ഇന്തോനേഷ്യയെ തകർത്തെറിഞ്ഞ് സുനാമിത്തിരകൾ; മരണസംഖ്യ ആയിരത്തിലേക്ക്..
പാലു: ഭൂകമ്പവും സുനാമിയും തകർത്തെറിഞ്ഞ ഇന്തോനേഷ്യയിലെ സുലാവേസി ദ്വീപിൽ മരണസംഖ്യ ആയിരത്തോടടുക്കുന്നു. 832 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. മരണസംഖ്യ ഉയരാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ വ്യക്തമാക്കി.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും മണ്ണിനടിയിലും നിരവധി മൃതദേഹങ്ങളുണ്ടെന്നാണ് സൂചന. ഭൂകമ്പത്തിൽ തകർന്ന വാർത്താ വിനിമയം സംവിധാനങ്ങൾ പുനസ്ഥാപിക്കാനായിട്ടില്ല.
മൃതദേഹങ്ങൾ
വിനോദ സഞ്ചാരികളുടെ ഇഷ്ട നഗരമായിരുന്നു പാലു. നിലംപൊത്തി കിടക്കുന്ന കെട്ടിടങ്ങളും മണലിൽ പുതഞ്ഞ് കിടക്കുന്ന മൃതദേഹങ്ങളുമാണ് പാലുവിലെ ഇന്നത്തെ കാഴ്ചകൾ. മിനുറ്റുകൾക്കുള്ളിലാണ് മരണസംഖ്യ ഉയരുന്നത്. നഗരത്തിലെ വലിയ പാലങ്ങളും റോഡുകളും തകർന്ന് ഗതാഗത മാർഗങ്ങൾ പൂർണമായും അടഞ്ഞിരിക്കുകയാണ്.
മരണസംഖ്യ
ഡൊംഗ്ലയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം, മൂന്ന് ലക്ഷത്തിൽ അധികം ആളുകളാണ് ഇവിടെ താമസിക്കുന്നത്. 11 മരണങ്ങൾ മാത്രമാണ് ഡൊംഗ്ലയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടേക്ക് രക്ഷാപ്രവർത്തകർ എത്തിച്ചേരാനും തടസ്സം നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഡെംഗാലയിലേ നാശനഷ്ടങ്ങൾ ഇതുവരെ വിലയിരുത്താനായിട്ടില്ല. വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലാണ്. ഡൊംഗ്ലയിൽ കൂടുതൽ മരണങ്ങൾ സംഭവിച്ചിട്ടുണ്ടാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
മൃതദേഹങ്ങൾ
പാലു നഗരത്തിൽ എങ്ങും വിലാപ ശബ്ദങ്ങളാണ് മുഴങ്ങി കേൾക്കുന്നത്. മണലിൽ പൊതിഞ്ഞ് കിടക്കുന്ന മൃതദേഹങ്ങളിൽ തങ്ങളുടെ ഉറ്റവരുടെ മുഖം ഉണ്ടോയെന്ന് അന്വേഷിക്കുന്നവരാണ് എവിടെയും. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ വലിയ കുഴിയെടുത്ത് കൂട്ടത്തോടെ അടക്കം ചെയ്യുകയാണ്. പകർച്ച വ്യാധികൾ പടരുമോയെന്ന ആശങ്കയിലാണ് അധികൃതർ.
രക്ഷാപ്രവർത്തനം
കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താൻ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനമാണ് പാലുവിൽ നടക്കുന്നത്. നിരവധി സ്ഥലങ്ങളിൽ രക്ഷാപ്രവർത്തകർക്ക് ഇനിയും എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. ഇന്ധനക്ഷാമവും രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. വൈദ്യുതി ബന്ധവും തകർന്നിരിക്കുകയാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഇന്തോനേഷ്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
നാശനഷ്ടങ്ങൾ
നാശ നഷ്ടങ്ങൾ പൂർണമായും വിലയിരുത്താനായിട്ടില്ലെങ്കിലും കനത്ത നഷ്ടമാണ് രാജ്യത്തുണ്ടായിരിക്കുന്നത്. പാലുവിൽ മാത്രം 17,000 പേർക്ക് വീട് നഷ്ടമായി. ആറായിരത്തിൽ അധികം കുട്ടികളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും നിലംപൊത്തി. ആശുപത്രിക്കെട്ടിടങ്ങൾക്ക് പുറത്തുവെച്ചാണ് രോഗികൾക്ക് ചികിത്സ നൽകി വരുന്നത്.
ഭക്ഷ്യക്ഷാമം
രൂക്ഷമായ ഭക്ഷ്യക്ഷാമമാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ നേരിടുന്ന പ്രധാന വെല്ലുവിളി. ഭക്ഷണത്തിനും വസ്ത്രത്തിനുമായി ആളുകൾ കടകൾ അതിക്രമിച്ച് കയറുന്നതായും റിപ്പോർട്ടുകളുണ്ട്. ഭൂകമ്പത്തേ തുടർന്ന് അടച്ച വിമാനത്താവളത്തിൽ ഭക്ഷ്യവസ്തുക്കളുമായി വരുന്ന വിമാനങ്ങൾ ഇറക്കാൻ മാത്രം അനുമതി നൽകിയിട്ടുണ്ട്.
തടവുപുള്ളികൾ
ഭൂകമ്പം തകർത്ത ജയിലിൽ നിന്നും നൂറുകണക്കിന് കുറ്റവാളികൾ രക്ഷപെട്ടതായി ഇന്തോനേഷ്യയിലെ ഒരു പ്രദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്. 560 തടവുപുള്ളികളിൽ പകുതിയിൽ അധികം ആളുകളും രക്ഷപെട്ടെന്നാണ് റിപ്പോർട്ട്. ശുദ്ധമായ കുടിവെളളം ഇല്ലാത്തതാണ് പാലു നഗരം നേരിടുന്ന മറ്റൊരു പ്രതിസന്ധി.
രാക്ഷസത്തിരകൾ
റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും സുനാമിത്തിരകളുമാണ് ഇന്തോനേഷ്യയിൽ നാശം വിതച്ചത്. ആറ് മീറ്ററോളം ഉയരത്തിലാണ് രാക്ഷത്തിരകൾ പാലുവിൽ ആഞ്ഞടിച്ചത്. സുനാമി മുന്നറിയിപ്പ് പിൻവലിച്ച് മിനിറ്റുകൾക്കുള്ളിൽ കുറ്റൻ തിരകൾ നാശം വിതയ്ക്കുകയായിരുന്നു. 150 ലേറെ തുടർ ചലനങ്ങളാണ് ഇന്തോനേഷ്യയിൽ ഉണ്ടായത്.
അവഗണന
ഭൂകമ്പം നിരന്തരം നാശം വിതയ്ക്കുന്ന പ്രദേശമാണ് ഇന്തോനേഷ്യ. 2004ൽ സുമാത്രയിലുണ്ടായ ഭൂകമ്പത്തിൽ ഇന്തോനേഷ്യയിൽ മാത്രം 1,20,000 പേർക്കാണ് ജീവൻ നഷ്ടമായത്. നിരന്തരം ഭീഷണി നേരിടുന്ന പ്രദേശമായിട്ടും സുമാനിയടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ സംവിധാനങ്ങൾ ഇല്ലാത്തിന് വലിയ വിമർശനമാണ് ഉയരുന്നത്. രക്ഷാപ്രവർത്തനത്തിന് ഫലപ്രദമായ സംവിധാനങ്ങൾ ഇല്ലാത്തതാണ് മരണസംഖ്യ ഉയരാൻ കാരണമെന്നും ആരോപണമുണ്ട്.
പോലീസ് അതിസാഹസികമായി കീഴടക്കിയ കൊള്ളപ്പലിശക്കാരന് മണിക്കൂറുകൾക്കകം ജാമ്യം; അന്വേഷണം പ്രതിസന്ധിയിൽ
കേരളത്തില്‍ ഇന്ധനവില സര്‍വകാല റെക്കോര്‍ഡില്‍: ഡീസൽ വില 80ലെത്തി