അഫ്ഗാനിസ്താനില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയി: 7 പേരെ കാണാതായി, പിന്നില്‍ താലിബാന്!
കാബൂള്‍: അഫ്ഗാനിസ്താനില്‍ നിന്ന് ഏഴ് എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയി. ആറ് ഇന്ത്യക്കാരെയും ഒരു അഫ്ഗാന് പൗരന്മാരെയുമാണ് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. ഒരു നിര്‍മാണ കമ്പനിയിലെ ജീവനക്കാരാണ് ഏഴ് പേരും. അഫ്ഗാന് വാര്‍ത്താ ഏജന്‍സി ടോളോ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. പുലെ കോമ്രേ പ്രവിശ്യയിലെ ബാഗി ഷമാല്‍ ഗ്രാമത്തിലാണ് സംഭവമെന്നും ടോളോ ന്യൂസ് റിപ്പോക്ട്ട് ചെയ്യുന്നു. പ്രദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ടോളോയുടെ റിപ്പോര്‍ട്ട്.
കമ്പനിയുടെ ഇലക്ട്രിസിറ്റി സബ്സ്റ്റേഷനുള്ള പ്രദേശത്തുവെച്ചാണ് സംഭവം. സംഭവത്തില്‍ താലിബാന് പങ്കുണ്ടെന്നാണ് ബല്ഗാന് പ്രവിശ്യാ അധികൃതര്‍ പറയുന്നത്. അഫ്ഗാൻ പൗരനായ ഡ്രൈവറാണ് ഏഴാമൻ. സർക്കാർ ഉടമസ്ഥതയിലുള്ള പവർ പ്ലാന്റിലെ ജീവനക്കാരാണ് തട്ടിക്കൊണ്ടുപോയിട്ടുള്ള ഏഴ് പേരും. എന്നാല്‍ സഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല. നേരത്തെ 2016ൽ അഫ്ഗാനിസ്താനിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരിയെ 40 ദിവസത്തിന് ശേഷം വിട്ടയച്ചിരുന്നു.