അഭിനന്ദനെ കൈമാറുന്നത് നിരീക്ഷിക്കാൻ ഇമ്രാൻ ഖാൻ നേരിട്ട് എത്തി, മടക്കം കൈമാറിയ ശേഷം
ലാഹോര്‍: ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറുന്നത് നിരീക്ഷിക്കാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ലാഹോറില്‍ എത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്നലെ വൈകിട്ട് 4 മണിയോടെ വാഗയില്‍ എത്തിച്ച അഭിനന്ദന്‍ വര്‍ധമാനെ രാത്രി 9.30തോടുകൂടിയാണ് പാകിസ്താന്‍ ഇന്ത്യയ്ക്ക് കൈമാറിയത്. അഭിനന്ദനെ ഇസ്ലാമാബാദില്‍ നിന്നുമാണ് വാഗാ ബോര്‍ഡറില്‍ എത്തിച്ചത്.
'മരിച്ച് കിടന്ന ഭീകരൻ' ചാടിയെഴുന്നേറ്റ് തുരുതുരെ വെടിയുതിർത്തു, ഇന്ത്യയ്ക്ക് നഷ്ടമായത് നാല് ജീവനുകൾ!
അതിനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഇമ്രാന്‍ ഖാന്‍ ലാഹോറില്‍ എത്തിയിരുന്നു. അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയ ശേഷമാണ് ഇമ്രാന്‍ ഖാന്‍ ഇസ്ലാമാബാദിലേക്ക് മടങ്ങിപ്പോയത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അഭിനന്ദനെ കൈമാറിയതോടെ ഇന്ത്യ-പാകിസ്താന്‍ ബന്ധത്തിലെ പിരിമുറുക്കം കുറയ്ക്കാന്‍ സാധിച്ചു എന്നാണ് പിന്നീട് ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത്. ലാഹോറില്‍ വെച്ച് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മന്‍ ബുസ്ദര്‍, ഗവര്‍ണര്‍ ചൗധരി സര്‍വാര്‍ എന്നിവരുമായി ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച നടത്തുകയുമുണ്ടായി.
ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ആക്രമിക്കാനെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്താനില്‍ അകപ്പെട്ടത്. മീഗ് 21 വിമാനം തകര്‍ന്ന് അഭിനന്ദന്‍ പാരച്യൂട്ട് വഴി ഇറങ്ങിയത് പാക് മണ്ണിലായിരുന്നു. 3 ദിവസം അഭിനന്ദന്‍ പാക് കസ്റ്റഡിയില്‍ കഴിഞ്ഞു. വ്യാഴാഴ്ചയാണ് സമാധാന സന്ദേശം എന്ന നിലയ്ക്ക് അഭിനന്ദനെ വിട്ടയക്കാനുളള തീരുമാനം ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചത്.