ഒരാഴ്ചക്കുള്ളിൽ ഇമ്രാന് ഭരണം നഷ്ടപ്പെട്ടേക്കും; പാകിസ്ഥാനെ നയിക്കാൻ ഷഹബാസ് ഷെരീഫ് തയ്യാറെടുക്കുന്നു
ഇസ്ലാമാബാദ്; പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിന്റെ (പിടിഐ) സഖ്യകക്ഷിയായ പാകിസ്ഥാൻ മുസ്‌ലിം ലീഗ്-ക്വൈദ് (പിഎംഎൽ-ക്യു) കൂറ് മാറി. പ്രതിപക്ഷ പാർട്ടിയായ പാകിസ്ഥാൻ മുസ്‌ലിം ലീഗ്-നവാസുമായി (പിഎംഎൽ-എൻ) ഇവർ കരാർ ഉറപ്പിച്ചു. ഇവർ തമ്മിൽ കക്ഷികളാകുന്നതോടെ പുതിയ അവിശ്വാസ പ്രമേയം ഇമ്രാൻ ഖാനെതിരെ അവതരിപ്പിക്കാനാണ് തീരുമാനം. അങ്ങനെ സംഭവിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ഇമ്രാൻ ഖാന് സ്ഥാനമൊഴിയേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇമ്രാൻ ഖാന് പകരം പിഎംഎൽ-എൻ പ്രസിഡന്റ് ഷഹബാസ് ഷെരീഫ് പാകിസ്ഥാന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പുരോഹിതനും ജമിയത്ത് ഉലമ-ഇ-ഇസ്‌ലാമിന്റെ (ജെ.യു.ഐ.) നിലവിലെ പ്രസിഡന്റുമായ മൗലാന ഫസൽ-ഉർ-റഹ്‌മാൻ പാകിസ്ഥാൻ പ്രസിഡന്റിന്റെ റോൾ ഏറ്റെടുത്തേക്കും. അതേ സമയം ചെയർമാൻ സ്ഥാനം മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവുമായ യൂസഫ് റാസ ഗില്ലാനിക്ക് ലഭിച്ചേക്കും എന്നും ഈ റിപ്പോർട്ടിൽ പറയുന്നു.

പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദാറിനെതിരെയും നേരത്തെ അവിശ്വാസ പ്രമേയം സമർപ്പിച്ചിരുന്നു. പഞ്ചാബ് പ്രവിശ്യ അസംബ്ലിയുടെ നിലവിലെ സ്പീക്കർ ചൗധരി പെർവൈസ് ഇലാഹിയ ഇവിടുത്തെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കും. പിടിഐയുടെ സഖ്യകക്ഷിയായ പാകിസ്ഥാൻ മുസ്ലീം ലീഗ്-ക്യു (പിഎംഎൽ-ക്യു) നേരത്തെ ചൗധരി പെർവൈസ് ഇലാഹിയെ ഈ റോളിലേക്ക് നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവിലെ മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദാറിനെതിരെ ലാഹോർ നിയമസഭയിലെ 126 ലധികം നിയമസഭാംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ബുസ്ദാറിനെ സ്ഥാനത്തുനിന്ന് നീക്കാൻ പ്രതിപക്ഷത്തിന് 186 വോട്ടുകൾ വേണം.
പഞ്ചാബ് പ്രവിശ്യാ അസംബ്ലിയിൽ 371 സീറ്റുകളാണ് ആകെ ഉള്ളത്. ഇമ്രാൻ ഖാന്റെ പിടിഐക്ക് മാത്രം ഇവിടെ 183 സീറ്റുകൾ ഉണ്ട്. പിഎംഎൽ-ക്യു, പിഎംഎൽ-എൻ, പിപിപി എന്നിവ 165, 10, 7 സീറ്റുകളിൽ സ്ഥാനാർത്ഥികളാണ്. പാകിസ്ഥാൻ റഹ്-ഇ-ഹഖ് പാർട്ടിക്ക് 1 നിയമസഭാംഗവും മറ്റ് അഞ്ച് സ്വതന്ത്ര നിയമനിർമ്മാതാക്കളുമുണ്ട്. എന്നാൽ ഇമ്രേൻ ഖാൻ അധികാരത്തിൽ നിന്ന് പുറത്തായാൽ പഞ്ചാബ് പ്രവിശ്യയിൽ ബുസ്ദാറിന്റെ ഭാവിയേയും അതേ ദോഷകരമായി ബാധിച്ചേക്കും.
അതേ സമയം പ്രതിപക്ഷം ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം നിയമസഭയിൽ അവതരിപ്പിക്കും, മൂന്ന് ദിവസത്തിനുള്ളിൽ സ്പീക്കർ അസദ് ഖൈസർ അത് പരിഗണിക്കേണ്ടതുണ്ട്. അധികാരത്തിൽ മുറുകെ പിടിക്കാനുള്ള ശ്രമത്തിൽ ഇമ്രാൻ ഖാൻ ഓരോ ദിവസവും പുതിയ പ്രസ്താവനകൾ പുറത്തിറക്കുന്നുണ്ട്. തന്റെ സർക്കാരിനെ അട്ടിമറിക്കാൻ വിദേശ ശക്തികൾ ശ്രമിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഇമ്രാൻ പറഞ്ഞിരുന്നു.












Click it and Unblock the Notifications