൈത്ത് കടുത്ത നിയമങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. ഗള്‍ഫ് മലയാളികള്‍ക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന തരത്തില്‍ വിസാ നിരക്കുകളിലും കുവൈത്ത് മാറ്റം കൊണ്ടുവരികയാണിപ്പോള്‍.