പാകിസ്താനില്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാവും, ചര്‍ച്ച തുടങ്ങി, ചെറുപാര്‍ട്ടികള്‍ പിന്തുണയ്ക്കും
ഇസ്ലാമാബാദ്: പാകിസ്താനില്‍ പുതിയൊരു താരം രാഷ്ട്രീയത്തില്‍ ഉദയം ചെയ്തിരിക്കുകയാണ്. ക്രിക്കറ്റിലും ജീവിതത്തിന്റെ സമസ്ത മേഖലകളിലും തിളങ്ങിയ ഇമ്രാന്‍ ഖാന്‍ ഇനി പാകിസ്താനെ നയിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. തിരഞ്ഞെടുപ്പിലെ ഔദ്യോഗിക ഫലം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു കഴിഞ്ഞു. 119 സീറ്റോടെ പാകിസ്താന്‍ തെഹരീക് ഇന്‍സാഫ്(പിടിഐ) ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുകയാണ്. പുതിയ സഖ്യസാധ്യതകള്‍ പാര്‍ട്ടി തേടി തുടങ്ങിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ പിന്നില്‍ ചെറു കക്ഷികളൊക്കെ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം രണ്ടും മൂന്നും സ്ഥാനത്തെത്തിയ പാര്‍ട്ടികളൊക്കെ തിരഞ്ഞെടുപ്പില്‍ കൃത്രിമം ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്. പല മേഖലകളിലായി തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നും ഇവിടെയൊക്കെ പിടിഐ നേതാക്കളും സൈന്യവും നേരിട്ട് ഇടപെട്ടതിന്റെ തെളിവുകളുണ്ടെന്നുമാണ് ആരോപണം. എന്നാല്‍ ഇമ്രാന്‍ ഖാനും സൈന്യവും ഇത് നിഷേധിച്ചിട്ടുണ്ട്.
ഭൂരിപക്ഷമില്ലാതെ പിടിഐ
പാക് ജനത പോലും വിചാരിക്കാത്ത കാര്യമാണ് സംഭവച്ചിരിക്കുന്നത്. ഇമ്രാന്‍ ഖാന്റെ പിടിഐ നവാസ് ഷെരീഫിന്റെ പാര്‍ട്ടിയെ തകര്‍ത്തിരിക്കുകയാണ്. 119 സീറ്റുകളാണ് ലഭിച്ചത്. പക്ഷേ ഭൂരിപക്ഷം നേടാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. 137 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലീം ലീഗ് 63 സീറ്റ് നേടി. ബിലാവല്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി 43 സീറ്റും സ്വന്തമാക്കി.
നിരവധി ചെറുപാര്‍ട്ടികള്‍
ഇമ്രാന്‍ ഖാന് പിന്നില്‍ അണിനിരക്കാന്‍ കാത്ത് നിരവധി ചെറു പാര്‍ട്ടികളാണ് കാത്തുനില്‍ക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ 12 സീറ്റുകള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നാണ് സൂചന. മുത്തഹിദ മജ്‌ലിസ് ഇ അമല്‍ 10 സീറ്റ്, ബലോചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി 2, ജിഡിഎ 2, എംക്യുഎം 2, എന്നീ പാര്‍ട്ടികളുടെ പിന്തുണ തന്നെ ഇമ്രാന്‍ ഖാന് അധികാരത്തില്‍ വരുന്നതിന് ധാരാളമാണ്. 47 സീറ്റുകളാണ് ഇങ്ങനെ ചെറുകക്ഷികള്‍ ചേര്‍ന്ന് സ്വന്തമാക്കിയത്.
മതരാഷ്ട്രീയത്തിന് തിരിച്ചടി
ഏറെ പ്രതീക്ഷയോടെ സൈന്യം കണ്ടിരുന്ന മതരാഷ്ട്രീയവാദത്തിന് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ നേരിട്ടത്. ഇമ്രാന്‍ ഖാന്‍ ഹാഫിസ് സയ്യിദിന്റെ പാര്‍ട്ടിയുടെ ജയം ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഭീകരരുമായി ബന്ധമുള്ള 356 സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ പോലും ജയിച്ചില്ല. ഹാഫിസ് സയ്യിദിന്റെ മകനും മരുമകനും അടക്കമുള്ളവര്‍ തോറ്റു. പിടിഐയുടെ ഏറ്റവും വലിയ സഖ്യമാവുമെന്ന് പ്രതീക്ഷിച്ച പാര്‍ട്ടിയായിരുന്നു അല്ലാഹു അക്ബര്‍ തെഹരീക്.
തിരഞ്ഞെടുപ്പില്‍ കൃത്രിമം
സൈന്യത്തിനും ഇമ്രാന്‍ ഖാനുമെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രംഗത്തെത്തിയിട്ടുണ്ട്. വന്‍ ക്രമക്കേടാണ് തിരഞ്ഞെടുപ്പില്‍ നടന്നത്. രാജ്യത്തെ രാഷ്ട്രീയത്തില്‍ ഈ തിരഞ്ഞെടുപ്പ് ഫലം മോശമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫൈസലാബാദ്, ലാഹോര്‍, റാവല്‍പിണ്ടി എന്നിവിടങ്ങളില്‍ വമ്പന്‍ ക്രമക്കേടുകളാണ് നടന്നതെന്ന് ആദിയാല ജയിലില്‍ തന്നെ കാണാന്‍ വന്നവരോട് ഷെരീഫ് അഭിപ്രായപ്പെട്ടു. ഇവിടെ തന്റെ പാര്‍ട്ടിക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. ഒരിക്കലും അവര്‍ തോല്‍ക്കാന്‍ സാധ്യതയുണ്ടായിരുന്നില്ലെന്നും ഷെരീഫ് പറയുന്നു.
അട്ടിമറി നടന്നോ?
ഇമ്രാന്‍ ഖാന്റെ വിജയം അത്ര സത്യസന്ധമായ രീതിയില്‍ അല്ല എന്നാണ് സുപ്രധാന ഏജന്‍സികള്‍ക്കൊക്കെ പറയാനുള്ളത്. ചരിത്രത്തില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള തട്ടിപ്പുകളാണ് ഈ തിരഞ്ഞെടുപ്പില്‍ നടന്നത്. ഇമ്രാന്‍ ഖാനെ അധികാരത്തില്‍ എത്തിക്കുക എന്നത് സൈന്യത്തിന്റെ കൂടി ആവശ്യമായിരുന്നു. 2013ല്‍ ഇമ്രാന്‍ ഖാന്‍ ഇപ്പോഴുള്ളതിനേക്കാള്‍ ശക്തനായിരുന്നു. അന്ന് ജയിക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ അദ്ദേഹം ജയിച്ചത് അതുകൊണ്ട് തന്നെ സംശയത്തിന് ഇടനല്‍കുന്നതാണ്. ചില മണ്ഡലങ്ങളില്‍ എതിര്‍ സ്ഥാനാര്‍ത്ഥികളുടെ 12000 വോട്ടുകള്‍ വരെ റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഇതും പിടിഐക്ക് ഗുണകരമാവുകയായിരുന്നു.
ഇമ്രാന്‍ഖാന്‍ തന്ത്രജ്ഞന്‍ തന്നെ
ഇമ്രാന്‍ ഖാന്റെ തന്ത്രങ്ങള്‍ തന്നെയാണ് അദ്ദേഹത്തെ അധികാരത്തില്‍ എത്തിച്ചത് എന്ന് രാഷ്ട്രീയ നിരീക്ഷര്‍ പറയുന്നു. പ്രചാരണ കാലത്ത് അദ്ദേഹം സ്വീകരിച്ച തന്ത്രങ്ങള്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. എങ്ങനെ പാര്‍ട്ടി പ്രവര്‍ത്തിക്കണമെന്ന് രൂപ രേഖ വരെ അദ്ദേഹം തയ്യാറാക്കി. ടിവി അഭിമുഖങ്ങളില്‍ ആരൊക്കെ പങ്കെടുക്കണം അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിച്ചത് ഇമ്രാന്‍ ഖാനാണ്. താന്‍ വിചാരിച്ച രീതിയില്‍ പ്രവര്‍ത്തിക്കില്ല എന്ന് ഉറപ്പുള്ളരെ അദ്ദേഹം ഒഴിവാക്കി. പാര്‍ട്ടി തന്റെ വാക്കാണ് അവസാനം എന്ന് ഉറപ്പാക്കാനും ഇതുവഴി ഇമ്രാന്‍ ഖാന് സാധിച്ചു. അതാണ് വിജയം കണ്ടതും.
ചമ്പക്കര മാര്‍ക്കറ്റില്‍ ഹനാന്‍ വരാറുണ്ട്.... കണ്ടവരുമുണ്ട്.... പിന്തുണയുമായി മണികണ്ഠന്‍
ബ്ലഡ് മൂണ്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവുമോ..... സമയം, ദൈര്‍ഘ്യം എത്ര, നിങ്ങളറിയേണ്ട കാര്യങ്ങള്‍