വിലക്കേര്‍പ്പെടുത്തിയെങ്കിലും ഇന്ത്യക്കാര്‍ക്ക് കുവൈത്തിലെത്താന്‍ വഴിയുണ്ട്; ചെയ്യേണ്ടത് ഇത്ര മാത്രം
കുവൈത്ത് സിറ്റി: ആദ്യഘട്ടത്തില്‍ ആശങ്കയുയര്‍ത്തി പടര്‍ന്നു പിടിച്ച കൊവിഡ് വ്യാപനത്തെ പിടിച്ചു കെട്ടാന്‍ സാധിച്ചതിന്‍റെ ആഹ്ളാദത്തിലാണ് കുവൈത്ത്. രാജ്യത്ത് ആകെ 66957 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 57932 പേര്‍ക്കും കൊവിഡ് രോഗത്തിന്‍റെ പിടിയില്‍ നിന്നും രക്ഷ നേടാന്‍ സാധിച്ചിട്ടുണ്ട്. 447 പേരാണ് മരണപ്പെട്ടത്. രോഗ വ്യാപന തോത് കുറഞ്ഞെങ്കിലും ചില മേഖലകളിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയാണ് സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായാണ് ഇന്ത്യയുള്‍പ്പേടേയുള്ള ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്ത് താല്‍ക്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യക്ക് പുറമെ
ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, ഇറാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നുമുതല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊമേഴ്‌സ്യല്‍ വിമാന സര്‍വ്വീസ് ആരംഭിക്കുമ്പോള്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള എംഎല്‍എമാര്‍ ഒഴികേയുള്ളവര്‍ക്കാണ് പ്രവേശനാനുമതി നല്‍കിയത്.
വീണ്ടും വൈകുന്നു
വിലക്ക് ഏര്‍പ്പെടുത്തിയ കാര്യം ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്‍ററാണ് അറിയിച്ചത്. കുവൈത്ത് വ്യോമയാന വകുപ്പും ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ അവധിക്ക് നാട്ടിലെത്തി തിരിച്ചു മടങ്ങാനാവാതെ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികളുടെ യാത്ര വീണ്ടും വൈകുകയാണ്.
ഓഗസ്റ്റ് ഒന്നിന്
ഓഗസ്റ്റ് ഒന്നിന് കുവൈത്ത് കൊമേഴ്സ്യല്‍ വിമാനസര്‍വ്വീസ് ആരംഭിക്കുമ്പോള്‍ തിരിച്ച് വരാന‍് കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു നാലര മാസമായി നാട്ടിലുള്ള പ്രവാസികള്‍. വ്യോമ ഗതാഗതം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യൻ, കുവൈത്ത് വ്യോമയാന വകുപ്പുമായി ചര്‍ച്ചയും നടത്തിയിരുന്നു.
നിരോധനമില്ലാത്ത രാജ്യങ്ങളില്‍ നിന്നും
അതേസമയം, യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യക്കാര്‍ക്ക്, നിരോധനമില്ലാത്ത രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് എത്താമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാമത്തെ രാജ്യത്തു ചുരുങ്ങിയത് 14 ദിവസം തങ്ങിയതിനുശേഷം കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരിക്കണം എന്ന നിബന്ധനയാണ് ഇതിനായി അധികൃതര്‍ മുന്നോട്ട് വെച്ചത്.
14 ദിവസം
പുതിയ വിശദീകരണം അനുസരിച്ച് ഇന്ത്യക്കാർ 14 ദിവസം വിലക്ക് ഇല്ലാത്ത രാജ്യത്ത് കഴിയുകയും സർട്ടിഫിക്കറ്റ് നേടുകയും ചെയ്താല്‍ കുവൈത്തിലെത്താം. അതായത് കേരളത്തില്‍ നിന്ന് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെത്തി അവിടെ 14 ദിവസം കഴിഞ്ഞതിന് ശേഷം കൊവിഡ് നെഗറ്റീസ് സര്‍ട്ടിഫിക്കറ്റ് കരസ്ഥാമാക്കി കുവൈത്തില്‍ എത്താം. വിലക്ക് ഇല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവർ വിലക്കുള്ള രാജ്യത്ത് ഈയിടെ കഴിഞ്ഞിട്ടുണ്ടെങ്കിലും യാത്ര പറ്റില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
20 രാജ്യങ്ങളിലേക്ക്
ആദ്യ ഘട്ടത്തില്‍ 20 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ അറിയിച്ചിരുന്നത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന കമ്പനികള്‍ ഈ രാജ്യങ്ങളിലേക്കും ഇവിടങ്ങളിലേക്കും തിരിച്ചു സര്‍വ്വീസ് നടത്താം.
കര്‍ണാടകയില്‍ വമ്പന്‍ പ്രഖ്യാപനം; 20 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു: സിദ്ധരാമയ്യ
രാജ്യസഭ തിരഞ്ഞെടുപ്പ് വരുന്നു; ജോസ് പെടും? പൂട്ടാനുറച്ച് ജോസഫ്; '2 പേരേയും അയോഗ്യരാക്കും'