ലോകം ഇന്ന് ദോഹയിലേക്ക്; ഇന്ത്യയെ ക്ഷണിച്ച് ഖത്തര്‍, അമേരിക്കയും താലിബാനും കരാര്‍ ഒപ്പിടും
ദോഹ: ആഗോള സമൂഹത്തിന് ഇന്ന് സുപ്രധാന ദിനമാണ്. അമേരിക്കയും അഫ്ഗാനിലെ താലിബാനും തമ്മില്‍ സമാധാന കരാര്‍ ഒപ്പിടുകയാണ്. ഏഷ്യയിലെ പ്രധാന രാജ്യം എന്ന നിലയില്‍ ഇന്ത്യയെയും ഖത്തര്‍ ഭരണകൂടം കരാര്‍ ഒപ്പിടുന്ന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിനാണ് ഇവിടെ അന്ത്യം കുറിക്കന്‍ പോകുന്നത്.
ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്ക ആയുധം കൊണ്ടും അംഗബലം കൊണ്ടും വളരെ ദുര്‍ബലരായ താലിബാനുമായി കരാര്‍ ഒപ്പിടുക എന്നത് അമേരിക്കക്ക് ചരിത്രം നല്കുന്ന കനത്ത തിരിച്ചടിയായി വിലയിരുത്തപ്പെട്ടേക്കാം. താലിബാനുമായി സമാധാന കരാറിലെത്തി അഫ്ഗനില്‍ നിന്ന് പിന്‍വലിയാനാണ് അമേരിക്കയുടെ തീരുമാനം. ഖത്തറും ഇന്ത്യയും സുപ്രധാന പങ്കാണ് ഈ സമാധാന കരാറില്‍ നിര്‍വഹിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട വിശവിവരങ്ങള്‍ ഇങ്ങനെ...
ഏകരാജ്യമാണ് ഖത്തര്‍
താലിബാന് വിദേശത്ത് ഓഫീസുള്ള ഏകരാജ്യമാണ് ഖത്തര്‍. അഫ്ഗാനിസ്താന് താലിബാന് ഭരണത്തിലായിരുന്ന കാലത്ത് അനുവദിച്ച ഓഫീസാണിത്. ദോഹയിലെത്തി നേരത്തെ താലിബാന് നേതാക്കള്‍ അമേരിക്കയുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയാണ് ഇന്ന് വൈകീട്ട് കരാര്‍ ഒപ്പിടുന്നതിലേക്കെത്തിയത്.
പിന്മാറുകയാണ് അമേരിക്ക
അഫ്ഗാനില്‍ നിന്ന് പിന്മാറുകയാണ് അമേരിക്കയുടെ ലക്ഷ്യം. എന്നാല്‍ ഏകപക്ഷീയമായ പിന്മാറ്റം അഫ്ഗാനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടും. അഫ്ഗാന്റെ ഇന്നത്തെ അവസ്ഥയ്ക്ക് ഒരു കാരണം അമേരിക്ക കൂടിയാണ് എന്ന് ചരിത്രം വിധിയെഴുതുകയും ചെയ്യും. അതൊഴിവാക്കാനാണ് കരാര്‍.
ട്രംപിന്റെ നിര്‍ദേശം
ഈ സാഹചര്യം മനസിലാക്കിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താലിബാനുമായി സമാധാന കരാറിലെത്താന്‍ ആവശ്യപ്പെട്ടത്. 2001ല്‍ അമേരിക്കയിലെ ലോക വ്യാപാര നിലയവും സൈനിക കേന്ദ്രമായ പെന്റഗണും ആക്രമിച്ചതിന് ശേഷമാണ് അമേരിക്കന്‍ സൈന്യം അഫ്ഗാന് അധിനിവേശം തുടങ്ങിയത്.
ലോകം ഞെട്ടിയ ആക്രമണം
അമേരിക്ക മാത്രമല്ല, ലോകം മൊത്തം ഞെട്ടിയ ആക്രമണമാണ് 2001ല്‍ നടന്നത്. ലോകത്തെ സായുധ സംഘങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയെ അവരുടെ വിമാനം തന്നെ ഉപയോഗിച്ച് ആക്രമിച്ച സംഭവം അമേരിക്കക്ക് പ്രതീക്ഷിക്കുന്നതിലും അപ്പുറമുള്ള തിരിച്ചടിയാണ് നല്‍കിയത്.
ഒസാമ ബിന്‍ലാദനെ പിടിക്കാന്‍
ആക്രമണത്തിന് പിന്നില്‍ അല്‍ഖാഇദ നേതാവ് ഒസാമ ബിന്‍ലാദിനാണ് അമേരിക്ക പ്രഖ്യാപിച്ചു. ബിന്ലാദിന് അഭയം നല്‍കിയത് അഫ്ഗാനിലെ താലിബാന് ഭരണകൂടമായിരുന്നു. തുടര്‍ന്നാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനിലേക്ക് സൈന്യത്തെ അയച്ചത്. ബിന്‍ലാദനെ പിടികൂടി വധിച്ചത് പക്ഷേ, പാകിസ്താനില്‍ നിന്നായിരുന്നുവെന്നത് വേറെ കാര്യം.
18 വര്‍ഷം, 2400 സൈനികര്‍
18 വര്‍ഷത്തെ അഫ്ഗാന് അധിനിവേശത്തിനിടെ അമേരിക്കക്ക് 2400 സൈനികരെ നഷ്ടപ്പെട്ടു. ഒട്ടേറെ അമേരിക്കന്‍ സൈനികര്‍ക്ക് കനത്ത പരിക്കു പറ്റി. മറുഭാഗത്ത് ആയിരക്കണക്കിന് താലിബാന്‍കാര്‍ കൊല്ലപ്പെട്ടു. അതിന്റെ ഇരട്ടിയിലേറെ സാധാരണക്കാരയ അഫ്ഗാനികള്‍ക്കും ജീവന് നഷ്ടമായി.
ആദ്യം ജയിച്ചത് അമേരിക്ക, പക്ഷേ...
യുദ്ധത്തിന്റെ ആദ്യ നാളില്‍ തന്നെ താലിബാന്റെ ഭരണം അഫ്ഗാനില്‍ അവസാനിപ്പിക്കാന്‍ അമേരിക്കന്‍ സൈന്യത്തിന് സാധിച്ചു. എന്നാല്‍ അവരെ പൂര്‍ണമായി ഇല്ലാതാക്കാന്‍ ഇന്നുവരെ സാധിച്ചില്ല. മാത്രമല്ല, അമേരിക്കന്‍ സൈനികര്‍ക്കെതിരെ ഇപ്പോഴും താലിബാന് ആക്രമണം തുടരുകയും ചെയ്യുന്നു.
ട്രംപിനെ സഹായിച്ചേക്കും
അഫ്ഗാനിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് അമേരിക്കയിലെ പൊതുസമൂഹത്തില്‍ നിന്ന് തുടര്‍ച്ചയായി ആവശ്യം ഉയരുന്നുണ്ട്. നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അനുകൂലമായ സാഹചര്യം ഒരുക്കാന്‍ ഒരുപക്ഷേ താലിബാനുമായുള്ള കരാര്‍ ഡൊണാള്‍ഡ് ട്രംപിനെ സഹായിച്ചേക്കും.
ഇന്ത്യയെ ക്ഷണിച്ച് ഖത്തര്‍
അഫ്ഗാനിലും ഖത്തറിലുമായി നടന്നുവന്ന ചര്‍ച്ചയുടെ അനന്തര ഫലമായിട്ടാണ് താലിബാനും അമേരിക്കയും തമ്മില്‍ സമാധാന കരാര്‍ ഒപ്പുവയ്ക്കുന്നത്. ഇന്ത്യയെ ഖത്തര്‍ ഭരണകൂമാണ് ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് അംബാസഡര്‍ പി കുമരന് ചടങ്ങില്‍ പങ്കെടുക്കും. 30ഓളം രാജ്യങ്ങള്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്.
ഇന്ത്യ-താലിബാന് ആദ്യം
താലിബാനുമായി ഇന്ത്യ ഔദ്യോഗികമായി വേദി പങ്കിടുന്നത് ആദ്യമായിട്ടാണ്. അഫ്ഗാന് ഭരണകൂടവുമായിട്ടാണ് ഇന്ത്യ ഇതുവരെ ചര്‍ച്ച നടത്തിയിട്ടുള്ളത്. അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യ നേരത്തെ ശ്രമങ്ങള്‍ നടത്തിയിരുന്നു. അഫ്ഗാനിലെ സമാധാനം ഇന്ത്യയുടെ വിദേശ വ്യാപരത്തിന് സുപ്രധാനമാണ്.
മോസ്കോ ചര്‍ച്ച
2018 നവംബര്‍ മോസ്കോയില്‍ സമാധാന ചര്‍ച്ച നടന്നിരുന്നു. അന്ന് രണ്ട് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അനൗദ്യോഗികമായി ഇന്ത്യ യോഗത്തിലേക്ക് അയച്ചു. അഫ്ഗാനില്‍ സമാധാനം പുനസ്ഥാപിക്കേണ്ടത് നിര്‍ബന്ധമാണ് എന്ന കാഴ്ചപ്പാടാണ് ഇന്ത്യയ്ക്ക്. മാത്രമല്ല, ഇന്ത്യയോട് താലിബാന് നേതാക്കള്‍ക്ക് എതിര്‍പ്പും ഇല്ല.
മോസ്കോയില്‍ 2018ല്‍ നടന്ന ചര്‍ച്ചയില്‍ റഷ്യയ്ക്കും ഇന്ത്യയ്ക്കും പുറമെ പാകിസ്താന്, ചൈന, അഫ്ഗാന് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും താലിബാന് നേതാക്കള്‍ക്കൊപ്പം പങ്കെടുത്തിരുന്നു. പാകിസ്താന്, ഇറാന് എന്നീ രാജ്യങ്ങളും താലിബാനെ ചര്‍ച്ചയ്ക്ക് പ്രേരിപ്പിക്കാന്‍ രംഗത്തുണ്ടായിരുന്നു.
കരാര്‍ ഒപ്പിട്ടാല്‍...
അമേരിക്കയുമായി കരാര്‍ ഒപ്പിടുന്നതിലൂടെ താലിബാന്-അഫ്ഗാന് ചര്‍ച്ചകള്‍ക്ക് വേഗതേയറുമെന്നാണ് കരുതുന്നത്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ആകും അമേരിക്കയെ പ്രതിനിധീകരിച്ച് കരാരില്‍ ഒപ്പിടുന്നത്. അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്ന് പിന്മാറണമെന്നാണ് താലിബാന്റെ ഏറെ കാലമായുള്ള ആവശ്യം.
അമേരിക്കയുടെ ആവശ്യങ്ങള്‍
കരാര്‍ ഒപ്പിട്ടതിന് പിന്നാലെ അമേരിക്കന്‍ സൈന്യം ഘട്ടങ്ങളായി സൈനികരെ പിന്‍വലിക്കും. 13000ത്തോളം അമേരിക്കന്‍ സൈനികരാണ് അഫ്ഗാനിലുള്ളത്. അല്‍ഖാഇദ പോലുള്ള സംഘടനകളെ സഹായിക്കരുത്, അഫ്ഗാന് ഭരണകൂടവുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തണം തുടങ്ങിയവയാണ് താലിബാനോടുള്ള അമേരിക്കയുടെ ആവശ്യങ്ങള്‍.