വെനസ്വേലയില്‍ നിന്നും ചുളുവിലക്ക് ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ എത്തി; സൗദിക്കും ഇറാഖിനും തിരിച്ചടി
ഏറെ നാളുകള്‍ക്ക് ശേഷം വെനസ്വേലൻ ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് എത്തുന്നത്. വെനസ്വേലൻ എണ്ണ നിറച്ച ക്രൂഡ് കാരിയറായ ഡെഗാസ് 2 ഇന്നോ നാളെയോ ജാംനഗർ തുറമുഖത്ത് അടുപ്പിക്കുമെന്നാണ് ബിസിനസ് സ്റ്റാന്‍റ്റേർഡ് റിപ്പോർട്ട് ചെയ്യുന്നത്. 2 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഡെഗാസ് 2 വഹിക്കുന്നത്. വെനസ്വേലൻ എണ്ണ കയറ്റുമതിക്ക് അമേരിക്ക നിയന്ത്രമം ഏർപ്പെടുത്തി ഏകദേശം അഞ്ച് മാസത്തിന് ശേഷമാണ് ഇന്ത്യയിലേക്കുള്ള ആദ്യ കപ്പല്‍ എത്തുന്നത്.
നിലവില്‍ ലഭ്യമായതില്‍ ഏറ്റവും കുറഞ്ഞ വില എന്നതാണ് വെനസ്വേലൻ ക്രൂഡ് ഓയിലിന്റെ പ്രത്യേകത. പാരീസ് ആസ്ഥാനമായുള്ള മാർക്കറ്റ് ഇൻ്റലിജൻസ് ഏജൻസിയുടെ കണക്കുകൾ പ്രകാരം, ആഫ്രിക്കന്‍ മുനമ്പ് ചുറ്റി 42 ദിവസമായി നടത്തുന്്ന ചരക്ക് കപ്പലിന്റെ യാത്ര സെപ്റ്റംബർ 11 ന് ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് അവസാനിക്കും. ഹൂതി വിമതരുടെ ഭീഷണിയെ തുടർന്ന് കപ്പല്‍ സൂയസ് കനാല്‍ വഴിയുള്ള യാത്ര ഒഴിവാക്കി ആഫ്രിക്കന്‍ മുനമ്പ് വഴി സഞ്ചരിക്കുകയായിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ റിഫൈനറായ റിലയൻസ് ഗ്രൂപ്പാണ് വെനസ്വേലയില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. ജാംനഗറിലെ റിഫൈനറിയില്‍ വെച്ച് കമ്പനി ക്രൂഡുകൾ സംസ്കരിക്കും. ശുദ്ധീകരിക്കാൻ താരതമ്യേന ഏറ്റവും പ്രയാസകരമായ എണ്ണയാണ് വെനസ്വേലയില്‍ നിന്നും എത്തുന്നത്. അതുകൊണ്ട് തന്നെ ഇത് വളരേയറെ വില കുറഞ്ഞതുമാണ്.
അറബ് രാജ്യങ്ങള്‍, റഷ്യ എന്നീ രാജ്യങ്ങളിലെ എണ്ണയുമായി താരത്യമം ചെയ്യുമ്പോള്‍ വെനസ്വേലന്‍ എണ്ണക്ക് വില വളരേയേറെ കുറവാണ്. ബാരലിന് 15-19 ഡോളർ വരെയാകും വിലയിലെ ഈ വ്യത്യാസം. അതുകൊണ്ട് തന്നെ വെനസ്വേലയില്‍ നിന്നുള്ള എണ്ണയുടെ വരവ് സൌദി അറേബ്യക്കും ഇറാഖിനും തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റഷ്യയുടെ കടന്ന് വരവോടെ തന്നെ ഇന്ത്യയുടെ പരമ്പരാഗത എണ്ണ വ്യാപാര പങ്കാളികളായ ഈ രാജ്യങ്ങളുടെ വിഹിതത്തില്‍ വലിയ ഇടിവ് നേരിട്ട് തുടങ്ങയിരുന്നു.
2019 മുതലാണ് വെനസ്വേലൻ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ പിഡിവിഎസ്എയ്‌ക്കെതിരായ യുഎസ് ഉപരോധം ആരംഭിച്ചത്. ഇടക്ക് കയറ്റുമതിയിലെ നിയന്ത്രണങ്ങൾ രണ്ടുതവണ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. 2023 ഒക്ടോബറിൽ ആറ് മാസ കാലയളവിലേക്ക് വലിയ വ്യവസ്ഥകളോടെയായിരുന്നു നിയന്ത്രണം നീക്കിയത്. എന്നാല്‍ വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോ നിബന്ധനകൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഈ വർഷം ഏപ്രിൽ പകുതിയോടെ അമേരിക്ക വീണ്ടും നിരോധനം ഏർപ്പെടുത്തി. എന്നാല്‍ ചില കമ്പനികളെ മാത്രം നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
റിലയൻസിനെ സംബന്ധിച്ച് ഇത് മികച്ച വ്യാപാരമാണെന്നാണ് ഈർജ്ജ മേഖലയിലെ വിദഗ്ധർ വ്യക്തമാക്കുന്നത്. 2015-ൽ, വെനസ്വേലൻ എണ്ണയുടെ ഇന്ത്യയിലേക്കുള്ള വിഹിതം 441000 ബിപിഡിയായി ഉയർന്നിരുന്നു. അതായത് ഇറക്കുമതിയുടെ ഏകദേശം 12 ശതമാനം. കഴിഞ്ഞ മാസത്തെ സൌദി അറേബ്യയുടെ ഇറക്കുമതി വഹിതം ഇതേ 12 ശതമാനം ആയിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.
വെനസ്വേലന്‍ ക്രൂഡ് ഇറക്കുമതിയില്‍ റിലയൻസിൻ്റെ വിഹിതം 75 ശതമാനമായിരുന്നു. ബാക്കി 25 ശതമാനം നയാരയും സ്വന്തമാക്കി. വിലക്കുറവില്‍ എണ്ണ ലഭിക്കുന്ന എണ്ണക്കമ്പനികളുടെ ലാഭം വർധിക്കും. ഇത് രാജ്യത്ത് എണ്ണവില കുറക്കാനും ഇടയാക്കിയേക്കും. ആഗോള രംഗത്തെ ക്രൂഡ് ഓയില്‍ വിലയിടിവിന്റെ പശ്ചാത്താലത്തില്‍ എണ്ണവില കുറയ്ക്കാനായി കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതായുള്ള റിപ്പോർട്ടുകളും അടുത്തിടെ പുറത്ത് വന്നിരുന്നു.
അതേസമയം, കഴിഞ്ഞ മാസത്തെ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 39.9 ശതമാനവും റഷ്യയില്‍ നിന്നാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ സ്രോതസ്സായ ഇറാഖിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടർച്ചയായി 6.7 ശതമാനം ഉയർന്ന് 0.85 ദശലക്ഷം ബി പി ഡി ആയെന്നാണ് ശ്രദ്ധേയം. ഓഗസ്റ്റില്‍ ഇന്ത്യയില്‍ ഇറാഖിന്റെ ക്രൂഡ് ഓയില്‍ മാർക്കറ്റ് ഷെയർ 18.8 ശതമാനമാണ്. ഇതേകാലയളവില് ഇന്ത്യയിലെ സൗദി അറേബ്യയുടെ എണ്ണ വിഹിതം 12.2 ശതമാനം മാത്രമാണ്.












Click it and Unblock the Notifications