ഇന്തോനേഷ്യയിൽ ആഞ്ഞടിച്ച സുനാമിയിൽ മരണസംഖ്യ ഉയരുന്നു; വിമാനത്താവളം അടച്ചു....
Recommended Video

ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമിയും. സുലുവേസി ദ്വീപിലെ പലുവിൽ മുപ്പതിൽ അധികം ആളുകൾ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സുനാമി ഭീഷണിയെതുടർന്ന് പലുവിലെ വിമാനത്താവളം അടച്ചു.
രണ്ട് മീറ്ററോളം ഉയരത്തിലുള്ള തിരമാലകളാണ് പലുവിൽ ആഞ്ഞടിച്ചത്. തുടർ ഭൂചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ ഭീതിയിലാണ്. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്തോനേഷ്യയിൽ ഉണ്ടായത്. സുലവേസിയിലെ ഡെങ്കാല പട്ടണത്തിൽ നിന്നും 56 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

ഡെങ്കാലയിലാണ് ആദ്യ പ്രകമ്പനം അനുഭവപ്പെട്ടത്. പിന്നീട് തുടർ ചലനങ്ങൾ ഉണ്ടായി. സുനാമി മുന്നറിയിപ്പ് ആദ്യം നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. ഇതിന് തൊട്ടുപിന്നാലെ സുനാമിത്തിരകൾ ആഞ്ഞടിക്കുകയായിരുന്നു.
പലുവിൽ സുനാമിത്തിരകൾ ആഞ്ഞടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരായി ഓടുന്നതും കെട്ടിടങ്ങൾ തകർന്ന് വീഴുന്നതും വീഡിയോയിൽ കാണാം. മൂന്നര ലക്ഷത്തോളം ജനങ്ങൾ താമസിക്കുന്ന പട്ടണമാണ് പാലു. വാർത്താവിനിമയ സംവിധാനങ്ങൾ പൂർണമായും തകരാറിലായി.
കഴിഞ്ഞ ഓഗസ്റ്റിൽ ലംബോക്കിലുണ്ടായ ഭൂകമ്പത്തിൽ 460ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. നിരന്തരം ഭൂകമ്പക്കെടുതികൾ നേരിടേണ്ടി വരുന്ന രാജ്യമാണ് ഇന്തോനേഷ്യ. 2004 ഡിസംബർ 24ന് സുമാത്രയിൽ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനും ഉണ്ടായിരുന്നു. 226,000 ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്. ഇന്തോനേഷ്യയിൽ മാത്രം 120,000 ആളുകൾ മരിച്ചു.












Click it and Unblock the Notifications