Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ തിരോധാനം; മൃതദേഹം കിട്ടാതെ മരിച്ചതായി പ്രഖ്യാപിക്കുന്നത് സങ്കീര്‍ണം

ന്യൂയോര്‍ക്ക്: യു.എസില്‍ നിന്ന് ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അവധി ആഘോഷിക്കാനെത്തി കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി സുദിക്ഷ കൊനാങ്കിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിഫലമായതോടെ മകളെ മരിച്ചതായി പ്രഖ്യാപിക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ച് ആറിന് ബീച്ചിനു സമീപം കാണാതായ വിദ്യാര്‍ത്ഥിനിയെ രണ്ടാഴ്ച പിന്നിട്ടിട്ടും കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് കേസ് നടപടിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യവുമായി മാതാപിതാക്കള്‍ കഴിഞ്ഞദിവസം രംഗത്തു വന്നത്.

ബീച്ചില്‍ ഇറങ്ങിയ മകള്‍ മുങ്ങി മരിച്ചു എന്ന യാഥാര്‍ത്ഥ്യം തങ്ങള്‍ അംഗീകരിച്ചതായും ഇക്കാര്യം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ നിയമ നിര്‍വഹണ അധികാരികള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്നും മാതാപിതാക്കള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനമെങ്കിലും മൃതദേഹമോ തെളിവുകളോ ലഭിക്കാത്തതിനാല്‍ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തിരോധാനക്കേസില്‍ ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം ലഭിക്കാതെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ഒരാള്‍ മരിച്ചതായി പ്രഖ്യാപിക്കുന്നത് സങ്കീര്‍ണമായ പ്രക്രിയയാണ്. ഇത്തരമൊരു പ്രഖ്യാപനത്തിന് പ്രസിഡന്റില്‍ നിന്നും പ്രത്യേക അനുമതി ആവശ്യമാണ്.

Sudiksha Konanki

വിദ്യാര്‍ത്ഥിനി മരിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ മാത്രമേ കുടുംബത്തിന് ഇന്‍ഷുറന്‍സ് പോളിസി, വായ്പാ സംബന്ധമായ നടപടിക്രമങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. ഡൊമിനിക്കന്‍ റിപ്പബ്ലിക്കന്‍ അധികൃതരില്‍ നിന്ന് മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ അമേരിക്കയില്‍ തുടര്‍ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനാകൂ.

ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സുദിക്ഷയുടെ മാതാപിതാക്കളായ സുബ്ബ റായിഡുവും ശ്രീദേവി കോനാങ്കിയും ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. തങ്ങളുടെ മകള്‍ മരിച്ചു എന്ന യാഥാര്‍ത്ഥ്യം ഏറെ ഹൃദയവേദനയോടുകൂടി അംഗീകരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. കുടുംബം താമസിക്കുന്ന വിര്‍ജീനിയയിലെ ലൗഡൗണ്‍ കൗണ്ടി ഷെരീഫിന്റെ ഓഫീസ് മാതാപിതാക്കള്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ് സുദിക്ഷ. മാര്‍ച്ച് ആറിനാണ് സുദിക്ഷയും സുഹൃത്തുക്കളും അടങ്ങുന്ന സംഘം അവധി ആഘോഷിക്കാനായി ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ എത്തിയത്. അന്നേ ദിവസം വൈകിട്ടാണ് പെണ്‍കുട്ടിയെ ബീച്ചിന് സമീപത്തു നിന്നും കാണാതായത്. സുദിക്ഷയും സുഹൃത്തുക്കളും റിസോര്‍ട്ടില്‍ നിന്ന് ബാറിലെത്തിയ ശേഷമാണ് ബീച്ചിലേക്ക് പോയത്. സുഹൃത്തുക്കള്‍ ബീച്ചില്‍ നിന്ന് തിരിച്ചെത്തിയെങ്കിലും സുദിക്ഷ തിരിച്ചെത്തിയില്ല. ഇതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

കേസില്‍ ആദ്യം മുതല്‍ സുദിക്ഷയുടെ അടുത്ത സുഹൃത്തായ വിദേശി യുവാവ് സംശയ നിഴലിലായിരുന്നു അയോവയില്‍ നിന്നുള്ള 24 കാരനായ ജോഷ്വാ സ്റ്റീവ് റൈബ് എന്ന യുവാവാണ് പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നത്. ഇയാള്‍ നല്‍കിയ വ്യത്യസ്ത മൊഴികളാണ് സംശയം സൃഷ്ടിച്ചത്. മദ്യപിച്ച താന്‍ കടല്‍ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് ഛര്‍ദിച്ചുവെന്നും ബീച്ചില്‍നിന്ന് തിരികെ പോന്നുവെന്നും സുദിക്ഷയ്ക്ക് കുഴപ്പമൊന്നുമില്ലെന്നാണ് കരുതിയതെന്നും യുവാവ് പറഞ്ഞു. മറ്റൊരു മൊഴിയില്‍ തനിക്ക് ക്ഷീണം തോന്നിയെന്നും ബോധം മറയും മുന്‍പ് സുദിക്ഷയെ മുട്ടറ്റം തിരമാലയിലാണ് കണ്ടതെന്നും പറഞ്ഞു.

എന്നാല്‍ പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ തെളിവുകള്‍ ഒന്നും ലഭിക്കാത്തതിനാല്‍ യുവാവിനെ വിട്ടയച്ചിരുന്നു. പെണ്‍കുട്ടിയുടെ വസ്ത്രവും ചെരിപ്പും ബീച്ചിനരികിലുള്ള കസേരയില്‍ നിന്ന് ലഭിച്ചത് കേസിന്റെ ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. ബിക്കിനിയുടെ മുകളില്‍ ധരിക്കുന്ന നെറ്റിന്റെ വസ്ത്രമാണ് കസേരയില്‍ നിന്ന് ലഭിച്ചത്. ഇതോടുകൂടിയാണ് സുദിക്ഷ കടലില്‍ ഇറങ്ങി പോയിരിക്കാമെന്ന് നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി കടല്‍ത്തീരത്ത് രണ്ടാഴ്ച്ചയോളം വിശദമായ പരിശോധന നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+