സംയുക്ത സൈനിക അഭ്യാസവുമായി ഇന്ത്യയും അമേരിക്കയും, ചരിത്രത്തിൽ തന്നെ ആദ്യമെന്ന് ട്രംപ്
ഹൂസ്റ്റണ്‍: സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ വലിയ വിമര്‍ശനം നേരിടുന്ന മോദി സര്‍ക്കാരിന് ഊര്‍ജമായിരിക്കുകയാണ് അമേരിക്കയിലെ ഹൂസ്റ്റണില്‍ അരങ്ങേറിയ ഹൗഡി മോദി. നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും കൈ കോര്‍ത്ത് പിടിച്ച് വേദി വലം വെക്കുന്ന കാഴ്ച ഇന്ത്യയും അമേരിക്കയും തമ്മിലുളള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുളള ദൃഢസൂചനയാണ്.
തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന ട്രംപിനും നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാന്‍ ഒരുങ്ങുന്ന മോദിക്കും ബിജെപിക്കും ഒരു പോലെ രാഷ്ട്രീയ നേട്ടമാണ് ഹൗഡി മോദി എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതിരോധം, ഊര്‍ജം, ബഹിരാകാശം അടക്കമുളള മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും തമ്മില്‍ തീരുമാനമായിട്ടുണ്ട്.
പ്രതിരോധ രംഗത്ത് ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ വളര്‍ച്ചയുടെ അടയാളമായി സംയുക്ത സൈനിക അഭ്യാസം നവംബറില്‍ സംഘടിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംയുക്ത സൈനിക അഭ്യാസമെന്നും ട്രംപ് സൂചിപ്പിച്ചു. ടൈഗര്‍ ട്രയംഫ് എന്ന പേരിലാണ് സൈനിക അഭ്യാസം സംഘടിപ്പിക്കുക. ഇരുരാജ്യങ്ങളും തമ്മിലുളള സഹകരണം വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തുമെന്ന നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്ക് പിറകെയാണ് ട്രംപിന്റെ പ്രഖ്യാപനം.
നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ ഇന്ത്യ പുരോഗതിയിലേക്ക് ഉയരുകയാണെന്ന് ട്രംപ് പ്രസംഗത്തില്‍ പറഞ്ഞു. ട്രംപിനെ പുകഴ്ത്താന്‍ നരേന്ദ്ര മോദിയും മറന്നു. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തട്ടെയെന്ന് മോദി ആശംസിച്ചു.