യുക്രൈനിൽ സംഘർഷം അവസാനിപ്പിക്കണമെന്ന് ഇന്ത്യ; പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി
ദില്ലി; റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തുറന്ന ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് പുടിനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചർച്ചയിൽ ഇന്ത്യക്കാരുടെ കാര്യത്തിലുള്ള ആശങ്കയും മോദി അറിയിച്ചു.

റഷ്യയും നാറ്റോ ഗ്രൂപ്പും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സത്യസന്ധവും ആത്മാർത്ഥവുമായ സംഭാഷണത്തിലൂടെ മാത്രമേ പരിഹരിക്കാനാകൂവെന്ന് മോദി ചർച്ചയിൽ പറഞ്ഞു. സംഘർഷം ഏറ്റവും ഉടനെ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച പ്രധാനമന്ത്രി നയതന്ത്ര ചർച്ചകളുടെയും സംഭാഷണങ്ങളുടെയും പാതയിലേക്ക് മടങ്ങാൻ എല്ലാ ഭാഗത്തുനിന്നും യോജിച്ച ശ്രമങ്ങൾ നടത്തണമെന്നും വ്യക്തമാക്കി.
ഉക്രെയ്നിലെ ഇന്ത്യൻ പൗരന്മാരുടെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്ക പ്രധാനമന്ത്രി പുടിനുമായി പങ്കുവെച്ചു. ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കുന്നതിനാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.കാലിക വിഷയങ്ങളില്‍ ഇരു രാജ്യങ്ങളുടെ നയതന്ത്ര സംഘങ്ങളും മറ്റ് ഉദ്യോഗസ്ഥരും ചര്‍ച്ചകള്‍ നടത്തുന്നത് തുടരുമെന്ന് ഇരു നേതാക്കളും ഉറപ്പ് നൽകിയതായും വിദേശകാര്യമന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.അതേസമയം ചർച്ചയിൽ പുടിൻ കൈക്കൊണ്ട നിലപാട് എന്താണെന്ന് വ്യക്തമല്ല.
ഇന്ന് രാവിലെയാണ് യുക്രൈനിൽ സൈനിക നടപടിക്ക് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ ഉത്തരവിട്ടത്. തടയാൻ ശ്രമിക്കുന്നവർക്ക് സൈന്യം മറുപടി നൽകുമെന്നും ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ തിരിച്ചടിയുണ്ടാകുമെന്നുമായിരുന്നു പുടിന്റെ മുന്നറിയിപ്പ്.
അതിനിടെ റഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ഇന്ത്യ ഊർജ്ജിതമാക്കിയിട്ടുണ്ട്. നാല് രാജ്യങ്ങൾ വഴി ഒഴിപ്പിക്കാനാണ് പദ്ധതി. സ്ലൊവാക്യ, റൊമേനിയ, എന്നീ അതിർത്തികളിലൂടെയാണ് പൗരന്മാരെ ഒഴിപ്പിക്കുക.ഏകോപനത്തിനായി പത്തംഗ പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications