പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ മുസ്ലിംകളെ ബാധിക്കും; മതം മാനദണ്ഡമായത് ചരിത്രത്തിലാദ്യമെന്ന് യുഎസ് !
വാഷിങ്ടൺ: ദേശീയ പൗരത്വ രജിസ്റ്ററുമായി ചേർത്തുവെക്കുമ്പോൾ നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതി ഇന്ത്യൻ മുസ്ലീങ്ങളെ ബാധിക്കുമെന്ന് കോൺഗ്രഷനൽ റിസർച്ച് സർവ്വീസ്(സിആർഎസ്) റിപ്പോർട്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി പൗരത്വം നിർണ്ണയിക്കുന്നതിൽ മതം മാനദണ്ഡമായി മാറിയെന്ന് ഡിസംബർ 18ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
യുഎസ് കോൺഗ്രസിന്റെ ഒരു സ്വതന്ത്ര ഗവേഷണ വിഭാഗമാണ് സിആർഎസ്. അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രഷനൽ റിസർച്ച് സർവ്വീസ് പ്രവർത്തിക്കുന്നത്. എന്നാൽ സിആർഎസിന്റെ റിപ്പോർട്ടുകളെ യുഎസ് കോൺഗ്രസിന്റെ ഒദ്യോഗിക റിപ്പോർട്ടുകളായി പരിഗണിക്കാറില്ല.
കേന്ദ്രസർക്കാർ ആസൂത്രണം ചെയ്യുന്ന പൗരത്വ രജിസ്റ്ററുമായി ചേർത്തുവെക്കുമ്പോൾ പൗരത്വ നിയമ ഭേദഗതി 200 മില്ല്യൺ വരുന്ന മുസ്ലീങ്ങളെ ബാധിക്കുമെന്നാണ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമിതി തയ്യാറാക്കിയ ആദ്യ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനായി 2014 ഡിസംബർ 31 വരെ ഇന്ത്യയിലെത്തിയ അമുസ്‌ലിം അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുമെന്നാണ് പൗരത്വ ഭേഗഗതി നിയമത്തിൽ വ്യക്തമാക്കുന്നത്. മുസ്ലീങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിരുന്നു.
പാർലമെന്റിന്റെ ഇരുസഭകളും ഈ മാസം ആദ്യം പൗരത്വ നിയമ ഭേദഗതികൾക്ക് അംഗീകാരം നൽകുകയായിരുന്നു. ഇതോടെ രാജ്യത്തൊട്ടാകെ പ്രതിഷേധം കനക്കുകയായിരുന്നു. ഉത്തർപ്രദേശിലും കർണാടകയിലും പ്രതിഷേധം രൂക്ഷമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) ഹിന്ദു ഭൂരിപക്ഷ, മുസ്ലീം വിരുദ്ധ അജണ്ട പിന്തുടരുകയാണെന്ന് സിഎഎ എതിർക്കുന്നവർ വ്യക്തമാക്കുന്നത്.
മൂന്ന് രാജ്യങ്ങളിൽ നിന്ന് കുടിയേറുന്നവരിൽ മുസ്ലീങ്ങളെ ഒഴിവാക്കി പൗരത്വത്തിലേക്കുള്ള പാത അനുവദിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ ചില ആർട്ടിക്കിളുകൾ, പ്രത്യേകിച്ച് ആർട്ടിക്കിൾ 14, 15 എന്നിവ ലംഘിച്ചേക്കാമെന്ന് സിആർഎസ് അവകാശപ്പെടുന്നുണ്ട്.
പാകിസ്താനിലോ ബംഗ്ലാദേശിലോ അഫ്ഗാനിസ്ഥാനിലോ മുസ്ലീങ്ങൾ പീഡനത്തെ അഭിമുഖീകരിക്കുന്നില്ലെന്നാണ് സിഎഎ നടപ്പാക്കിയവരുടെ വാദം . എന്നാൽ പാകിസ്താനിൽ അടിച്ചമർത്തപ്പെടുന്ന മുസ്ലീം ന്യൂനപക്ഷ സമുദായങ്ങളാണ് അഹ്മദികൾ, ഷിയകൾ എന്നും, അവർക്ക് സിഎഎയുടെ കീഴിൽ യാതൊരു സംരക്ഷണവും ലഭിക്കില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.