70 ദിവസം കഴിഞ്ഞാൽ ട്രംപ് പോവും, നമ്മൾ ഇവിടെ തന്നെയുണ്ടാകും; അയൽരാജ്യങ്ങൾക്ക് സന്ദേശവുമായി ഇറാൻ
ടെഹ്രാന്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് നേതാവ് ജോ ബൈഡനോട് കനത്ത പരാജയം രുചിച്ചെങ്കിലും തോല്‍വി അംഗീകരിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല. 73 ദിവസത്തിനുള്ളില്‍ വൈറ്റ് ഹൗസിലേക്ക് നീങ്ങാന്‍ ബൈഡന് തയ്യാറെടുക്കുമ്പോള്‍ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തില്‍ കടിച്ച് തൂങ്ങുകയാണ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട് നിയമ പോരാട്ടം നടത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
Recommended Video
ട്രംപ് വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ അയല്‍ രാജ്യങ്ങള്‍ക്ക് സന്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറാന് വിദേശകാര്യമന്ത്രി. ട്രംപ് 70 ദിവസത്തിനുള്ളില്‍ പോകുമെന്നും നമ്മള് ഇവിടെ എന്നും നിലനില്‍ക്കേണ്ടവരാണെന്നും ഇറാന് വിദേശകാര്യമന്ത്രി ജാവദ് സാരിഫ് ട്വീറ്റിലൂടെ അറിയിച്ചു.
അദ്ദേഹം ട്വീറ്റില്‍ കുറിച്ചത് ഇങ്ങനെ, അയല്ക്കാര്ക്ക് ആത്മാര്‍ത്ഥമായ സന്ദേശം: ട്രംപ് 70 ദിവസത്തിനുള്ളില്‍ പോവും. പക്ഷേ നമ്മള് ഇവിടെ സ്ഥിരമായി നില്‍ക്കണ്ടവരാണ്. സുരക്ഷ നല്‍കുന്നതിന് പുറത്തുനിന്നുള്ളവരോട് വാതുവെപ്പ് നടത്തുന്നത് ഒരിക്കലും നല്ല ചൂതാട്ടത്തിന്റെ ലക്ഷണമല്ല, അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനായി ഞങ്ങള്‍ അയല്‍ക്കാരോട് കൈ നീട്ടുന്നു. മികച്ച ഭാവി കെട്ടിപ്പടയ്ക്കാന് നമുക്ക് ഒരുമിച്ച് നിന്നാല്‍ മാത്രമേ കഴിയൂ- ജാവദ് സാരിഫ ട്വീറ്റില്‍ കുറിച്ചു.
ട്രംപ് അധികാരത്തില്‍ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് ഇറാനെതിരെ കൂടുതല്‍ വിലക്കുകള്‍ നടപ്പാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്വീറ്റുമായി വിദേശകാര്യമന്ത്രി രംഗത്തെത്തിയത്. അതേസമയം, വൈറ്റ് ഹൗസിലെ തന്റെ അവസാന നാളുകളില്‍ ചൈനയുമായുള്ള പ്രശ്നങ്ങള്‍ ട്രംപ് സങ്കീര്‍ണമാക്കിയേക്കുമെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്. കൊവിഡ് വൈറസിന് കാരണം ചൈനയാണെന്നാണ് ട്രംപ് നിരന്തരം ആരോപിക്കാറുള്ളത്. കൊവിഡ് പ്രതിസന്ധിയാണ് യുഎസിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായതെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
വരും ദിവസങ്ങളിലും ഇത്തരം ആരോപണങ്ങള്‍ ട്രംപ് കടുപ്പിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബെയ്ജിങ്ങിന് കനത്ത പ്രഹരം നല്‍കുകയെന്ന ലക്ഷത്തോടെയുള്ള നടപടികള്‍ ട്രംപ് സ്വീകരിക്കാന്‍ സാധ്യത ഉണ്ടെന്ന് ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റി സീനിയര്‍ ഫെല്ലോയും ബെയ്ജിങ്ങിലെ യു എസ് എംബസി മുന്‍ ട്രേഡ് നെഗോഷ്യേറ്ററുമായ ജെയിംസ് ഗ്രീന്‍ പറയുന്നു. പെട്ടെന്നുള്ള എക്സിക്യൂട്ടീവ് ഉത്തരവുകളോ സെനറ്റിന്റെ അനുമതി ആവശ്യം ഇല്ലാത്തതുമായ തിരുമാനങ്ങളോ നിയമങ്ങളോ ബെയ്ജിങ്ങിനെതിരായ ട്രംപ് ഇറക്കിയേക്കും എന്നും ഗ്രീന്‍ ആരോപിച്ചു.