'ഇമ്രാൻ ഖാൻ നിയാസീ...' നിങ്ങൾ ഭീകരർക്ക് പെൻഷൻ കൊടുക്കുന്ന രാജ്യം, ഇമ്രാനെ വിറപ്പിച്ച് ഇന്ത്യൻ വനിത!
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കവേ കശ്മീര്‍ വിഷയത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുകയുണ്ടായില്ല. എന്നാല്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗം കശ്മീര്‍ വിഷയത്തിലൂന്നിയുളളതായിരുന്നു. കശ്മീരിലെ നിയന്ത്രണങ്ങള്‍ നീക്കിയാല്‍ അവിടെ രക്തച്ചൊരിച്ചിലുണ്ടാകുമെന്നാണ് ഇമ്രാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ പാകിസ്താന്‍ പൊരുതുമെന്നും രണ്ട് ആണവ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്യാന്‍ തുടങ്ങിയാല്‍ എന്താണ് സംഭവിക്കുക എന്ന് അറിയാമല്ലോ എന്നും പാക് പ്രധാനമന്ത്രി പൊതുസഭയിലെ പ്രസംഗത്തില്‍ ചോദിച്ചു. ഇമ്രാന്‍ ഖാന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യ.

ഇമ്രാന്റെ വാചകമടി
കശ്മീരിനെ സംബന്ധിച്ച് അടക്കം ഇമ്രാന്‍ ഖാന്‍ പ്രസംഗത്തില്‍ ഉന്നയിച്ച വാദങ്ങളുടെയെല്ലാം മുനയൊടിക്കുന്ന മറുപടിയാണ് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ ഇന്ത്യ നല്‍കിയിരിക്കുന്നത്. പാകിസ്താനില്‍ ഒരു ഭീകര സംഘടന പോലും പ്രവര്‍ത്തിക്കുന്നില്ലെന്ന് പറഞ്ഞ ഇമ്രാന്‍ ഖാന്‍ അത് സത്യമാണെന്ന് തെളിയിക്കാന്‍ യുഎന്‍ പ്രതിനിധികളെ രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിദിശ മൈത്രയാണ് ഇമ്രാന് തകര്‍പ്പന്‍ മറുപടി നല്‍കിയത്.

വെറും വിദ്വേഷ പ്രസംഗം
ഇമ്രാന്‍ നടത്തിയ പ്രസംഗം വെറും വിദ്വേഷ പ്രസംഗത്തിന്റെ നിലവാരത്തിലുളളത് മാത്രമാണെന്ന് വിദിശ മൈത്ര തുറന്നടിച്ചു. വെറുപ്പും ഭിന്നതകളും വളര്‍ത്താന്‍ മാത്രം ഉപകരിക്കുന്നതാണ് പാക് പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഞങ്ങളും നിങ്ങളുമെന്നും തെക്കെന്നും വടക്കെന്നും പാവപ്പെട്ടവനെന്നും ധനികനെന്നും മുസ്ലീംങ്ങളെന്നും മറ്റുള്ളവരെന്നുമടക്കം ഭിന്നകളെ മൂര്‍ച്ച കൂട്ടുക മാത്രമാണ് ഇമ്രാന്‍ വാക്കുകളെന്ന് ഇന്ത്യന്‍ പ്രതിനിധി വ്യക്തമാക്കി.

തീവ്രവാദത്തിന്റെ വ്യവസായം
ചോരപ്പുഴയൊഴുകുമെന്നും അന്ത്യം വരെ പൊരുതുമെന്നും തോക്കെടുക്കൂ എന്നുമൊക്കെ പറയുന്നവരുടെ മനോഭാവം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേത് അല്ല, മറിച്ച് പുരാതന കാലഘട്ടത്തിലേതാണ്. ആണവ നശീകരണത്തെ കുറിച്ചുളള ഇമ്രാന്റെ വാക്കുകള്‍ ഒരു രാഷ്ട്ര തന്ത്രജ്ഞന്റേത് അല്ല. മറിച്ച് യുദ്ധത്തിന് വേണ്ടി ദാഹിക്കുന്ന ഒരാളുടേതാണ്. തീവ്രവാദത്തിന്റെ വ്യവസായം നടത്തുകയാണ് പാകിസ്താനെന്നും ഇന്ത്യ കുറ്റപ്പെടുത്തി.

ഭീകരര്‍ക്ക് പെന്‍ഷന്‍
പാകിസ്താനില്‍ ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നുളള ഇമ്രാന്റെ വാദവും ഇന്ത്യ പൊളിച്ചടുക്കി. ഐക്യരാഷ്ട്ര സഭ പട്ടികപ്പെടുത്തിയ 25 തീവ്രവാദ സംഘടനകളും 130 തീവ്രവാദികളും പാകിസ്താനില്‍ ഇല്ല എന്ന് പറയാനാകുമോ എന്ന് വിദിശ മൈത്ര ചോദിച്ചു. ഭീകരര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്ന ലോകത്തിലെ ഒരേയൊരു സര്‍ക്കാര്‍ പാകിസ്താനിലേതാണ് എന്നും ഇന്ത്യ കുറ്റപ്പെടുത്തി. ഒസാമ ബിന്‍ ലാദനെ താന്‍ അനുകൂലിച്ചിരുന്നു എന്നത് ഇമ്രാന് നിഷേധിക്കാനാവുമോ എന്നും വിദിശ ചോദിച്ചു.

മനുഷ്യാവകാശത്തിന്റെ അപ്പോസ്തലന്‍
തീവ്രവാദത്തിനും വിദ്വേഷത്തിനും വളമിട്ട ശേഷം പാകിസ്താന്‍ ഇപ്പോള്‍ മനുഷ്യാവകാശത്തിന്റെ അപ്പോസ്തലന്‍ ചമയുകയാണ്. പാകിസ്താന്‍ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു. 1947ല്‍ 23 ശതമാനം ന്യൂനപക്ഷ വിഭാഗക്കാരുണ്ടായിരുന്ന ഇടത്തിപ്പോള്‍ 3 ശതമാനം മാത്രമാണുളളത്. പുരാതന മതനിന്ദാ നിയമങ്ങളും നിര്‍ബന്ധിത മതപരിവര്‍ത്തനവും അടക്കമുളളവ കാരണം പാകിസ്താനിലെ ഹിന്ദുക്കളും സിഖുകാരും ക്രിസ്ത്യാനികളും അടക്കം ദുരിത ജീവിതം നയിക്കുന്നുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

ആരുടേയും സഹായം വേണ്ട
ഇമ്രാന്‍ ഖാന്‍ ചരിത്രം പഠിക്കണമെന്നും ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു. 1971ല്‍ പാകിസ്താന്‍ സ്വന്തം ജനത്തെ കൂട്ടക്കൊല നടത്തിയത് മറക്കരുത്. ജമ്മു കശ്മീരിന്റെ വികസനത്തിന് തടസ്സമായതിനെ നീക്കം ചെയ്തതിന് എതിരെ പറയുന്നത് ഒരിക്കലും സമാധാനത്തെ സ്വാഗതം ചെയ്തവരായിരുന്നില്ല. തീവ്രവാദത്തെ പാകിസ്താന്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഇന്ത്യ കശ്മീരില്‍ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഇന്ത്യക്കാര്‍ക്ക് അവരുടെ കാര്യം പറയാന്‍ പുറത്ത് നിന്ന് ആരുടേയും സഹായം വേണ്ടെന്നും തീവ്രവാദ വ്യവസായികളുടെ സഹായം പ്രത്യേകിച്ച് വേണ്ടെന്നും വിദിശ ഇമ്രാന് മുഖമടച്ച മറുപടി നല്‍കി.
|
ഇന്ത്യയുടെ മറുപടി
യുഎൻ പൊതുസഭയിൽ പാകിസ്താന് ഇന്ത്യ നൽകിയ മറുപടി
ഏഷ്യാനെറ്റ് ന്യൂസ് പ്രവചനം വലത്തോട്ട്,പാലാക്കാർ ഇടത്തോട്ട്!എക്സിറ്റ് പോൾ ഫലത്തെ അട്ടിമറിച്ച് എൽഡിഎഫ്
മാണി വേറെ ജോസ് കെ മാണി വേറെ, തോറ്റിട്ടും കരുത്ത് തെളിയിച്ച് പിജെ ജോസഫ്, പാല കണ്ടത് നെറികെട്ട കളികൾ!












Click it and Unblock the Notifications