ട്രംപിന് വഴങ്ങി ഇന്ത്യ; അമേരിക്കയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കുറയ്ക്കും
വാഷിംഗ്ടണ്‍: അമേരിക്കയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ഇന്ത്യ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏപ്രില്‍ 2 മുതല്‍ ഇന്ത്യയുമായി പരസ്പര താരിഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി. യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് പരസ്പര താരിഫ് ചുമത്തണമെന്ന് ട്രംപ് ആവര്‍ത്തിച്ചതിന് ശേഷമാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കന്‍ ഇറക്കുമതിക്ക് വന്‍തോതിലുള്ള തീരുവ ചുമത്തിയതിന് ന്യൂഡല്‍ഹിയെ തുറന്നുകാട്ടുന്നതിനാലാണ് ഇന്ത്യ തീരുവ ഗണ്യമായി കുറയ്ക്കാന്‍ സമ്മതിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു. 'ഇന്ത്യ നമ്മില്‍ നിന്ന് വന്‍തോതിലുള്ള താരിഫുകള്‍ ഈടാക്കുന്നു. ഭീമമായ തുക. ഇന്ത്യയില്‍ ഒന്നും വില്‍ക്കാന്‍ പോലും കഴിയില്ല. അക്കാര്യം അവര്‍ സമ്മതിച്ചിട്ടുണ്ട്. അവര്‍ ഇപ്പോള്‍ അവരുടെ താരിഫ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നു,' ട്രംപ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയുടെ വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ യുഎസ് മന്ത്രി ഹോവാര്‍ഡ് ലുട്‌നിക്കുമായി വ്യാപാര ചര്‍ച്ചകള്‍ക്കായി വാഷിംഗ്ടണില്‍ എത്തിയപ്പോഴാണ് ട്രംപിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ഓട്ടോ പാര്‍ട്സ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന പല ഇന്ത്യന്‍ കമ്പനികളും അപകടസാധ്യതകള്‍ എങ്ങനെ ലഘൂകരിക്കാമെന്ന് തന്ത്രങ്ങള്‍ മെനയുന്നുണ്ടെന്ന് ദി ഇക്കണോമിക് ടൈംസ് ചെയ്യുന്നു.
'ഇന്ത്യ 100 ശതമാനത്തില്‍ കൂടുതല്‍ തീരുവ ഈടാക്കുന്നു, ചൈന നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കുന്നത് ഇരട്ടിയാണ്. ദക്ഷിണ കൊറിയയുടെ ശരാശരി താരിഫ് നാലിരട്ടി കൂടുതലാണ്. ഈ സംവിധാനം യുഎസിനോട് നീതി പുലര്‍ത്തുന്നില്ല. അത് ഒരിക്കലും അങ്ങനെയായിരുന്നില്ല. ഏപ്രില്‍ 2 ന് പരസ്പര താരിഫുകള്‍ പ്രാബല്യത്തില്‍ വരും. അവര്‍ നമുക്ക് എന്ത് നികുതി ചുമത്തിയാലും, ഞങ്ങള്‍ അവയ്ക്ക് നികുതി ചുമത്തും,' എന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്.
വ്യാപാര പങ്കാളികള്‍ യുഎസിനെ അവരുടെ വിപണിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ പണേതര താരിഫുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അവരെ നമ്മുടെ വിപണിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ നമ്മള്‍ പണേതര മാര്‍ഗങ്ങള്‍ ഉപയോഗിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎസ് ട്രില്യണ്‍ കണക്കിന് ഡോളര്‍ സമാഹരിക്കുകയും മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.
എല്ലാ രാജ്യങ്ങളും പതിറ്റാണ്ടുകളായി നമ്മളെ പിഴിയുകയായിരുന്നു എന്നും ഇനി അത് സംഭവിക്കാന്‍ അനുവദിക്കില്ല' എന്നും ട്രംപ് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ്, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഒഴികെയുള്ള മിക്കവാറും എല്ലാ വസ്തുക്കളുടെയും തീരുവ നീക്കം ചെയ്യാന്‍ യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫുകളില്‍ ചിലത് ഇന്ത്യയിലാണെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക് അഭിപ്രായപ്പെട്ടിരുന്നു.
അതിനിടെ യുഎസുമായുള്ള ആസൂത്രിത ഉഭയകക്ഷി വ്യാപാര കരാര്‍ (ബിടിഎ) ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. രണ്ട് സര്‍ക്കാരുകളും ബഹു-മേഖലാ ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്ന പ്രക്രിയയിലാണ്.
ബിടിഎയിലൂടെ, ചരക്ക് സേവന മേഖലയിലെ ഇന്ത്യ-യുഎസ് ദ്വിമുഖ വ്യാപാരം ശക്തിപ്പെടുത്തുകയും ആഴത്തിലാക്കുകയും ചെയ്യുക, വിപണി പ്രവേശനം വര്‍ധിപ്പിക്കുക, താരിഫ്, താരിഫ് ഇതര തടസങ്ങള്‍ കുറയ്ക്കുക, ഇരു രാജ്യങ്ങളും തമ്മിലുള്ള വിതരണ ശൃംഖല സംയോജനം കൂടുതല്‍ ആഴത്തിലാക്കുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യം എന്നും രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.












Click it and Unblock the Notifications