രൂപ വീണ്ടും തകര്‍ന്നടിഞ്ഞു; 73 കടന്നു, ഗള്‍ഫ് കറന്‍സികള്‍ 20ന് മുകളില്‍!! നിക്ഷേപകര്‍ രാജ്യംവിടുന്നു
Recommended Video
ദില്ലി/ദുബായ്: രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഇരട്ടിയാക്കി രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. മൂല്യം പിടിച്ചുനിര്‍ത്താനുള്ള സര്‍ക്കാരിന്റെയും കേന്ദ്രബാങ്കിന്റെയും ശ്രമങ്ങള്‍ പരാജയപ്പെട്ടു. മൂല്യം ഇടിയുന്നതോടെ നിക്ഷേപകര്‍ കൂട്ടമായി പണം പിന്‍വലിക്കുകയാണ്.
ആഭ്യന്തര വിപണിയില്‍ നിന്ന് 21000 കോടി രൂപയാണ് പിന്‍വലിക്കപ്പെട്ടത്. ആദ്യമായിട്ടാണ് രൂപയുടെ മൂല്യം 73 കടക്കുന്നത്. നേരത്തെ 70ഉം കടന്ന് പോകാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ പരിധിയും വിട്ട് രൂപ തകരുകയാണ്. ഗള്‍ഫ് പണത്തിന് മൂല്യം വര്‍ധിച്ചിട്ടുണ്ട്. ഗള്‍ഫിലെ മിക്ക കറന്‍സികളുടെയും മൂല്യം 20 കടന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....
ഡോളറിനെതിരെ 73.24 രൂപ
ഡോളറുമായിട്ടാണ് രൂപയുടെ മൂല്യം തട്ടിച്ചുനോക്കുക. ഒരു ഡോളര്‍ ലഭിക്കണമെങ്കില്‍ 73.24 രൂപ നല്‍കണമെന്നതാണ് ബുധനാഴ്ച രാവിലെയുള്ള അവസ്ഥ. രൂപ ഇനിയും മൂല്യമിടിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂല്യം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരും കേന്ദ്രബാങ്കും ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
സാമ്പത്തിക സ്ഥിതി ഇങ്ങനെ
ക്രൂഡ് ഓയിലിന്റെ വില ഉയരുന്നതാണ് പ്രശ്നമെന്ന് സര്‍ക്കാര്‍ പറയുന്നു. ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന വസ്തുവും എണ്ണയാണ്. വില ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ വിദേശവ്യാപാര കമ്മി ഉയരുകയാണ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താന്‍ പര്യാപ്തമാണ് സാമ്പത്തിക സാഹചര്യം.
പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കും
കേന്ദ്രബാങ്ക് കൂടുതല്‍ സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം. അടുത്ത വായ്പാ നയത്തില്‍ പലിശ നിരക്കുകള്‍ കൂട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ വിവരങ്ങള്‍ പുറത്തുവന്നതും രൂപയുടെ മൂല്യമിടിയാന്‍ കാരണമായെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഗള്‍ഫ് പണം 20 കടന്നു
അതേസമയം, രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗള്‍ഫ് പണത്തിന്റെ മൂല്യം വര്‍ധിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് തന്നെ യുഎഇ ദിര്‍ഹത്തിന് 20.05 രൂപ എന്ന നിരക്കിലാണ് വിനിമയം. ബുധാഴ്ച നിരക്ക് വീണ്ടും വര്‍ധിച്ചിട്ടുണ്ട്. ഗള്‍ഫിലെ എല്ലാ കറന്‍സികളും ചരിത്ര നിരക്കിലാണ്.
ഗള്‍ഫ് മൂ്ല്യം ഇങ്ങനെ
ചൊവ്വാഴ്ച വൈകീട്ടുള്ള നിരക്ക് ഇങ്ങനെയാണ്- യുഎഇ ദിര്‍ഹം 20.05, ഖത്തര്‍ റിയാല്‍ 19.94, ബഹ്റൈന്‍ ദിനാര്‍ 193, ഒമാന്‍ റിയാല്‍ 190.64, സൗദി റിയാല്‍ 19.57, കുവൈത്ത് ദിനാര്‍ 240.49 എന്നിങ്ങനെയാണ് വിനിമയ നിരക്ക്. ബുധനാഴ്ച രൂപ വീണ്ടും ഇടിഞ്ഞ സാഹചര്യത്തില്‍ ഗള്‍ഫ് കറന്‍സികള്‍ വീണ്ടും ശക്തിപ്പെട്ടു. വരും ദിവസങ്ങളിലും രൂപ മൂല്യം ഇടിയുമെന്നാണ് സൂചന.
നിക്ഷേപകര്‍ രാജ്യം വിടുന്നു
അതേസമയം, രൂപയുടെ മൂല്യം കുത്തനെ ഇടിയുന്ന സാഹചര്യത്തില്‍ മൂലധന വിപണിയില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കുകയാണ്. രാജ്യത്തെ സമ്പദ്യ വ്യവസ്ഥയിലുള്ള വിശ്വാസം നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടുവെന്ന് വേണം കരുതാന്‍. സപ്തംബറില്‍ മാത്രം 21000 കോടി രൂപയാണ് നിക്ഷേപകര്‍ പിന്‍വലിച്ചത്. മറ്റു ആദായ മേഖലകളില്‍ നിക്ഷേപിക്കാമെന്ന് കരുതിയാണ് പിന്‍വലിക്കല്‍.
ഇത്രയും അധികം ആദ്യം
ഇന്ത്യയുടെ വിദേശനവ്യാപാര കമ്മി വര്‍ധിക്കുകയാണ്. നാല് മാസത്തിനിടയ്ക്ക് ഇത്രയും തുക വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നത് ആദ്യമായിട്ടാണ്. ഓഹരി വിപണികളില്‍ നിന്ന് 10825 കോടിയും കടപ്പത്രങ്ങളില്‍ നിന്ന് 10198 കോടിയുമാണ് പിന്‍വലിച്ചത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഓഹരി വിപണിയില്‍ നിന്ന് 61000 കോടി രൂപ വിദേശനിക്ഷേപകര്‍ പിന്‍വലിച്ചിരുന്നു.
രാജ്യം തകര്‍ച്ചയിലേക്ക്
നിക്ഷേപകര്‍ രൂപ വിട്ട് ഡോളറിലേക്ക് തിരിയുന്നു. രാജ്യം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്ന സൂചനയാണ് വരുന്നത്. റിസര്‍വ് ബാങ്ക് രൂപയുടെ മൂല്യം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയെങ്കിലും എല്ലാം പാഴാകുകയാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ഇടപാടില്‍ കരിനിഴല്‍ വീണതും നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അഞ്ചുവര്‍ഷത്തെ ഏറ്റവും വലിയ വ്യാപാര കമ്മിയാണ് ഇന്ത്യ നേരിടുന്നത്.
അതിനിടെ മറ്റൊരു പ്രശ്നം
വിദേശ നാണയ വിനിമയ വിപണിയില്‍ ആര്‍ബിഐക്ക് ഇടപെടുന്നതിന് പരിധിയുണ്ട്. ആഭ്യന്തരമായി രൂപയെ ശക്തിപ്പെടുത്തുന്നതിന് മാത്രമേ ആര്‍ബിഐക്ക് സാധിക്കൂ. എന്നാല്‍ ഇപ്പോഴത്തെ മിക്ക കാരണങ്ങളും വൈദേശികമാണ്. തുര്‍ക്കിയും ചൈനയും അമേരിക്കയുമായി വ്യാപാര തര്‍ക്കത്തിലാണ്. അതിനിടെയാണ് ഇറാന്റെ എണ്ണക്കെതിരായ അമേരിക്കന്‍ ഉപരോധം.
പൗരന്മാരെ നേരിട്ട് ബാധിക്കും
രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്തെ ഓരോ പൗരന്മാരെയും നേരിട്ട് ബാധിക്കുന്ന വിഷയമാണ്. കഴിഞ്ഞ ജൂണ്‍ മുതലാണ് രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിയാന്‍ തുടങ്ങിയത്. ക്രൂഡ് ഓയിലിന് വില ഇനിയും വര്‍ധിക്കുമെന്ന് ആശങ്ക പരന്നിട്ടുണ്ട്. വില വര്‍ധിച്ചാല്‍ അവശ്യസാധനങ്ങള്‍ക്ക് വില ഉയരും. നവംബര്‍ നാല് മുതല്‍ ഇറാന് എണ്ണ വിപണയില്‍ കിട്ടാതാകും. അതോടെ വീണ്ടും വില കൂടാനാണ് സാധ്യത.
എണ്ണ കൂടുതല്‍ എത്തണം
ഇറാന്റെ എണ്ണ ഉപരോധം മൂലം വിപണിയില്‍ കിട്ടാതായാല്‍ പകരം സംവിധാനം കാണാന്‍ സൗദിയോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. സൗദിയും മറ്റു ഒപെക് രാജ്യങ്ങളും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാല്‍ പെട്ടെന്ന് കൂടുതല്‍ ഉല്‍പ്പാദനം സാധ്യമല്ലെന്ന് സൗദി നിലപാട് എടുത്തതോടെ എണ്ണവില കുതിക്കുമെന്ന് തന്നെയാണ് കരുതുന്നത്. ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും ഇതിന്റെ ഫലം.
എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ല! കട്ടക്കലിപ്പിൽ പിസി ജോർജ്