എല്ലാ ജനങ്ങളും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി; ജൂണ്‍ 30 നുള്ളില്‍... പാകിസ്താനിൽ
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ ആണ് പാകിസ്താന്‍ കടന്നുപോകുന്നത്. തുടര്‍ച്ചയായി അസ്ഥിര സര്‍ക്കാരുകള്‍ വന്നതും അഴിമതിയും കെടുകാര്യസ്ഥതയും എല്ലാം ഇക്കാലത്തിനിടയില്‍ പാകിസ്താന്റെ സാമ്പത്തിക നട്ടെല്ല് ഒടിച്ച സംഭവങ്ങളാണ്.
ഈ സാഹചര്യത്തില്‍ രാജ്യത്തിന് മുന്നില്‍ ഒരു വഴി മാത്രമാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കാണുന്നത്. ജനങ്ങള്‍ എല്ലാം കൃത്യമായി നികുതി അടയ്ക്കുക. ജൂണ്‍ 30 ന് അകം എല്ലാ പൗരന്‍മാരും അവരുടെ സ്വത്ത് വെളിപ്പെടുത്തണം എന്നാണ് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബിനാമി സ്വത്തുക്കള്‍ വെളിപ്പെടുത്തുന്നതിന് വേണ്ടി പാകിസ്താന്‍ സ്വത്ത് വെളിപ്പെടുത്തല്‍ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ജൂണ്‍ 30 ന് മുമ്പ് എല്ലാവരും അവരുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണം എന്നാണ് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായിട്ടായിരുന്നു ഇത്.

രാജ്യത്ത് ആരുടെയൊക്കെ കൈവശം ബിനാമി സ്വത്തുക്കള്‍ ഉണ്ടെന്നത് അന്വേഷണ ഏജന്‍സികള്‍ക്ക് കൃത്യമായി അറിയാമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്. ഇത് അവസാനത്തെ അവസരം ആണ്. ജൂണ്‍ 30 ന് ശേഷം ആര്‍ക്കും ഇക്കാര്യത്തില്‍ അവസരം നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
സ്വത്ത് വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം റിയല്‍ എസ്റ്റേറ്റ് ഒഴികെയുള്ള സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആണ് അവസരം. ഇങ്ങനെ സ്വത്ത് വെളിപ്പെടുത്തുമ്പോള്‍ വെറും നാലര ശതമാനം നികുതി നല്‍കി ബിനാമി സ്വത്തുകള്‍ കണക്കില്‍ പെട്ട സ്വത്താക്കി മാറ്റാന്‍ ആണ് അവസരം നല്‍കിയിരിക്കുന്നത്.
ഒരു മഹത്തായ രാജ്യമായി മാറണമെങ്കില്‍ നാം മാറേണ്ടിയിരിക്കുന്നു എന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. നികുതിയടച്ചില്ലെങ്കില്‍ നമുക്ക് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു അവസരം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. അത് മുതലെടുക്കണം. രാജ്യത്തിന് ഗുണകരമായത് നല്‍കൂ. നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കൂ എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു..












Click it and Unblock the Notifications