റഷ്യ അല്ല സൗദിയും ഇറാഖും ഇന്ത്യ പറയുന്നിടത്ത് നില്‍ക്കും: പോയാല്‍ പോകട്ടെ; മോദി നടപ്പിലാക്കിയ തന്ത്രം
ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഉപഭോഗമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ആവശ്യമുള്ള ക്രൂഡ് ഓയിലിന്റെ 80 ശതമാനത്തിലേറേയും രാജ്യം ഇറക്കുമതി ചെയ്യുന്നു. പരമ്പരാഗതമായി സൗദി അറേബ്യയും ഇറാഖും അടങ്ങുന്ന അറബ് രാജ്യങ്ങളാണ് ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയില്‍ വിതരണക്കാർ. എന്നാല്‍ 2022 ലെ ഉക്രൈന്‍ അധിനിവേശത്തോടെ റഷ്യ രാജ്യത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വിതരണക്കാരായി മാറുന്നതാണ് കണ്ടത്.
ഉക്രൈന്‍ അധിനിവേശത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങള്‍ വിലക്ക് ഏർപ്പെടുത്തിയതോടെ റഷ്യ ഇന്ത്യയും ചൈനയും അടങ്ങുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വലിയ വിലക്കിഴിവില്‍ ഏണ്ണ വില്‍ക്കുകയായിരുന്നു. ഇതോടെ അറബ് രാഷ്ട്രങ്ങളെ മറികടന്ന് റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി മാറി. ഒരു സമയത്ത് 40 ശതമാനത്തിലേറെയായിരുന്നു ഇന്ത്യന്‍ ക്രൂഡ് ഓയില്‍ വിപണിയിലെ റഷ്യന്‍ വിഹിതം.

അടുത്തകാലത്തായി റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വലിയ രീതിയില്‍ കുറഞ്ഞ് വരുന്നുണ്ട്. അമേരിക്ക ഉപരോധം കൂടുതല്‍ ശക്തമാക്കിയതോടെ മാർച്ച് മുതല്‍ റഷ്യന്‍ ക്രൂഡിന്റെ വരവ് ഏകദേശം നിലയ്ക്കുന്ന മട്ടാണ്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കില്ലെന്നതാണ് ശ്രദ്ധേയം. ക്രൂഡ് ഓയില്‍ ഇറക്കുമതി രംഗത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങള്‍ക്ക് ഇടയില്‍ ഇന്ത്യ നടത്തി വൈവിധ്യവത്കരണമാണ് ഇതിന്റെ പ്രധാന കാരണം.
നേരത്തെ 30 ല്‍ താഴെ രാഷ്ട്രങ്ങളില്‍ നിന്നായിരുന്നു ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 39 ലേക്ക് ഉയർന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ എത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ മേഖലയായി ഇന്ന് ലാറ്റിനമേരിക്ക മാറിയിട്ടുണ്ട്. അത്തരത്തില്‍ ഒരു രാജ്യമാണ് അർജന്റീന. കഴിഞ്ഞ ഡിസംബറില്‍ പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) അർജന്റീനയില്‍ നിന്നും ആദ്യമായി ക്രൂഡ് ഓയില്‍ വാങ്ങി. 1 മില്യണ്‍ അർജന്റീനിയന്‍ ക്രൂഡ് ഓയിലാണ് യൂറോപ്യൻ വ്യാപാരിയായ മെർക്കുറിയയിൽ നിന്ന് ബി പി സി എൽ വാങ്ങിയത്.
മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയുമായി ഇന്ത്യക്ക് ദീർഘകാല ക്രൂഡ് ഓയില്‍ ഇടപാട് ചരിത്രമുണ്ട്. അമേരിക്കന്‍ ഉപരോധ സമയങ്ങളില്‍ രാജ്യവുമായുള്ള ഇടപാട് നിർത്തിവെക്കേണ്ടി വന്നിരുന്നുവെങ്കിലും ഡിസംബറില്‍ ചില ഇളവുകള്‍ ലഭിച്ചതിനെ തുടർന്ന് വെനിസ്വേലയുടെ സ്റ്റേറ്റ് ഓയിൽ കമ്പനിയായ പിഡിവിഎസ്എയും റിലയൻസ് ഇൻഡസ്ട്രീസും തമ്മില്‍ പുതിയ കാരാർ സ്ഥാപിക്കുകയും ക്രൂഡ് ഓയില്‍ വിതരണം പുനഃരാരംഭിക്കുകയും ചെയ്തു.
അടുത്ത കാലത്തായി വന്‍ ക്രൂഡ് ഓയില്‍ ശേഖരം കണ്ടെത്തിയ ഗയാനയുമായി ഇന്ത്യ ഇടപാടുകള്‍ ആരംഭിച്ചിട്ടുണ്ട്. ഒപെക് ഇതര എണ്ണ ഉൽപാദനത്തിൻ്റെ ഏറ്റവും നിർണായകമായ വളർച്ചാ മേഖലയായിട്ടാണ് ഗയാനയെ ഇന്ത്യ കാണുന്നത്. 2026 ഓടെ, ഗയാന എണ്ണ ഉൽപാദനത്തിൽ അയൽരാജ്യമായ വെനസ്വേലയെ മറികടക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് ആഗോള എണ്ണ വിതരണ മേഖലയിലെ ഒഴിച്ച് കൂടാനാകാത്ത ശക്തിയായി രാജ്യത്തെ മാറ്റും. അടുത്തിടെ നരേന്ദ്ര മോദി ഗയാന സന്ദർശനം നടത്തിയപ്പോള്‍ ക്രൂഡ് ഓയില്‍ ഇടപാടും പ്രധാന ചർച്ചാ വിഷയമായിരുന്നു.
ബ്രസീലിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ അടുത്തിടെ ശക്തമാക്കിയിട്ടുണ്ട്. ബ്രസീല്‍ സന്ദർശിച്ച പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി തന്നെ വ്യാപാരം വർധിപ്പിക്കാനുള്ള ചർച്ചകള്‍ക്ക് തുടക്കം കുറിച്ചു. എണ്ണ ഇറക്കുമതി ഇത്തരത്തില്‍ വൈവിധ്യവത്കച്ചതോടെ പ്രധാന ഇറക്കുമതിക്കാരായ റഷ്യ, ഇറാഖ്, സൗദി എന്നിവരുമായുള്ള ഇന്ത്യയുടെ വിലപേശല്‍ ശേഷി വർധിപ്പിക്കും. ന്യായമായ ഇടപാടുകള്‍ക്ക് തയ്യാറായില്ലെങ്കില്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറക്കാനും ഇന്ത്യക്ക് സാധിക്കും. ചുരുക്കത്തില്‍ എണ്ണയുടെ കാര്യത്തില്‍ ഏതെങ്കിലും രാജ്യങ്ങള്‍ക്ക് ഇന്ത്യയെ ഭീഷണിപ്പെടുത്താവുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്.












Click it and Unblock the Notifications