പ്രതിസന്ധിയൊഴിയാതെ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; ചര്‍ച്ചകളില്‍ പരിഹാരമില്ല
ദില്ലി: ഒരിടവേളക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം വീണ്ടും രൂക്ഷമായിരിക്കുകയാണ്. ലഡാക്കിന് സമീപത്തുള്ള എയര്‍ബേസില്‍ ചൈന ചില നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തുന്നതിന്‍റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. പ്യാംഗോങ് തടാകത്തില്‍ നിന്നും 200 കിലോമീറ്റര്‍ അമാത്രം അകലേയുള്ള വ്യോമതാവളത്തില്‍ ചൈന വന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണ് ചിത്രങ്ങള്‍ വ്യക്തമാവുന്നത്. ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മില്‍ നേര്‍ക്കുനേര്‍ വന്ന പ്രദേശത്തിന് സമീപമാണ് ഈ വ്യോമതാവളം സ്ഥിതിചെയ്യുന്നത്.
ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അതിര്‍ത്തിയില്‍ ഇന്ത്യ-ചൈനീസ്‍ സേനകള്‍ ഒന്നിലേറ സ്ഥലങ്ങളില്‍ മുഖാമുഖം തുടരുന്നത് സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ ഏറ്റമുട്ടലുകളും നടന്നിട്ടുണ്ടെന്നാണ് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. മേയ് ആദ്യ വാരം മുതൽ കമാൻഡിംഗ് ഓഫീസർമാരും ബ്രിഗേഡിയർമാരും തമ്മിൽ പലതവണ ചർച്ചകൾ നടത്തിയെങ്കലും പരാജയപ്പെട്ടുവെന്നും പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി മേജർ ജനറൽ ലെവൽ ചർച്ചകൾ ഉടൻ നടക്കുമെന്നുമാണ് സോഴ്സുകളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വലിയ തോതിലുള്ള സൈനിക നീക്കമാണ് അതിര്‍ത്തിയില്‍ ചൈന നടത്തുന്നത്. വലിയ സൈനിക വാഹനങ്ങളും പീരങ്കികളും ഇവിടേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നത്. 5000 ത്തിലധികം സൈനിക ശക്തിയാണ് ഇവിടെ ചൈനക്ക് ഉള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി കൂടുതല്‍ സൈനികരെ ഇന്ത്യയും ലഡാക്ക് മേഖലയിലേക്ക് എത്തിക്കുന്നു. ഇന്ത്യൻ മണ്ണിലൂടെ ഒരു ദിശയിലേക്കും സഞ്ചരിക്കാൻ ചൈനക്കാരെ ഇന്ത്യൻ സൈനികർ അനുവദിക്കുന്നില്ലെന്ന് വൃത്തങ്ങൾ ഇന്ത്യാ ടുഡേയെ അറിയിച്ചു.
ഇന്ത്യയുടെ കൂടുതൽ പ്രദേശങ്ങളിലേക്ക് കടന്നുകയറ്റങ്ങൾ നടത്തുക എന്നതായിരുന്നു ചൈനീസ് സൈനികരുടെ ലക്ഷ്യം. എന്നാൽ പല മേഖലകളിലും സമയബന്ധിതമായി സൈന്യത്തെ വിന്യസിക്കാന്‍ കഴിഞ്ഞതിലൂടെ അവരുടെ നീക്കങ്ങള്‍ നിയന്ത്രിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. തങ്ങളുടെ നടപടികളോടുള്ള ഇന്ത്യയുടെ എതിര്‍പ്പിനെ അംഗീകരിക്കാനോ, നീക്കത്തില്‍ നിന്ന് പിന്നോട്ട് പോകുന്നതിനോ ചൈന തയ്യാറായിട്ടില്ല.
കിഴക്കൻ ലഡാക്ക് മേഖലയിൽ ഇന്ത്യൻ സൈനികര്‍ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനെ ചൈന എതിര്‍ക്കുന്നു. പ്രത്യേകിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള നിയന്ത്രണ രേഖ തുടങ്ങുന്ന കാരകോറത്തിന് സമീപമുള്ള ഡിബിഒ മേഖലയിലെ ഇന്ത്യന്‍ നീക്കങ്ങളാണ് ചൈന എതിര്‍ക്കുന്നത്. എന്നാല്‍ ഈ അതിര്‍ത്തി ഭാഗത്ത് ഇന്ത്യയും കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്.