സൗദി അറേബ്യക്ക് വന്‍ തിരിച്ചടി: പത്ത് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിഹിതം, റഷ്യ, ഇറാഖ് മുന്നേറ്റം
ഡല്‍ഹി: ഇന്ത്യയുടെ എണ്ണ ഇറക്കുമതയില്‍ മേധാവിത്വം തുടർന്ന് റഷ്യ. മെയ് മാസത്തിൽ പ്രതിദിനം 2.1 ദശലക്ഷം ബാരൽ (ബി പി ഡി) എന്ന റെക്കോർഡ് നിരക്കിലേക്ക് റഷ്യന്‍ എണ്ണയുടെ ഇറക്കുമതി ഉയർന്നുവെന്നാണ് വ്യാപാര സ്രോതസ്സുകളേയും ഷിപ്പിംഗ് ഡാറ്റകളേയും ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ലോകത്തിലെ തന്നെ മൂന്നാമത്തെ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായ ഇന്ത്യയുടെ മെയ് മാസത്തിലെ ഇറക്കുമതിയുടെ 40 ശതമാനവും റഷ്യയില്‍ നിന്നാണ്.
ഇറക്കുമതിയില്‍ റഷ്യ മുന്നേറിയപ്പോള്‍ വലിയ തിരിച്ചടി നേരിട്ടത് സൗദി അറേബ്യയാണ്. മെയ് മാസത്തിൽ സൗദി അരാംകോ രണ്ടാം മാസവും വിലകൾ ഉയർത്തിയതിന് ശേഷം സൗദി അറേബ്യയിൽ നിന്നും ഇന്ത്യയിലേക്കുള്ള വിതരണം 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. 2022 ഫെബ്രുവരിയിലെ ഉക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ ചില യൂറോപ്യൻ രാജ്യങ്ങൾ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഒഴിവാക്കിയതോടെയാണ് ഇന്ത്യയിലേക്കുള്ള വിതരണം ശക്തിപ്പെട്ടത്. ഇന്ത്യന്‍ റിഫൈനർമാർക്ക് വന്‍ വിലക്കിഴിവിലായിരുന്നു റഷ്യൻ കമ്പനികള്‍ എണ്ണ വിറ്റുകൊണ്ടിരുന്നത്.

ആകെ ഇറക്കുമതിയില്‍ വർധനവ്
മെയ് മാസത്തിൽ ഇന്ത്യ ഏകദേശം 5.1 ദശലക്ഷം ബി പി ഡി ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഏപ്രിലിലെ കണക്കില്‍ നിന്നും 5.6 ശതമാനത്തിന്റെ വളർച്ചയാണ് മെയ് മാസത്തിലുണ്ടായിരിക്കുന്നത്. മെയ് മാസത്തിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ഏപ്രിലിൽ 14.7 ശതമാനവും കൃത്യം ഒരു വർഷം മുമ്പുള്ളതിനേക്കാൾ 5.9 ശതമാനവും ഉയർന്നതായും ഡാറ്റകള്‍ വ്യക്തമാക്കുന്നു.
"ചൈനയിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞതിനാൽ കഴിഞ്ഞ മാസം റഷ്യൻ എണ്ണ ധാരാളമായും മികച്ച വിലക്കിഴിവിലും ഇന്ത്യക്ക് ലഭ്യമായിരുന്നു," ഇന്ത്യൻ റിഫൈനറികളിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മണികണ്‍ട്രോള്‍ വ്യക്തമാക്കുന്നു. ഇന്ത്യൻ സ്വകാര്യ റിഫൈനർമാരായ റിലയൻസ് ഇൻഡസ്ട്രീസും ഭൂരിഭാഗം റഷ്യൻ കമ്പനികളുടെ ഉടമസ്ഥതയിലുള്ള നയാര എനർജിയും അടുത്തിടെ റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള ടേം കരാറിൽ ഒപ്പുവെച്ചിരുന്നു.
രണ്ടും മൂന്നും സ്ഥാനങ്ങളില്‍
പോതുമേഖലറിഫൈനർമാരായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് എന്നിവ സ്പോട്ട് മാർക്കറ്റുകളിൽ നിന്നാണ് റഷ്യൻ എണ്ണ വാങ്ങുന്നത്. ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ തുടരുമ്പോള്‍ രണ്ടാമത് ഇറാഖും മൂന്നാമത് സൗദി അറേബ്യയുമാണ്.
സൗദി അറേബ്യയുടെ കണക്ക്
മെയ് മാസത്തിൽ 508500 ബി പി ഡി എണ്ണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തത്. സൗദിയുടെ ഇറക്കുമതി ഏപ്രിലിൽ നിന്ന് 16.4% കുറഞ്ഞു. അതേസമയം, ഇറാഖിൽ നിന്ന് 1 ദശലക്ഷം ബി പി ഡി എണ്ണയാണ് മെയ് മാസത്തില്‍ ഇന്ത്യയിലേക്ക് എത്തിയത്. കഴിഞ്ഞ മാസത്തിലേതില്‍ നിന്നും 22.2 ശതമാനത്തിന്റെ വർധനവാണ് ഇറാഖിന്റെ കാര്യത്തിലുണ്ടായിരിക്കുന്നത്.
അതേസമയം കഴിഞ്ഞ മാസം ഇന്ത്യൻ റിഫൈനറുകൾക്ക് യു എസിൽ നിന്ന് 176,000 ബി പി ഡി ഓയിൽ ലഭിച്ചതായും ഡാറ്റകള്‍ കാണിക്കുന്നു. റഷ്യൻ എണ്ണയുടെ ഉയർന്ന ഉപഭോഗം ഇന്ത്യയുടെ ക്രൂഡ് വിഹിതത്തില്‍ മിഡിൽ ഈസ്റ്റേണ്‍ ഓയിലിൻ്റെയും എണ്ണ ഉൽപ്പാദകരായ ഒപെക്കിൻ്റെയും വിഹിതം കുറയ്‌ക്കുന്നതായും വിവരങ്ങള്‍ കാണിക്കുന്നു.












Click it and Unblock the Notifications