കോവിഡിന് പുതിയ തരം മരുന്ന്, സ്റ്റാന്‍ഫോര്‍ഡില്‍ വിജയം, ഇന്ത്യ പറയുന്നു...ആന്റിബോഡികള്‍!!
വാഷിംഗ്ടണ്‍: മലേറിയ മരുന്നില്‍ പ്രതിരോധം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് അമേരിക്കയും ബ്രിട്ടനും. ഇന്ത്യ നിലവിലുള്ള മരുന്ന് കൊണ്ട് പുതിയ ആന്‍ഡി ബോഡി ഫോര്‍മുല ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലുമാണ്. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡിലാണ് പുതിയൊരു രീതി കണ്ടെത്തിയിരിക്കുന്നത്. ഇത് ആന്റി ബോഡി ഫോര്‍മുലയിലാണ് പരീക്ഷിക്കുന്നത്. ഏറ്റവും സേഫായ ചികിത്സയായിട്ടാണ് ഇതിനെ കാണുന്നത്.
എന്നാല്‍ ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡില്‍ മരുന്ന് ഏകദേശം തയ്യാറായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം അമേരിക്കന്‍ കമ്പനിയായ ഗിലിയഡിന്റെ പരീക്ഷണ മരുന്നുകള്‍ രോഗികളില്‍ പരീക്ഷിച്ച് വിജയിച്ചിരുന്നു. 53 പേരിലായിരുന്നു പരീക്ഷണം നടത്തിയത്. ഇതിന് പുറമേയാണ് പ്രതീക്ഷ നല്‍കുന്ന പുതിയൊരു തരം മരുന്ന് കൂടി വന്നിരിക്കുന്നത്. ഗിലിയഡിന്റെ മരുന്ന് വിജയിച്ചിരുന്നുവെങ്കിലും പാര്‍ശ്വ ഫലങ്ങള്‍ ധാരാളമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തേതില്‍ ഒട്ടും പാര്‍ശ്വ ഫലങ്ങളില്ലെന്നാണ് സൂചന.
സ്റ്റാന്‍ഫോര്‍ഡ് മെഡിസിന്‍
സ്റ്റാന്‍ഫോര്‍ഡ് മെഡിസിനാണ് പുതിയൊരു മരുന്നുണ്ടാക്കുന്നത്. പ്രധാനമായും ഇതൊരു ടെസ്റ്റാണ്. രക്തസാമ്പിളുകളില്‍ കൊറോണയെ പ്രതിരോധിക്കുന്ന ആന്‍ഡിബോഡികളെ കണ്ടെത്തുന്ന ടെസ്റ്റാണിത്. ഓരോ വ്യക്തിയിലും രോഗത്തെ പ്രതിരോധിക്കുന്ന ആന്റി ബോഡികള്‍ ഉണ്ടാവും. നേരത്തെ വൈറസില്‍ നിന്ന് ജെനറ്റിക് പദാര്‍ത്ഥങ്ങള്‍ കണ്ടെത്താനായിരുന്നു സ്റ്റാന്‍ഫോര്‍ഡ് ശ്രമിച്ചത്. എന്നാല്‍ ആന്റി ബോഡി ടെസ്റ്റിലൂടെ വൈറസിനോട് ശരീരം പ്രതിരോധം പ്രകടിപ്പിക്കുന്നത് എങ്ങനെയെന്ന് കണ്ടെത്താന്‍ സാധിക്കും.
മൂന്ന് ദിവസം
മൂന്ന് ദിവസത്തിനുള്ളില്‍ ഇതിന്റെ ഫലങ്ങള്‍ ലഭിക്കും. ഇതിലൂടെ കൃത്യമായ മരുന്ന് പരീക്ഷിക്കാനും സാധിക്കും. ഗിലിയഡിന്റെ തന്നെ മരുന്ന് കൂടുതല്‍ ശക്തമായി ഇതിലൂടെ പരീക്ഷിക്കാനും സാധിക്കും. രണ്ട് തരം ആന്‍ഡി ബോഡികളാണ് കൊറോണ ബാധിച്ചവരില്‍ നിന്ന് കണ്ടെത്തിയത്. ഐജിഎം, ഐജിജെ എന്നീ ആന്‍ഡി ബോഡികളാണ് കണ്ടെത്തിയത്. ഇതില്‍ ഐജിഎം ആന്‍ഡിബോഡി വൈറസ് ബാധിക്കുമ്പോള്‍ ശരീരത്തില്‍ നടക്കുന്ന ആദ്യത്തെ പ്രതിരോധ പ്രവര്‍ത്തനത്തെ സഹായിക്കുന്നതാണ്. ദീര്‍ഘകാലം വൈറസിനെ പ്രതിരോധിക്കുന്നതിനായി രൂപം കൊള്ളുന്നതാണ് ഐജിജെ ആന്റി ബോഡി.
ഓക്‌സ്‌ഫോര്‍ഡില്‍ സജ്ജം
ഓക്‌സ്‌ഫോര്‍ഡില്‍ 510 വളണ്ടിയര്‍മാരില്‍ വാക്‌സിന്‍ പരീക്ഷിക്കാന്‍ സജ്ജമായി നില്‍ക്കുകയാണ്. എന്നാല്‍ ഈ മരുന്ന് സുരക്ഷിതവും, കൊറോണ പ്രതിരോധത്തിന് ഗുണകരമാകുമെന്നും ആറ് മാസത്തിനുള്ളില്‍ മാത്രമേ അറിയൂ. 14 രാജ്യങ്ങളിലായി 44 വാക്‌സിനുകളാണ് ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലുള്ളത്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് മനുഷ്യരില്‍ പരീക്ഷിക്കാനായി ഒരുങ്ങി നില്‍ക്കുന്നത്. അതേസമയം പലരാജ്യങ്ങളിലും ലോക്ഡൗണ്‍ നിലവിലുള്ളതിനാല്‍ ഈ മരുന്ന് പരീക്ഷിക്കുന്നത് വിജയകരമാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. കാരണം ഈ മരുന്ന് പരീക്ഷിച്ച ശേഷം സമൂഹത്തില്‍ ഇടപെടല്‍ നടന്നാല്‍ മാത്രമേ രോഗം ഭേദമായത് ഈ മരുന്ന് കൊണ്ടാണോ അതോ ലോക്ഡൗണ്‍ കൊണ്ടാണോ എന്ന് മനസ്സിലാവൂ.
വാക്‌സിന്‍ പ്രശ്‌നങ്ങള്‍
എച്ച്‌ഐവി വാക്‌സിന്‍ ചില രോഗികളില്‍ വിജയിച്ചിരുന്നുവെന്ന് ഓകസ്‌ഫോര്‍ഡ് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ പിന്നീട് വലിയ പ്രശ്‌നങ്ങള്‍ കാണിക്കാന്‍ തുടങ്ങി. വൈറസിന് രൂപപരിണാമം സംഭവിച്ചതോടെ ഈ മരുന്ന് പ്രവര്‍ത്തനരഹിതമായി. ഡെങ്കിപ്പനിയുടെ മരുന്ന് സമാന രീതിയിലായിരുന്നു തുടക്കം. ചില രോഗികളില്‍ ഇത് വിജയിച്ചു. എന്നാല്‍ ഭൂരിഭാഗവും ഗുരുതര രോഗത്തിനടിപ്പെട്ടു. അതേസമയം ഇന്ത്യയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് എത്തിയ മലേറിയ മരുന്നിനും ഈ പ്രശ്‌നമുണ്ട്. യൂറോപ്പിലാകമാനം മലേറിയ മരുന്ന് ഉപയോഗിച്ച് ഹൃദ്രോഗങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. പലരും ഗുരുതരാവസ്ഥയിലാണ്.
ഇന്ത്യയുടെ മുന്നറിയിപ്പ്
യൂറോപ്പിലാകമാനം മലേറിയ മരുന്ന് ഭീതി പരത്തിയതോടെ ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ വിശദീകരണവുമായി എത്തി. ഹൈഡ്രോക്‌സ്‌ക്‌ളോറോക്വീന്‍ ഒട്ടും സുരക്ഷിതമല്ലെന്ന് ഐസിഎംആര്‍ പറയുന്നു. താല്‍ക്കാലിക പ്രതിരോധത്തിന് മാത്രമാണ് മലേറിയ മരുന്ന് ഉപയോഗിക്കുക. അല്ലാതെ ചികിത്സയ്ക്കായി ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് ഉണ്ട്. ദിവസവും രണ്ട് ഡോസുകള്‍ ശരീരത്തിലെത്തുന്നത് ജീവന് തന്നെ അപകടമാകുമെന്നാണ് വിലയിരുത്തല്‍. ഇത് ഇന്ത്യയില്‍ ചികിത്സയ്ക്കായി ഉപയോഗിക്കില്ലെന്നും കൗണ്‍സില്‍ വ്യക്തമാക്കി. നിരവധി പാര്‍ശ്വ ഫലങ്ങള്‍ ഈ മരുന്നിനുണ്ടെന്ന് കൗണ്‍സില്‍ പറഞ്ഞു. അതേസമയം അമേരിക്കയിലേക്ക് 35 മില്യണ്‍ ടാബ്ലെറ്റുകളാണ് ഇന്ത്യ നല്‍കിയത്.
ഇന്ത്യ ആ രീതിയിലേക്ക്
ഇന്ത്യ ആന്റി ബോഡി റാപ്പിഡ് ടെസ്റ്റുകള്‍ക്ക് പ്രാധാന്യം നല്‍കാനാണ് ഒരുങ്ങുന്നത്. ഇത്തരം ടെസ്റ്റുകള്‍ നല്ലതല്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹോട്ട്‌സ്‌പോട്ടുകളിലെ രോഗങ്ങള്‍ കണ്ടെത്തുന്നതിനായി ഈ രീതിയാണ് ഇന്ത്യ മുന്നോട്ട് വെക്കുന്നത്. റിസര്‍ച്ച് സെറ്റിംഗ്‌സിന് മാത്രമേ ആന്റി ബോഡി റാപ്പിഡ് ടെസ്റ്റുകള്‍ നടത്താന്‍ പാടുള്ളൂ എന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചത്. അതേസമയം രോഗം തിരിച്ചറിയാന്‍ ലബോറട്ടറികളുടെ ആവശ്യമില്ലാതെ ഇത് സഹായിക്കുമെന്ന് ഇന്ത്യ കരുതുന്നു. എന്നാല്‍ പെട്ടെന്ന് ലഭിക്കുന്ന ഈ ഫലം കൃത്യമാകില്ലെന്ന് സൂചനയുണ്ട്. ശാസ്ത്രീയ അടിത്തറയും ഇതിനില്ല.
യൂറോപ്പില്‍ പാളി
ഇന്ത്യയുടെ ഈ നടപടി വലിയ തോതില്‍ രോഗം വളര്‍ത്തുമെന്നാണ് പ്രവചനം. കാരണം റാപ്പിഡ് ടെസ്റ്റുകള്‍ യൂറോപ്പില്‍ പാളിയതാണ്. ബ്രിട്ടനിലും സ്‌പെയിനിലും ഇത് വലിയ തോതില്‍ തെറ്റിയിരുന്നു. രോഗം ബാധിച്ച് രണ്ടാമത്തെ ആഴ്ച്ചയില്‍ മാത്രമാണ് രോഗം തിരിച്ചറിയാന്‍ സാധിക്കുക. പാത്തോജനകളുമായി ക്രോസ് റിയാക്ട് ചെയ്യുന്നത് കൊണ്ട് തെറ്റായ ഫലങ്ങള്‍ക്കും സാധ്യതയുണ്ട്. ബ്രിട്ടനില്‍ റാപ്പിഡ് ടെസ്റ്റിലൂടെ നിരവധി പേരെയാണ് പരിശോധനയില്ലാതെ ബ്രിട്ടന്‍ വിട്ടയച്ചത്. ഇതിലൂടെ രോഗികളുടെ എണ്ണമാണ് വര്‍ധിച്ചത്. സ്‌പെയിനിലും ചെക്ക് റിപബ്ലിക്കിലും സ്ലോവാക്യയിലും സമാന സംഭവങ്ങളാണ് ആവര്‍ത്തിച്ചത്.