ഇന്തോനേഷ്യ ചൈനയുടെ പാതയില്‍, മരിച്ച് വീഴുന്നവര്‍ക്ക് കണക്കില്ല, യുവാക്കള്‍ക്കും രക്ഷയില്ല!!
ജക്കാര്‍ത്ത: കൊറോണ കേസുകള്‍ ഏഷ്യയെ വീണ്ടും വിറപ്പിക്കുന്നു. ചൈനയുടെ പാതയിലേക്ക് ഇന്തോനേഷ്യയും കുതിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവിടെ മരണസംഖ്യ 200ലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. മരണസംഖ്യ വളരെ ചെറുതാണെന്ന് കരുതേണ്ട. ഇന്തോനേഷ്യ ജനസംഖ്യയില്‍ മുന്‍നിരയില്‍ നില്ക്കുന്ന രാജ്യമാണ്. അവിടെ ചൈനയ്ക്ക് സമാനമായിട്ടാണ് കൊറോണ പടര്‍ന്ന് പിടിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ തന്നെ ഏഷ്യന്‍ രാജ്യങ്ങള്‍ സൂക്ഷിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വേണ്ടത്ര സജ്ജീകരണങ്ങളോ അവബോധമോ ഇല്ലാതെ താളം തെറ്റി നില്‍ക്കുകയാണ് ഇന്തോനേഷ്യ. ദക്ഷിണ കൊറിയ അടക്കമുള്ളവര്‍ കടുത്ത നിയന്ത്രണങ്ങളിലൂടെ ഇതിനെ നിയന്ത്രിക്കുമ്പോള്‍ ചൈന ആദ്യം കാണിച്ച സമീപനമാണ് ഇവര്‍ പിന്തുടരുന്നത്. ഉത്തര കൊറിയയെ പോലെ വിവരങ്ങള്‍ മറച്ചുവെക്കാനും ശ്രമിക്കുന്നുണ്ട്. യുവാക്കളുടെ കണക്കുകളും ഇതിനിടെ ലോകാരോഗ്യ സംഘടന പുറത്തുവിട്ടിട്ടുണ്ട്.
ഇന്തോനേഷ്യയില്‍ കണക്കില്ല
ഇന്തോനേഷ്യ ചൈനയുടെ പാതയിലേക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏപ്രില്‍ മൂന്ന് വരെ 1986 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 181 പേര് മരിക്കുകയും ചെയ്തു. മാര്‍ച്ച രണ്ടിന് വെറും രണ്ട് കേസുകളാണ് ഇന്തോനേഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഒരു മാസം കൊണ്ട് കൊണ്ടാണ് ഇത്രയും വര്‍ധനവുണ്ടായിരിക്കുന്നത്. ദക്ഷിണപൂര്‍വേഷ്യയില്‍ ഏറ്റവുമധികം മരണനിരക്കുള്ള രാജ്യം കൂടിയായി ഇന്തോനേഷ്യ മാറിയിരിക്കുകയാണ്. ലോകത്തെ മരണനിരക്ക് 5.2 ശതമാനമാണ്. ഇന്തോനേഷ്യയില്‍ ഇത് 9.1 ശതമാനമാണ്.
പിടിവിട്ട് കാര്യങ്ങള്‍
ഫിലിപ്പൈന്‍സും മലേഷ്യയും ഇന്തോനേഷ്യയേക്കാള്‍ മരണനിരക്കില്‍ എത്രയോ താഴെയാണ്. മലേഷ്യയില്‍ വെറും 1.6 ശതമാനമാണ് മരണനിരക്ക്. എന്നാല്‍ ഫിലിപ്പൈന്‍സിലും മലേഷ്യയിലും രോഗംബാധിച്ചവരുടെ എണ്ണം മൂവായിരം കവിഞ്ഞിട്ടുണ്ട്. ഇന്തോനേഷ്യയുടെ തലസ്ഥാന നഗരമായ ജക്കാര്‍ത്തിയില്‍ 95 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചിരിക്കുകയാണ്. ഏപ്രില്‍ രണ്ടിന് 13 പേര് മരിക്കുകയും ചെയ്തു. അപ്പോള്‍ തന്നെ കാര്യങ്ങള്‍ എത്രത്തോളം പിടിവിട്ടിരിക്കുന്നു എന്ന് വ്യക്തമാണ്. ജനുവരിയിലും ഫെബ്രുവരിയിലും ഒരൊറ്റ പോസിറ്റീവ് കേസ് പോലും ഇന്തോനേഷ്യയില്‍ ഉണ്ടായിരുന്നില്ല.
പ്രശ്നങ്ങള്‍ ഇങ്ങനെ
ഇന്തോനേഷ്യയുടെ ഏറ്റവും വലിയ പ്രതിസന്ധി ജനസംഖ്യയാണ്. ലോകത്തെ തന്നെ ജനസംഖ്യ കൂടുതലുള്ള നാലാമത്തെ രാജ്യമാണ് ഇന്തോനേഷ്യ. 26 കോടിയിലധികം ജനങ്ങള്‍ ഇവിടെയുണ്ട്. ആരോഗ്യ മേഖല വന്‍ ദുരന്തമാണ് ഇന്തോനേഷ്യയില്‍. മാസ്കുകളോ മറ്റ് സുരക്ഷാ ഉപകരണങ്ങളോ വലിയ തോതില്‍ ലഭിക്കാനുമില്ല. റാപ്പിഡ് ടെസ്റ്റും ദുര്‍ബലമാണ്. അതായത് പരിശോധനകള്‍ കൃത്യമായി നടക്കാത്തത് മരണനിരക്കുകള്‍ വര്‍ധിപ്പിക്കുന്നു എന്ന് വ്യക്തം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇതുവരെ സര്‍ക്കാരില്‍ നിന്ന് നിര്‍ദേശം പോലും ലഭിച്ചിട്ടില്ല. കൃത്യമായ വിവരങ്ങള്‍ ആര്‍ക്കും കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറുമല്ല.
ആരോഗ്യ മേഖലയുടെ അവസ്ഥ
ഇന്തോനേഷ്യയില്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് 2813 ആശുപത്രികളുണ്ട്. ശരാശരി 10000 പേര്‍ക്ക് 12 കിടക്കകള്‍ എന്നാണ് കണക്ക്. ഒരു ലക്ഷത്തിലധികം ഡോക്ടര്‍മാര്‍ രാജ്യത്തുണ്ട്. പതിനായിരം രോഗികള്‍ക്ക് നാല് ഡോക്ടര്‍ എന്നാണ് കണക്കിലാണ് കാര്യങ്ങള്‍. ചൈനയില്‍ നിന്ന് അഞ്ച് ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്തോനേഷ്യ ചൈനയില്‍ നിന്ന് വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഏപ്രില്‍ രണ്ട് വരെ ഒരു മില്യണ്‍ പേരില്‍ നിന്ന് വെറും 25 പേരെയാണ് പരിശോധിച്ചത്. ഏഷ്യയില്‍ ഏറ്റവും മോശം നിരക്കാണിത്. ഇന്ത്യ 35 പേരെയും ദക്ഷിണ കൊറിയ 8222 പേരെയുമാണ് ടെസ്റ്റിന് വിധേയമാക്കിയത്.
എല്ലാം മൂടിവെക്കുന്നു
ചൈനയുടെയും ഉത്തരകൊറിയയുടെയും പാതയിലാണ് ഇന്തോനേഷ്യയുടെ സഞ്ചാരം. 71000 പേര് ഈ മാസം കഴിയുന്നതോടെ രോഗബാധിതരാവുമെന്നാണ് ഡോക്ടര്‍മാര്‍ പ്രവചിക്കുന്നത്. എന്നാല്‍ ഇത് രണ്ടരലക്ഷം വരെയാവാമെന്നും പറയുന്നു. പക്ഷേ ഇന്തോനേഷ്യ പല റിപ്പോര്‍ട്ടുകളും പൂഴ്ത്തിവെക്കുകയാണ്. ഇത് എത്രയോ അധികമാണെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നു. ഇന്തോനേഷ്യയില്‍ രോഗത്തെ നേരിടാനുള്ള സമയമുണ്ടെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ റയാന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഗൗരവത്തോടെ രാജ്യം കണ്ടിട്ടില്ല.
യുവാക്കള്‍ക്കും രക്ഷയില്ല
യുവാക്കള്‍ക്ക് കൊറോണ ബാധിക്കില്ലെന്നത് തെറ്റായ ധാരണയാണെന്ന് തെളിഞ്ഞതായി ലോകാരോഗ്യ സംഘടന പറഞ്ഞു. നിരവധി പേര് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാണ്. പലരും മരിച്ച് വീഴുന്നു. യൂറോപ്പില്‍ അധികവും മരിച്ചിരിക്കുന്നത് യുവാക്കളാണെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജിംഗ് ഡിസീസസ് വിഭാഗം അധ്യക്ഷ ഡോ മരിയ വാന്‍ കെര്‍ക്കോവ് പറഞ്ഞു. പലരും രോഗത്തെ ചെറുതായി കണ്ടത് കൊണ്ടാണ് മരണം സംഭവിച്ചതെന്ന് ഇവര്‍ പറഞ്ഞു. ഇറ്റലിയില്‍ 15 ശതമാനത്തോളം രോഗികള്‍ അന്‍പത് വയസ്സിന് താഴെയുള്ളവരാണ്. കൊറിയയില്‍ ആറ് മരണങ്ങളില്‍ ഒരാള്‍ വീതം 60 വയസ്സിന് താഴെയുള്ളവരാണ്.
Recommended Video
ആരും സുരക്ഷിതരല്ല
യുവാക്കള്‍ വേണ്ട കരുതലെടുക്കാന് തയ്യാറാവണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ചൈനയില്‍ കുട്ടികളായ 2143 പേരില്‍ രോഗം സ്ഥിരീകരിക്കുകയോ സംശയിക്കപ്പെടുകയോ ചെയ്തിരുന്നു. ഇതില്‍ ഭൂരിഭാഗവും പ്രകടമായ രോഗലക്ഷണം ഇല്ലാത്തവരാണ്. അതായത് യുവാക്കളിലാണ് ഇത്തരം രോഗ ലക്ഷണങ്ങള്‍ കാണുന്നതെന്ന് വ്യക്തമാണ്. ആറ് ശതമാനത്തോളം കുട്ടികള്‍ ഗുരുതരാവസ്ഥയിലാണ്. പ്രായം കൂടുതലുള്ളവരില്‍ രോഗം ശക്തമാകും. പക്ഷേ അതുകൊണ്ട് യുവാക്കളെ ബാധിക്കില്ലെന്ന ധാരണ തെറ്റാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.