ചൈനയെ ശക്തമായ നിലപാട് അറിയിച്ച് എസ് ജയശങ്കര്‍, അതിര്‍ത്തിയില്‍ സമാധാനം പുലരാന്‍ നടപടി വേണം
മോസ്കോ: ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച്ച പൂര്‍ത്തിയായി. എന്തൊക്കെ കാര്യങ്ങളാണ് ഇവര്‍ സംസാരിച്ചതെന്ന് പൂര്‍ണമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം രണ്ടര മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ അതിര്‍ത്തിയിലെ വിഷയത്തില്‍ ശക്തമായ നിലപാട് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. നിയന്ത്രണ രേഖയില്‍ സമാധാനം പുലര്‍ത്താനും ജയശങ്കര്‍ ആവശ്യപ്പെട്ടു. തല്‍സ്ഥിതി തുടരാനാണ് ഇന്ത്യന്‍ സൈന്യം ആഗ്രഹിക്കുന്നത്. അതൊരിക്കലും മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജയശങ്കര്‍ പറഞ്ഞു.
ബഹുമുഖ സഹകരണത്തിന് ഇന്ത്യ, ചൈന, റഷ്യ വിദേശകാര്യ മന്ത്രിമാര്‍ ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കണമെന്നും മൂവരും പറഞ്ഞു. മൂന്ന് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ആഗോള വളര്‍ച്ചയ്ക്കും സമാധാനത്തിനും സ്ഥിരതയ്ക്കും വഴിയൊരുക്കുമെന്ന് ഇവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്ഗനൈസേഷന് യോഗത്തിനിടയിലാണ് ഈ ചര്‍ച്ചകള്‍ നടന്നത്. നിയന്ത്രണ രേഖയില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറണമെന്ന കാര്യത്തില്‍ ഇന്ത്യ ഉറച്ച് നില്‍ക്കുകയാണ്. ലഡാക്കില്‍ രണ്ട് രാജ്യങ്ങളുടെയും സൈന്യങ്ങള്‍ സംഘര്‍ഷം തുടരുന്നത് നല്ലതല്ലെന്നും ഇന്ത്യ പറഞ്ഞിരുന്നു.
ഇതിനിടെ ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസ് സമാധാനം പുനസ്ഥാപിക്കാനുള്ള അവസാന ശ്രമമാണ് ഈ കൂടിക്കാഴ്ച്ചയെന്ന് കൂടിക്കാഴ്ച്ചയ്ക്ക് മുമ്പ് പറഞ്ഞിരുന്നു. ഈ കൂടിക്കാഴ്ച്ചയില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ വലിയ പ്രശ്നങ്ങള്‍ മേഖലയില്‍ ഉണ്ടാവും. അത് നേരത്തെയുള്ള ഉടമ്പടിയില്‍ നിന്ന് ഇരുരാജ്യങ്ങളെയും പിന്നോട്ടടിക്കുമെന്ന് ഗ്ലോബല്‍ ടൈംസ് പറഞ്ഞു. അതേസമയം നിയന്ത്രണ രേഖയില്‍ 50000 ട്രൂപ്പുകളെയാണ് ചൈന അണിനിരത്തിയത്. 150 യുദ്ധവിമാനങ്ങളും സജ്ജമാണ്. ബാലിസ്റ്റിക് മിസൈലുകളും റോക്കറ്റ് ഫോഴ്സുകളും ഒപ്പമുണ്ട്.
അതേസമയം പാങ്കോംഗ് തടാകത്തിന് സമീപത്തെ സംഘര്‍ഷങ്ങള്‍ കാരണം ഇന്ത്യ സൈനിക സന്നാഹം വര്‍ധിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ ആയുധങ്ങളും എത്തിച്ചിട്ടുണ്ട്. സൈനിക തലത്തില്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്. സമാധാനം പുനസ്ഥാപിക്കണമെന്നാണ് ഇരുസൈന്യവും ആഗ്രഹിക്കുന്നത്. ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ യുദ്ധത്തിലേക്ക് നയിക്കുന്നതല്ലെന്ന് ഇന്ത്യന്‍ അധികൃതര്‍ പറയുന്നു. ഇപ്പോഴുള്ളത് സംഘര്‍ഷം മാത്രമാണ്. ആക്രമിക്കാനുള്ള നീക്കത്തില്‍ അല്ല ചൈന നില്‍ക്കുന്നത്. ചൈനയുടെ പ്രാദേശിക കമാന്‍ഡര്‍മാരല്ല ഇത് നിയന്ത്രിക്കുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ പ്രശ്നം എങ്ങോട്ടാണ് പോകുന്നതെന്ന് നന്നായി അറിയാമെന്ന് വിദഗ്ധര്‍ പറയുന്നു.