മോദിയും ഷെരീഫും കൈകൊടുത്തു പിരിഞ്ഞു: ഖസാക്കിസ്താനിൽ അപ്രതീക്ഷിത കണ്ടുമുട്ടല്‍
നവാസ് ഷെരീഫിന്‍റെ ശസ്ത്രക്രിയയ്ക്ക് ശേഷം ഇരുനേതാക്കളും നേരിൽ കാണുന്നത് ആദ്യമായാണ്.
ഖസാക്കിസ്താൻ: ഖസാകിസ്താൻ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ അപ്രതീക്ഷിത കണ്ടുമുട്ടൽ. ഖസാക്കിസ്താൻ പ്രസിഡന്‍റ് നൂര്‍സുൽത്താൻ നസർബയേവയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അസ്താന ഓപ്പെറ ഹൗസിൽ എത്തിയപ്പോഴാണ് നവാസ് ഷെരീഫിനെ കാണുന്നത്.
ഷാങ്ഹായി സഹകരണ സമിതി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് നരേന്ദ്ര മോദി ഖസാകിസ്താനിലെത്തിയത്. ഇരു രാഷ്ടങ്ങളും തമ്മില്‍ ഭീകരവാദവും കുല്‍ ഭൂഷണ്‍ യാദവും ഉൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തലവന്മാരുടെ അപ്രതീക്ഷിത കണ്ടുമുട്ടൽ പോലും നിര്‍ണ്ണായകമാണ്. അതിർത്തിയിൽ ഇന്ത്യയുടെ മുന്നറിയിപ്പ് മറികടന്ന് പാക് സൈന്യം ആക്രമണം നടത്തുന്നതും ഭീകരരുടെ നുഴഞ്ഞുകയറ്റവും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങൾക്ക് വഴിവെച്ചിരുന്നു. 2015 ഡിസംബർ 25ന് മോദിയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനത്തിനിടെ ലാഹോറില്‍ വച്ചാണ് ഇരുനേതാക്കളും തമ്മില്‍ കണ്ടുമുട്ടുന്നത്.
നവാസ് ഷെരീഫിന്‍റെ ശസ്ത്രക്രിയയ്ക്ക് ശേഷം ഇരുനേതാക്കളും നേരിൽ കാണുന്നത് ആദ്യമായാണ്. ഈ സാഹചര്യത്തിൽ നവാസ് ഷെരീഫിന്‍റെ ആരോഗ്യകാര്യങ്ങളെക്കുറിച്ച് മോദി ആരാഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ ജൂണിലാണ് നവാസ് ഷെരീഫ് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാവുന്നത്.