പ്രിസണര്‍ നമ്പര്‍ 8.. ദാവൂദിന്റെ വലംകൈ!! 70 ക്രിമിനല്‍ കേസുകള്‍, കൊടുംഭീകരനായി ഇന്ത്യ ബാങ്കോക്കില്‍
കൊടുംഭീകരന് വേണ്ടി ഇന്ത്യ ബാങ്കോക്കില്‍
ബാങ്കോക്ക്: ദാവൂദ് ഇബ്രാഹിം, ആ പേര് കേട്ടാല്‍ ഒരു കാലത്ത് ഇന്ത്യ ഭയന്ന് വിറയ്ക്കുമായിരുന്നു. മുംബൈ അധോലോകത്തിന്റെ കിരീടം വെക്കാത്ത രാജാവ് കൂടിയായിരുന്നു ദാവൂദ്. പിന്നീട് മുംബൈ സ്‌ഫോടനവും മറ്റ് ഭീകരബന്ധങ്ങളും കാരണം അദ്ദേഹത്തിന് പാകിസ്താനിലേക്ക് പോകേണ്ടി വന്നു എന്നത് മറ്റൊരു കാര്യം. ദാവൂദിനെ പിടികൂടി ഇന്ത്യയിലെത്തിക്കാന്‍ കുറേ കാലമായി സര്‍ക്കാരുകള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്ന കാര്യമാണ്. എന്നാല്‍ ഇത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് ഇന്ത്യ മനസിലാക്കി കഴിഞ്ഞു. തുടര്‍ന്നാണ് ദാവൂദിന്റെ ഓരോ അനുയായികളെയും സര്‍ക്കാര്‍ തിരഞ്ഞ് പിടിച്ച് അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ എത്തിച്ച് കൊണ്ടിരിക്കുന്നത്.
അങ്ങനെയൊരു അനുയായിയെ സര്‍ക്കാര്‍ വീണ്ടും കുരുക്കാനൊരുങ്ങുകയാണ്. വേറാരുമല്ല മുദാസര്‍ ഹുസൈന്‍ സയ്യിദ് അഥവാ മുന്നാ സിംഗാദ എന്നറിയപ്പെടുന്ന കൊടുഭീകരന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. സിംഗാദ ഇപ്പോള്‍ ഉള്ളത് ബാങ്കോക്ക് ജയിലിലാണ്. അവിടെ നിന്ന് പുഷ്പം പോലെ മുന്നയെ കൊണ്ടുപോകുക എന്ന് പറയുന്നത് അസാധ്യമാണെന്ന് പറയേണ്ടി വരും.
പ്രിസണര്‍ നമ്പര്‍ 8
ബാങ്കോങ് ജയിലിലെ പ്രസിണര്‍ നമ്പര്‍ എട്ടാണ് മുന്ന സിംഗാദ. കുറച്ചുകാലമായി ഇയാള്‍ ഈ ജയിലില്‍ എത്തിയിട്ട്. ദാവൂദിന്റെ ഡി കമ്പനിയിലെ അംഗമാണ് മുന്ന. വെറുമൊരു അംഗമല്ല ദാവൂദിന്റെ വലംകൈയാണെന്ന് പറയേണ്ടി വരും. 2001ലാണ് മുന്ന ബാങ്കോക്കില്‍ അറസ്റ്റിലാവുന്നത്. എന്നാല്‍ ഇത് വരെ മുന്നയെ ഇന്ത്യക്ക് ലഭിച്ചിട്ടില്ല. പലതവണ ചര്‍ച്ച നടത്തിയിട്ടും ഇന്ത്യക്ക് മുന്നയെ വിട്ടുകിട്ടിയിട്ടില്ല. വേറൊന്നുമല്ല മുന്ന ഏത് രാജ്യത്തെ പൗരനാണെന്ന് തായ്‌ലന്റിന് ഇപ്പോഴും സംശയമാണ്. മുന്നയെ വിട്ടുകിട്ടണമെന്ന് പറഞ്ഞ് പാകിസ്താന്‍ രംഗത്തുള്ളതാണ് മറ്റൊരു പ്രശ്‌നം. ഇവരും പറയുന്നത് മുന്ന തങ്ങളുടെ പൗരനാണെന്നാണ്.
ഇന്ത്യ-പാക് തര്‍ക്കം
ഇന്ത്യയും പാകിസ്താനും ഇപ്പോഴും ഈ വിഷയത്തില്‍ തര്‍ക്കം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ബാങ്കോക്കിലെ മഹാ ചായ് റോഡിലെ ജയിലിലാണ് ഇപ്പോള്‍ മുന്ന ഉള്ളത്. ഇന്ത്യന്‍ രേഖപ്രകാരം ഇയാള്‍ മുന്ന സിംഗാദയാണ്. എന്നാല്‍ ഇന്ത്യ പറയുന്നത് നുണയാണെന്നാണ് പാകിസ്താന്റെ വാദം. അതേസമയം സിംഗാദയ്‌ക്കെതിരെ ഗുരുത കുറ്റങ്ങളാണ് നിലവിലുള്ളത്. മറ്റൊരു അധോലോക നേതാവായ ഛോട്ടാ രാജനെ കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ഇപ്പോള്‍ മുന്ന അറസ്റ്റിലായത്. വലിയ രീതിയിലുള്ള ഏറ്റുമുട്ടലാണ് അന്ന് ബാങ്കോക്കില്‍ നടന്നത്. ഏറ്റുമുട്ടലില്‍ രാജന്റെ അടുത്ത അനുയായിയായ രോഹിത് വര്‍മ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
കൊടുംഭീകരന്....
മുന്ന കൊടുംഭീകരനാണെന്നാണ് സര്‍ക്കാരിന്റെ വാദം. ഇന്ത്യയിലെ 70ലധികം ക്രിമിനല്‍ കേസുകള്‍ മുന്നയ്‌ക്കെതിരെയുണ്ട്. മുംബൈ ജോഗേശ്വരിയാണ് യഥാര്‍ത്ഥത്തില്‍ മുന്നയുടെ സ്വദേശം. അതേസമയം തായ്‌ലന്റില്‍ ഇയാള്‍ എത്തിയത് പാകിസ്താനി പാസ്‌പ്പോര്‍ട്ട് ഉപയോഗിച്ചാണ്. മുഹമ്മദ് സലീം എന്നാണ് പാസ്‌പ്പോര്‍ട്ടില്‍ ഇയാളുടെ പേര്. ഇത് കാരണം പാകിസ്താന്‍ വംശജനാണ് മുന്ന എന്നാണ് അവര്‍ അവകാശവാദം ഉന്നയിക്കുന്നത്. നേരത്തെ ബാങ്കോക്ക് കോടതിയില്‍ മുന്ന ഇന്ത്യന്‍ വംശജനാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഇന്ത്യ സമര്‍പ്പിച്ചിരുന്നു. 1994-97 കാലഘട്ടത്തില്‍ മുന്ന നടത്തിയ ക്രിമിനല്‍പ്രവര്‍ത്തനങ്ങള്‍ എല്ലാം വിശദമാക്കുന്ന റിപ്പോര്‍ട്ടായിരുന്നു നല്‍കിയത്. അദ്ദേഹത്തിന്റെ ഡിഎന്‍എ സാമ്പിളുകളും സമര്‍പ്പിച്ചിരുന്നു.
ഐഎസ്‌ഐയുടെ ആശങ്ക
മുന്ന സിംഗാദ ഇന്ത്യയില്‍ മാത്രം ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നയാളല്ല. പാകിസ്താനുമായും ഐഎസ്‌ഐയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു മുന്ന. അതുകൊണ്ട് ഇയാളെ ഇന്ത്യക്ക് വിട്ടുകൊടുത്താല്‍ അത് പാകിസ്താന് ഭീഷണിയാണ്. ഇന്ത്യക്ക് കൈമാറിയാല്‍ ഐഎസ്‌ഐയും ദാവൂദ് ഇബ്രാഹിമും തമ്മിലുള്ള എല്ലാ കാര്യങ്ങളും ഇയാള്‍ തുറന്നുപറയും. ഇതാണ് പ്രധാന ആശങ്ക. ദാവൂദ് പാകിസ്താനില്‍ ഇല്ലെന്നാണ് ഐഎസ്‌ഐയും സര്‍ക്കാരും പറയുന്നത്. എന്നാല്‍ ദാവൂദ് കറാച്ചിയില്‍ ഉണ്ടെന്ന് ചിത്രസഹിതം ഇന്ത്യ തെളിയിച്ചിരുന്നു. ഇതിന് ഇതുവരെ പാകിസ്താന്‍ മറുപടി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ മുന്നയെ വിട്ടുനല്‍കുന്നത് ആത്മഹത്യാപരമാണ്.
മോദിയുടെ മികവ്
മുന്നയുടെ കാര്യത്തില്‍ ഇന്ത്യക്ക് അനുകൂലമായി കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്നാണ് സൂചന. അതേസമയം ഇതിന് ചുക്കാന്‍ പിടിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 2016ല്‍ മോദിയുടെ ബാങ്കോക്ക്് സന്ദര്‍ശനം ഫലം കണ്ടു എന്നാണ് ഇതോടെ വ്യക്തമാകുന്നത്. ഇന്ത്യ നിരത്തിയ തെളിവുകള്‍ യുക്തിഭദ്രമായതാണെന്ന് ബാങ്കോക്ക് സമ്മതിക്കുന്നു. പക്ഷേ പാകിസ്താന്‍ അങ്ങേറ്റയത്തെ സമ്മര്‍ദമാണ് ചെലുത്തുന്നത്. കോടതിയുടെ വിധിയെ തടയാന്‍ നിരവധി അഭിഭാഷകരും പാകിസ്താനില്‍ നിന്ന് രംഗത്തെത്തിയിട്ടുണ്ട്. ഇതിനായി വ്യാജ പാസ്‌പ്പോര്‍ട്ടും മുന്ന പാകിസ്താനില്‍ വച്ച് വിവാഹം ചെയ്തു എന്ന തരത്തിലുള്ള വിവാഹ സര്‍ട്ടിഫിക്കറ്റും അഭിഭാഷകര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. മുന്നയുടെ പിതാവ് മരിച്ചത് പോലും പാകിസ്താനില്‍ വെച്ചാണെന്നാണ് ഇവര്‍ പറയുന്നു.
കള്ളങ്ങള്‍ പൊളിഞ്ഞു
ക്രിമിനല്‍ സംഘങ്ങള്‍ ഇയാളെ മികച്ചൊരു ഷൂട്ടറായിട്ടാണ് കണക്കാക്കിയിരുന്നത്. കൊല്ലേണ്ടയാളിനെ കാണിച്ച് കൊടുത്താല്‍ ഉന്നം പിഴയ്ക്കാതെ ഇയാള്‍ വെടിവച്ചിടുമെന്ന് ദാവൂദ് അടക്കമുള്ളവര്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് ഛോട്ടാരാജനെ കൊല്ലാന്‍ മുന്നയെ തന്നെ ഏല്‍പ്പിച്ചത്. 1997ലാണ് ഇയാള്‍ ഇന്ത്യയില്‍ നിന്ന് രക്ഷപ്പെട്ടത്. നേപ്പാള്‍ വഴി പാകിസ്താനിലേക്കാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് കറാച്ചിയില്‍ ബിസിസനസ് ആരംഭിക്കുകയായിരുന്നു. അതേസമയം ഇന്ത്യന്‍ അന്വേഷണ സംഘം മുന്നയുടെ കുടുംബത്തെ മുഴുവന്‍ കോടതിയില്‍ ഹാജരാക്കിയാണ് പാകിസ്താന്റെ കള്ളങ്ങള്‍ പൊളിച്ചത്. മുന്നയുടെ പിതാവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയില്‍ ഇത് മുന്നയുടെ കുടുംബം തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു.
ആശാറാമിന് ജീവപര്യന്തം വിധിച്ചു.... ജഡ്ജിയെ പറപ്പിച്ചു!! 14 പേരെ സ്ഥലംമാറ്റി, സര്‍ക്കാരിന്റെ അതൃപ്തി?
ജിന്നയെ ഇന്ത്യയില്‍ ആദരിക്കേണ്ട.. ഹിന്ദുത്വ സംഘടനകള്‍ക്ക് യോഗിയുടെ പിന്തുണ, അലിഗഡിന് മുന്നറിയിപ്പ്!!