ഇന്തോനേഷ്യയിലെ ലംബോർക്കിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി!!
ജക്കാർത്ത: ഇന്തോനേഷ്യയിലെ ലെബോർക്കിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചനം. ഇന്തോനേഷ്യയിലെ ലംബോർക്കിൽ രണ്ട് ആഴ്ചയ്ക്ക് മുന്നേ നടന്ന ശക്തമായ ഭൂചലനത്തിന് പിന്നാലെയാണ് ടൂറിസ്റ്റ് കേന്ദ്രത്തിൽ ഇപ്പോൾ ഭൂചലനം ഉണ്ടായിരിക്കുന്നത്. ആഗസ്ത് അഞ്ച് ഞായറാഴ്ച ഉണ്ടായ ഭൂചലനത്തിന്റെ നടുക്കുന്ന ഓർമ്മകൾ വിട്ട് മാറുന്നതിനിടയിലാണ് വീണ്ടും ഭൂചലനം ഉണ്ടായിരിക്കുന്നത്.
20 കിലോമീറ്ററോളം ഭൂചനത്തിന്റെ വ്യാപ്തി ഉണ്ടായിരുന്നെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതുവരെ സുനാമി മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല. ആർക്കും പരിക്ക് പറ്റിയതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പക്ഷേ നല്ല ശക്തമായ ഭൂകമ്പമായിരുന്നെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. എല്ലാവരും കുലുങ്ങിയെന്ന് ആഗസ് സലീം എഎഫ്പിയോട് പറഞ്ഞു.
' ഞങ്ങളെല്ലാവരും ടെന്റുകളിൽ കിടന്നുറങ്ങുകയായിരുന്നു. എന്തോ വീഴുന്നതായി ശബ്ദം കേട്ടു, പെട്ടെന്ന് കുലുങ്ങാൻ തുടങ്ങി. എല്ലാവരും തെരുവിലേക്ക് ഓടി നിലവിളിച്ചു' എന്ന് അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച മുമ്പ് ഉണ്ടായ ഭൂകമ്പത്തിൽ നീരവധി വീടുകൾ തകരുകയും നിരവധി പേർ മരണപ്പെടുകയും ചെയ്തിരുന്നു. പസഫിക് റിങ് ഓഫ് ഫയർ എന്ന മേഖലയിലാണ് ഇന്തോനേഷ്യ സ്ഥിതിചെയ്യുന്നത്. നിരവധി സജീവ അഗ്മിപർവ്വതങ്ങളുള്ള മേഖലയാണിത്. അതുകൊണ്ട് തന്നെ ലോകത്ത് പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത കൂടുതലുള്ള മേഖലയാണിത്.