ഇന്ത്യയ്ക്കെതിരെ മൂന്ന് ശക്തികൾ: നേപ്പാളിനും ചൈനയ്ക്കും ഒപ്പം പാകിസ്താനും, അട്ടിമറി ആരോപണത്തിൽ ഒലി
ഇസ്ലമാബാദ്: നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ ഒറ്റപ്പെട്ടുപോയ പ്രധാനമന്ത്രി കെപി ശർമ ഒലിക്ക് പിന്തുണ പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാർട്ടിയ്ക്കുള്ളിലെ തർക്കങ്ങളെ തുടർന്ന് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഒലിയിൽ നിന്ന് രാജിവെക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നേപ്പാൾ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഇന്ത്യ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ഒലി രംഗത്തെത്തുന്നത്. ഇതോടെയാണ് ഒലിയെ പിന്തുണച്ച് പാക് പ്രധാനമന്ത്രിയും രംഗതെത്തുന്നത്.

ഇന്ത്യയ്ക്കെതിരെ ആരോപണം
ഇന്ത്യൻ ഭൂപ്രദേശം കൂടി ഉൾപ്പെട്ട ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഇന്ത്യയും നേപ്പാളിലെ രാഷ്ട്രീയ നേതാക്കളിൽ ചിലരും ചേർന്ന് തന്നെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ശ്രമിക്കുന്നുണ്ടെന്നായിരുന്നു ഒലിയുടെ ആരോപണം. കാഠ്മണ്ഡുവിലെ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ നേപ്പാളിലെ ഇന്ത്യൻ എംബസിയും പങ്കാളിയായെന്നും ഒലി ഞായറാഴ്ചയാണ് ആരോപണം ഉന്നയിച്ചത്. ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നീ പ്രദേശങ്ങൾ നേപ്പാളിന്റെ ഭാഗമാക്കിക്കൊണ്ടുള്ള ഭൂപടത്തിനാണ് നേപ്പാളിൽ അംഗീകാരം ലഭിച്ചത്.

പദവികളിൽ നിന്ന് താഴെയിറക്കാൻ
ഒലി പ്രധാനമന്ത്രി സ്ഥാനവും പാർട്ടിയിലെ പദവിയും രാജിവെക്കണമെന്നാവശ്യപ്പെട്ടും പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് പുഷ്പ കമാൽ ദഹൽ രംഗത്തെത്തിയതിന് പിന്നാലെ ചൊവ്വാഴ്ചയും ഒലി ഇതേ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. നേരത്തെ രണ്ട് പദവികളിൽ ഏതെങ്കിലും ഒന്നിൽ തുടരാമെന്ന ഓപ്ഷനാണ് ഇദ്ദേഹത്തിന് നൽകിയിരുന്നത്. അദ്ദേഹം അധികാരത്തിൽ തുടരുന്നതിനായി ബുദ്ധിമുട്ടുകൾ നേരിടുന്നതിനിടെയാണ് ഇമ്രാൻ ഖാൻ ഒലിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുന്നത്.

ഇമ്രാൻ ഖാൻ- ഒലി കൂടിക്കാഴ്ച
നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലിയും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും തമ്മിലുള്ള ഔദ്യോഗിക ആശയവിനിമയത്തിനായി സമയം നിശ്ചയിക്കുന്നതിന് വേണ്ടി നേപ്പാൾ വിദേശകാര്യമന്ത്രാലയം നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഫോണിൽ സംസാരിക്കാമെന്നാണ് പാക് പ്രധാനമന്ത്രി മുന്നോട്ടുവെച്ച നിർദേശം. നേപ്പാൾ സമയം ഉച്ചയ്ക്ക് 12.45നായിരിക്കും ഫോൺ മുഖേനയുള്ള കൂടിക്കാഴ്ച.

ഇന്ത്യക്കെതിരെ ഇമ്രാൻ ഖാൻ
കറാച്ചിയിലെ പാകിസ്താൻ സ്റ്റോക്ക് എക്ചേഞ്ചിന് നേരെയുണ്ടായ ആക്രമണത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം ഇന്ത്യയെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇതിനും മുമ്പാണ് സർക്കാരിനെ താഴെ വീഴ്ത്തുന്നതിന് ഇന്ത്യ ശ്രമിക്കുന്നുവെന്ന ആരോപണമുന്നയിക്കുന്നത്. ലഡാക്കിന്റെ പേരിൽ ഇന്ത്യ- ചൈന സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത്. ഈ രണ്ട് പ്രധാനമന്ത്രിമാരും ചൈനീസ് പദ്ധതികളുമായി ബന്ധപ്പെട്ട് ചൈനയുമായി വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകളാണുള്ളത്. ചൈനയാണ് ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്ന മുഖ്യ കണ്ണി.

പിന്തുണ ഉറപ്പാക്കാൻ
നേപ്പാളിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ഭേദഗതി വരുത്തി തീവ്രദേശീയ വികാരം തനിക്ക് അനുകൂലമാക്കുന്നതിനുള്ള ശ്രമം പാർട്ടിക്കുള്ളിൽ നിന്നുള്ള പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു. ഇത് ഉപയോഗിക്കാനുള്ള ശ്രമമാണ് ഒലി നടത്തിയത്. എന്നാൽ ഒലി പ്രധാനമന്ത്രി പദം ഉപേക്ഷിക്കുന്നത് കാണാനാണ് എതിരാളികൾ ആഗ്രഹിക്കുന്നത്. നേപ്പാളി കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ നേതാക്കളാണ് ഒലിയും പ്രചണ്ഡയും. നേരത്തെ പ്രധാനമന്ത്രി പദവിയ്ക്ക് അനുകൂലമായി നീങ്ങിയതോടെ പിഎം ഒലി ചൈനയ്ക്ക് അനുകുലമായി നീങ്ങുന്നത്.

ഇന്ത്യയിൽ നിന്ന് എതിർപ്പ്
നേപ്പാളിന്റെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാനുള്ള നേപ്പാളിന്റെ നീക്കത്തിൽ എതിർപ്പ് അറിയിച്ച് ഇന്ത്യ ആദ്യമേ രംഗത്തെത്തിയിരുന്നു. ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ നേപ്പാൾ ഭരണഘടനയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയ ഭൂപടത്തിന് ജൂൺ 13നാണ് നേപ്പാൾ പാർലമെന്റ് ഭേദഗതി പാസാക്കുന്നത്. ഇന്ത്യൻ അതിർത്തിയിലെ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവയുടെ നിർണായക ഭാഗങ്ങൾ നേപ്പാളിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഭേദഗതിയാണ് നേപ്പാൾ പാർലമെന്റിൽ വോട്ട് ചെയ്ത് പാസാക്കിയത്. നേപ്പാളിന്റെ നടപടിയിൽ ഇന്ത്യ ഉടനടി തന്നെ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഈ മൂന്ന് പ്രദേശങ്ങളും ഇന്ത്യ ഇന്ത്യയുടേതായി നിലനിർത്തുന്നതാണ്.

ഇന്ത്യൻ എംബസിക്ക് പഴി
തന്നെ നേപ്പാൾ പ്രധാനമന്ത്രി സ്ഥാനത്ത് നീക്കുന്നതിനായി കാഠ്മണ്ഡുവിലെ ഹോട്ടലിൽ യോഗം നടന്നുകൊണ്ടിരിക്കുകയാണന്നും ഇന്ത്യൻ എംബസിയും അതിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നാണ് ഒലിയുടെ അവകാശവാദം. പ്രധാനമന്ത്രി പദം ഉപേക്ഷിച്ച് പോകാൻ ആരും പരസ്യമായി പറയുന്നില്ല. എന്നാൽ ഉള്ളിലൂടെയുള്ള നീക്കങ്ങൾ എനിക്ക് മനസ്സിലാവുന്നുണ്ട്. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ച് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി നേതാവ് മദൻ ഭണ്ഡാരിയുടെ 69ാം ജന്മവാർഷികത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം
ഇന്ത്യ ഒലി സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും നേപ്പാളിലെ ഇന്ത്യൻ എംബസിയും ഇതിനായി ഗൂഡാലോചന നടത്തുന്നുണ്ടെന്നുമാണ് ഒലി കുറ്റപ്പെടുത്തുന്നത്. ഇന്ത്യൻ ഭൂപ്രദേശം ഉൾപ്പെട്ട നേപ്പാളി ഭൂപടത്തിന് ഭരണഘടനാ ഭേദഗതി നൽകിയതിന് ശേഷം തനിക്കെതിരെ ഗുഡാലോചനകൾ നടക്കുന്നുണ്ടെന്നും നേപ്പാൾ പ്രധാനമന്ത്രി അവകാശപ്പെടുന്നു. തന്നെ പെട്ടെന്ന് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനുള്ള നീക്കങ്ങൾക്ക് പിന്നിൽ ചില നേപ്പാളി നേതാക്കളും ഉൾപ്പെട്ടിട്ടുണ്ടെന്നും ഒലി പറയുന്നു. എന്നെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ ഒരു തുറന്ന പോരാട്ടം തന്നെ നടക്കുന്നുണ്ട്. നേപ്പാളിന്റെ പൌരത്വം എന്റെ ദൌർബല്യമല്ല. ഒരു ഭൂപടം അച്ചടച്ചതിന്റെ പേരിൽ ഒരു പ്രധാനമന്ത്രിയെ ഓഫീസിൽ നിന്ന് പുറത്താക്കാമെന്ന് ആരും ചിന്തിക്കേണ്ടെന്നും ഒലി വ്യക്തമാക്കി.

വിമർശനം പാർട്ടിയിൽ നിന്ന്
പ്രധാനമന്ത്രി കെപി ഒലി എല്ലാ മേഖലകളിലും പരാജയപ്പെട്ടുവെന്നും ഉടൻ തന്നെ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടി പ്രസിഡന്റ് പ്രചണ്ഡയാണ് ആദ്യം രംഗത്തെത്തിയത്. എന്നാൽ പാർട്ടിയിൽ ആഭ്യന്തരകലാപം ഉടലെടുത്തെങ്കിലും ഒലി രാജിവെക്കാൻ തയ്യാറായില്ല. ഇതോടെ നേപ്പാൾ ഭരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയെ വിഭജിക്കുമെന്ന് പ്രചണ്ഡ ഭീഷണി മുഴക്കിയിരുന്നു. പ്രചണ്ഡ എന്ന പുഷ്പ കുമാർ ധമാലാണ് രണ്ട് തവണ നേപ്പാൾ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്. രാഷ്ട്രീയ നേതാവെന്ന നിലയിൽ ഒലിയെ പിന്തുണയ്ക്കുന്നത് വലിയ മണ്ടത്തരമാണെന്നും അദ്ദേഹം പറയുന്നു.
-
എഴുത്ത് പരീക്ഷയില്ല; മില്‍മയില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ട്രെയിനിയാകാന്‍ അവസരം -
കിഫ്ബിയിൽ 24 ഒഴിവുകൾ; 37500 രൂപ വരെ ശമ്പളം..ഇപ്പോൾ അപേക്ഷിക്കാം -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ്












Click it and Unblock the Notifications