ഇന്തോനേഷ്യയെ ദുരന്തഭൂമിയാക്കി സുനാമിയും ഭൂകമ്പവും; മരണം 1200 കടന്നു.. വിശപ്പകറ്റാൻ കൊള്ളയും!!
ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1234 ആയി. സുലവേസിയിൽ ഭൂകമ്പത്തിൽ നിലംപൊത്തിയ പള്ളിക്കെട്ടിടത്തിനടിയിൽപെട്ട് മരിച്ച വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കണക്കാണിത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു.
മരിച്ചവരുടെ മൃതദേഹങ്ങൾ വലിയ കുഴികളെടുത്ത് മൂടുകയാണ്. പകർച്ച വ്യാധി ഭീഷണി ഉണ്ടായേക്കുമെന്ന ഭീഷണിയിലാണ് അധികൃതർ. ഭൂകമ്പത്തിൽ തകർന്ന വാർത്താ വിനിമയ സംവിധാനങ്ങൾ ഇതുവരെ പുനസ്ഥാപിക്കാനായിട്ടില്ല. പല പ്രദേശങ്ങളിലും ഇപ്പോഴും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ സാധിച്ചിട്ടില്ല.
ദുരന്തത്തിൽ നിന്ന് രക്ഷനേടാൻ ഇന്തോനേഷ്യ രാജ്യാന്തര സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സഹായഹസ്തം നീട്ടിയിട്ടുണ്ട്. നിലവിൽ ഇന്തോനേഷ്യൻ പട്ടാളത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. വലിയ കെട്ടിടങ്ങൾ നീക്കം ചെയ്യുന്നതിനും മറ്റുമായുള്ള ഉപകരണങ്ങളുടെ അഭാവവും ഗതാഗതസംവിധാനങ്ങൾ തകർന്നതും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
കടുത്ത ഭക്ഷ്യക്ഷാമവും കുടിവെള്ള ക്ഷാമവുമാണ് ദുരന്തത്തിൽ നിന്നും രക്ഷനേടിയവർ നേരിടുന്ന പ്രധാന വെല്ലുവിളി. ഭക്ഷണത്തിനും അവശ്യവസ്തുക്കൾക്കുമായി കടകൾ കൊള്ളയടിച്ച നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്തോനേഷ്യയിൽ റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും പിന്നാലെ ശക്തമായ സുനാമിയും ഉണ്ടാകുന്നത്. 150 ഓളം തുടർ ചലനങ്ങളും ഉണ്ടായി.
ബാലഭാസ്കറും യാത്രയാകുമ്പോൾ.... റോഡപകടങ്ങൾ കുറയ്ക്കാൻ കലാകാരന്മാർക്കും ചെയ്യാനേറെയുണ്ട്!!! കുറിപ്പ്..
ഞാൻ അവൾക്ക് ഒരു ഉറപ്പ് കൊടുത്തു; ലക്ഷ്മിയെ വിളിച്ചിറക്കിയ തീരുമാനത്തെ കുറിച്ച് ബാലഭാസ്കർ പറഞ്ഞത്...