കാനഡയില്‍ ഇന്ത്യന്‍ വംശജരുടെ തേരോട്ടം, ജയിച്ചത് 17 പേര്‍, ട്രൂഡോയുടെ പ്രതിരോധ മന്ത്രി അടക്കം ജയിച്ചു
ടോറന്റോ: കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ മൂന്നാം തവണയും വിജയം നേടിയിരിക്കുകയാണ്. ഭൂരിപക്ഷമില്ലെങ്കിലും അദ്ദേഹം സര്‍ക്കാരുണ്ടാക്കുമെന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ വംശജരുടെ വലിയൊരു തേരോട്ടം തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പിലുണ്ടായിട്ടുണ്ട്. 17 ഇന്‍ഡോ-കനേഡിയന്‍ വംശജരാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. എന്‍ഡിപി നേതാവ് ജഗ്മീത് സിംഗാണ് ഇതില്‍ പ്രമുഖന്‍. പ്രതിരോധ മന്ത്രി ഹര്‍ജിത്ത് സജ്ജനും വിജയിച്ചവരിലുണ്ട്. ലിബറല്‍ പാര്‍ട്ടിയും ജസ്റ്റിന്‍ ട്രൂഡോയും ചേര്‍ന്നാണ് അധികാരത്തില്‍ തിരിച്ചെത്തുക. ഇത്തവണ തിരഞ്ഞെടുപ്പ് രണ്ട് മുമ്പേ പ്രഖ്യാപിച്ച ട്രൂഡോ ജനവിധി ഒപ്പം നില്‍ക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ ഭൂരിപക്ഷം കിട്ടാതിരുന്നത് വലിയ നിരാശയായി.
ട്രൂഡോയുടെ പാര്‍ട്ടി 156 സീറ്റുകള്‍ നേടിയിട്ടുണ്ട്. 2019ല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി നേടിയതിനേക്കാള്‍ ഒരു സീറ്റ് കുറവാണിത്. 170 സീറ്റാണ് ഭൂരിപക്ഷത്തിനായി കാനഡയില്‍ വേണ്ടത്. അതേസമയം നിര്‍ണായകമായ ഈ സമയത്ത് എന്തിനാണ് ട്രൂഡോ തിരഞ്ഞെടുപ്പിനെ നേരിട്ടതെന്ന ചോദ്യവും ബാക്കിയാണ്. സമയനഷ്ടമാണ് ട്രൂഡോ ഉണ്ടാക്കി വെച്ചതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. അതേസമയം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 122 സീറ്റാണ് ലഭിച്ചത്. വലിയ മാറ്റമൊന്നും അവര്‍ക്കുണ്ടായിട്ടില്ല. പ്രധാന പ്രതിപക്ഷമായി അവര്‍ തുടരും. കാനഡയിലെ പൂര്‍ണ ചിത്രം ഇപ്പോഴും വന്നിട്ടില്ല. നിങ്ങള്‍ക്ക് വേണ്ടി പോരാടുന്ന സര്‍ക്കാരിനെയാണ് ജനങ്ങള്‍ തിരഞ്ഞെടുത്തതെന്ന് ട്രൂഡോ പറഞ്ഞു.
കാനഡയില്‍ അതിസമ്പന്നര്‍ കൃത്യമായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ട്രൂഡോയ്‌ക്കൊപ്പം ഇനിയും താനുണ്ടാവുമെന്ന് ജഗമീത് സിംഗ് പറഞ്ഞു. നിങ്ങള്‍ക്ക് വേണ്ടി ഞങ്ങളും പോരാടും. നിങ്ങളുടെ കഥകള്‍ ഞങ്ങള്‍ കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രൂഡോ സര്‍ക്കാരിലെ മൂന്ന് ഇന്ത്യന്‍ വംശജരായ മന്ത്രിമാരും വിജയം നേടി. ഹര്‍ജിത് സജ്ജന്‍, അനിത ആനന്ദ്, ബര്‍ദിഷ് ചാഗര്‍ എന്നിവരാണ് വിജയിച്ചത്. എന്‍ഡിപി നേതാവ് ജഗമീത് സിംഗ് ബര്‍നാബി സൗത്തില്‍ നിന്നാണ് മത്സരിച്ച് വിജയിച്ചത്. 40 ശതമാനം വോട്ട് നേടിയായിരുന്നു ജഗമീതിന്റെ വിജയം. 2017ല്‍ വെളുത്ത വര്‍ഗക്കാരനല്ലാത്ത ഒരു ഫെഡറര്‍ നേതാവ് കാനഡയില്‍ ആദ്യമായി വിജയിച്ചതിന്റെ നേട്ടം ജഗമീത് സിംഗിനായിരുന്നു.
യുഎസ് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സുമായി നല്ല അടുപ്പമുണ്ടായിരുന്നു ജഗമീത് സിംഗിന്. പ്രതിരോധ മന്ത്രി ഹര്‍ജിത് സജ്ജന്‍ വാന്‍കൂവര്‍ സൗത്തില്‍ നിന്നാണ വിജയിച്ചത്. 49 ശതമാനം വോട്ടും അദ്ദേഹം നേടി. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ നേടാന്‍ സജ്ജന് സാധിച്ചിട്ടുണ്ട്. വാന്‍കൂവര്‍ സൗത്ത് ഹര്‍ജിത് സജ്ജന്‍ സ്വന്തം വീടായിട്ടാണ് കാണുന്നത്. ഇവിടെയാണ് അദ്ദേഹം വളര്‍ന്നത്. കനേഡിയില്‍ സൈന്യത്തിലെ തിരിമറികളും അഫ്ഗാനിസ്ഥാനിലെ പ്രശ്‌നങ്ങളും എല്ലാം പ്രതിരോധ വകുപ്പിനെ സമ്മര്‍ദത്തിലാക്കുന്ന സമയത്താണ് അദ്ദേഹം വിജയിച്ച് വന്നത്. എന്റെ സമുദായത്തിന് എന്നെ അറിയാമെന്നായിരുന്നു സജ്ജന്റെ പ്രതികരണം.
സൈമ വേദിയിൽ ചിരിച്ചുല്ലസിച്ച് ബിഗ് ബോസ് താരങ്ങൾ, അമൃതയുടെയും അഭിരാമിയുടെയും ചിത്രങ്ങൾ കാണാം
Recommended Video
ഓക് വില്ലയില്‍ നിന്നാണ് അനിത ആനന്ദ് വിജയിച്ചത്. ലിബറല്‍ പാര്‍ട്ടി നേതാവാണ് ഇവര്‍. 46 ശതമാനം വോട്ടും അവര്‍ നേടി. കാനഡയുടെ വാക്‌സിന്‍ മന്ത്രിയാണ് ഇവര്‍. രണ്ട് വര്‍ഷം കൊണ്ടാണ് ഇവരുടെ പ്രതിച്ഛായ വന്‍ തോതില്‍ വര്‍ധിച്ചത്. കൊവിഡ് വാക്‌സിന്‍ പോരാട്ടത്തില്‍ രാജ്യത്തിന്റെ മുഖമായതും, ട്രൂഡോയുടെ ക്യാമ്പയിന്റെ മുന്‍നിരയില്‍ ഉണ്ടായതുമെല്ലാം അനിതയെ അതിപ്രശസ്തയാക്കിയിരുന്നു. ചാഗര്‍ 44.8 ശതമാനം വോട്ടാണ് നേടിയത്. ബ്രാമ്പ്ടണ്‍ വെസ്റ്റില്‍ നിന്ന് കമല്‍ ഖേരയും ബ്രാമ്പ്ടണ്‍ നോര്‍ത്തില്‍ നിന്ന് റൂബി സഹോട്ടയും വിജയിച്ചിട്ടുണ്ട്. സൗത്തില്‍ നിന്ന് സോണിയ സിദ്ദുവും ഈസ്റ്റില്‍ നിന്ന് മനീന്ദര്‍ സിദ്ദുവും സറേ ന്യൂട്ടണില്‍ നിന്ന് സുഖ് ദാലിവാളും വിജയിച്ചിട്ടുണ്ട്.
ഈ അഞ്ച് മണ്ഡലങ്ങളിലെ നേതാക്കളും 50 ശതമാനത്തിലേറെ വോട്ടാണ് നേടിയത്. ജോര്‍ജ് ചഹല്‍, ആരിഫ് വിരാനി, രണ്‍ദീപ് സരായ്, അഞ്ജു ധില്ലണ്‍, ചന്ദ്ര ആര്യ, ഇഖ്വീന്ദര്‍ ഗഹീര്‍ എന്നിവരാണ് വിജയിച്ച മറ്റുള്ളവര്‍. ഇവരെല്ലാം ലിബറല്‍ പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്. കണ്‍സര്‍വേറ്റീവുകളില്‍ ടീം ഉപ്പല്‍, ജസ്രാജ് സിംഗ് ഹല്ലാന്‍, എന്നിവരും സീറ്റ് നിലനിര്‍ത്തി. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത് കാനഡയിലാണ്. 1.6 മില്യണ്‍ ഇന്ത്യന്‍ വംശജരാണ് രാജ്യത്തുള്ളത്. മൊത്തം ജനസംഖ്യയുടെ മൂന്ന് ശതമാനത്തോളം വരും ഇത്. ഗ്രേറ്റര്‍ ടൊറന്റോ, ഗ്രേറ്റര്‍ വാന്‍കൂവര്‍, മോണ്ട്‌റിയല്‍, കാല്‍ഗറി, ഒട്ടാവ, വിന്നിപെഗ്, എന്നിവയാണ് ഇന്ത്യക്കാരുടെ സാന്നിധ്യമുള്ള മേഖല. ഇവിടെയെല്ലാം വമ്പന്‍ വിജയവും നേതാക്കള്‍ സ്വന്തമാക്കി.