മരിച്ചത് നാല്‍പ്പതിലേറെ പ്രവാസികള്‍; വൈറസ് ബാധിതര്‍ 6300, ആശങ്കയില്‍ കഴിയുന്നത് പതിനായിരങ്ങള്‍
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതോടെ നാട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയിലാണ് വിദേശ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍. കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വലിയ ആശങ്കയിലാണ് മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്നത്.
ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണവും മരണ നിരക്കും ദിനം പ്രതി കൂടി വരികയാണ്. 42000 പേര്‍ക്കാണ് ഗള്‍ഫില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിരവധി ഇന്ത്യക്കാര്‍ക്കും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുവൈത്തിൽ ഇന്നലെ മരിച്ച നാലിൽ ഒരാൾ ഇന്ത്യക്കാരനാണ്. വിവിധ വിദേശ രാജ്യങ്ങളിലായി മരിച്ച ഇന്ത്യക്കാരുടെ കണക്കുകളും പുറത്തുവന്നിട്ടുണ്ട്.
ഒരാഴ്ചക്കിടിയില്‍
വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത് കഴിഞ്ഞ ഒരാഴ്ചക്കിടിയില്‍ ഇരട്ടിയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ 25 വരേയുള്ള കണക്ക് പ്രകാരം 50 ലേറെ വിദേശരാജ്യങ്ങളില്‍ കഴിയുന്ന 6300 ഒളം ഇന്ത്യക്കാര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഏപ്രില്‍ 16 വരേയുള്ള കണക്ക് പ്രകാരം ഇത് 3336 ആയിരുന്നു.
മരണനിരക്ക്
മരണനിരക്കിലും ഇക്കാലയളവില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. എപ്രില്‍ 16 വരെ 25 പേരാണ് മരിച്ചതെങ്കില്‍ ഇന്നലയോടെ അത് 40 ഉയര്‍ന്നു. തുടക്കത്തില്‍ സിംഗപ്പൂരിലായിരുന്നു കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ നിലവിലത് കുവൈത്തിലാണ്. ഇന്ത്യക്കാരായ ആയിരത്തിലേറെ പേര്‍ക്കാണ് കുവൈത്തില്‍ രോഗം ബാധിച്ചിരിക്കുന്നത്.
സിംഗപ്പൂരിൽ
സിംഗപ്പൂരിൽ വൈറസ് ബാധിച്ച ഇന്ത്യക്കാരിൽ 90 ശതമാനവും വിദേശ തൊഴിലാളികൾക്കായി നിര്‍മ്മിച്ച ഡോര്‍മെറ്ററികളില്‍ കഴിയുന്നവരാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സിംഗപ്പൂർ സർക്കാർ തൊഴിലാളികൾക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും മറ്റ് സഹായങ്ങളും നൽകുന്നുണ്ട്. ആയിരക്കണക്കിന് ഇന്ത്യൻ തൊഴിലാളികൾ താമസിക്കുന്ന ഡോർമിറ്ററികളിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ ജാവേദ് അഷ്‌റഫ് ഈ മാസം ആദ്യം സന്ദര്‍ശനം നടത്തിയിരുന്നു.
ഗൾഫില്‍
ഗൾഫ് രാജ്യങ്ങളായ കുവൈറ്റ്, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലും 2000 ത്തിലധികം ഇന്ത്യക്കാർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇറാനിലും നൂറുകണക്കിന് ഇന്ത്യക്കാർക്കും രോഗം ബാധിച്ചിരിക്കുന്നു. രോഗികള്‍ക്ക് ശരിയാ ചികിത്സ ഉറപ്പാക്കുന്നതിന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വിവിധ രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
ആഗോളതലത്തില്‍
അതേസമയം, ആഗോളതലത്തില്‍ കൊറോണ മരണം രണ്ട് ലക്ഷം കടന്നു. ഇരുന്നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള 203,798 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ മൂലം ഇതുവരെ ജീവന്‍ നഷ്ടമായിരിക്കുന്നത്. രോഗ ബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തോടും അടുക്കുകയാണ്. അമേരിക്കയില്‍ മാത്രം കോവിഡ് ബാധിച്ച് 54,265 പേര്‍ മരിച്ചെന്നാണ് ശനിയാഴ്ചവരേയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത.
5 രാജ്യങ്ങള്‍
ഇന്നലേയും രണ്ടായിരത്തിലേറെ മരണം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം അവിടെ പത്ത് ലക്ഷത്തോട് അടുക്കുകയാണ്. അമേരിക്ക അടക്കം അഞ്ച് രാജ്യങ്ങളിലാണ് ഇരുപതിനായിരത്തിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമേരിക്ക- 54256, ഇറ്റലി- 26384, ഫ്രാന്‍സ്-22614, സ്പെയിന്‍-22902, യുകെ-20319 എന്നിങ്ങനയാണ് കണക്കുകള്‍.