സ്പോഞ്ച് നിസാരക്കാരനല്ല; വെള്ളം ശുദ്ധീകരിക്കുന്ന സ്പോഞ്ചുമായി ഇന്ത്യൻ ഗവേഷക
ടൊറൊന്റോ: വെള്ളം ശുദ്ധികരിക്കാൻ ലളിതവും എന്നാൽ ഫലപ്രദവുമായ രീതി കണ്ടുപിടിച്ചിരിക്കുകയാണ് ഇന്ത്യൻ വംശജയായ ഗവേഷക. ഹൈദരാബാദിൽ നിന്നുള്ള പാവണി ചെറുകംപള്ളിയാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. വെള്ളത്തിൽ നിന്നും മാലിന്യങ്ങൾ വലിച്ചെടുക്കുന്ന സ്പോഞ്ചാണ് പാവണി വികസിപ്പിച്ചിരിക്കുന്നത്. ടൊറോന്റോ സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയാണ് പാവണി ചെറുകംപള്ളി.
സ്പോഞ്ച് നിസാരക്കാരനല്ല
കാലങ്ങളായി വൃത്തിയാക്കൽ ജോലികൾക്കായി മനുഷ്യർ സ്പോഞ്ച് ഉപയോഗിക്കാറുണ്ട്. പാത്രങ്ങൾ തുടച്ച് വൃത്തിയാക്കാനും മറ്റുമായി മിക്ക വീടുകളുടെയും അടുക്കളയിലും സ്പോഞ്ച് കരുതാറുണ്ട്. സാധാരണ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇത്തരം സ്പോഞ്ച് തന്നെയാണ് പാവണിയും ഗവേഷണത്തിനായി ഉപയോഗിച്ചത്. ഇതിലൂടെ കടത്തിവിടുന്ന വെള്ളത്തിലെ ജൈവ,രാസ മാലിന്യങ്ങൾ ഒരു ഫിൽറ്റർ പോലെ വലിച്ചെടുക്കുമെന്നാണ് പാവണി പറയുന്നത്.
മാലിന്യങ്ങൾ വലിച്ചെടുക്കും
പോളിയൂറിതീൻ ഉപയോഗിച്ച് ചാർജ് ചെയ്ത സ്പോഞ്ച് വെള്ളത്തിലെ മാലിന്യങ്ങളിൽ നിന്നും അയോണുകളെ ആകർഷിക്കുമെന്നാണ് പാവണിയുടെ കണ്ടുപിടുത്തത്തിന് പിന്നിലുള്ള ആശയം. ഇൗ മാർഗത്തിന് 98 ശതമാനം വിജയസാധ്യതയാണ് ഉള്ളത്. അയോണുകളെ ആകർഷിക്കാൻ സാധിക്കുന്ന മറ്റു സാഹചര്യങ്ങളെക്കുറിച്ചാണ് പാവണി ഇപ്പോൾ പരീക്ഷണം നടത്തുന്നത്.
ഗവേഷണം മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ
ടൊറോന്റോ സർവകലാശാലയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലാണ് പാവണി ഗവേഷണം നടത്തുന്നത്. ഇതിനിടെയാണ് ജലശുദ്ധീകരണത്തിനുള്ള പുതിയ മാർഗം വികസിപ്പിച്ചെടുത്തത്. ഹൈദരാബാദിലെ മുസിനദിക്കരയിൽ ജനിച്ച് വളർന്ന പാവണിക്ക് മുസിയുടെ ദുരവസ്ഥ തന്നെയാണ് ഇങ്ങനെയൊരു ഗവേഷണം നടത്തുന്നത് പ്രചോദനം ആയത്.
നദികളെ രക്ഷിക്കാം
ഗവേഷണം പൂർത്തിയായാൽ ഇന്ത്യയിലെ നദികലെ രക്ഷിക്കാനാകുമെന്നാണ് പാവണി കരുതുന്നത്. ജലം ശുദ്ധീകരിക്കാൻ നിലവിലുള്ള മാർഗങ്ങൾ ചിലവേറിയതായതിനാൽ ആരും ചെയ്യാറില്ല. നീതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ 70 ശതമാനം ജലസ്രോതസുകളും മലിനമാണ്. വ്യവസായശാലകളിലെ ശുദ്ധീകരണ പ്ലാന്റുകളിലും ഇൗ വിദ്യ ഉപയോഗിച്ച് ചെലവുകുറയ്ക്കാനാകും. കനേഡിയൻ സർക്കാരിന്റെ ഫിഷറീസ് ആന്റ് നാച്ചുറൽ റിസോഴ്സിന്റെ സാമ്പത്തിക സഹായവും പാവണിക്കുണ്ട്.