ചാവേറുകൾ വരുമെന്ന് 20 ദിവസം മുൻപ് അറിഞ്ഞു! ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ ഓഫീസിനും ഭീഷണി
കൊളംബോ: ആറ് മണിക്കൂറിനുളളില്‍ എട്ട് സ്‌ഫോടനങ്ങള്‍. യേശു ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ് ലോകമെമ്പാടും ആഘോഷിക്കുമ്പോള്‍ ചോരയില്‍ കുളിച്ച് വിറങ്ങലിച്ച് നില്‍ക്കുകയാണ് ശ്രീലങ്ക. പളളികളില്‍ പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്നവര്‍ അടക്കം നൂറ് കണക്കിന് പേരാണ് ചിതറത്തെറിച്ചത്.
രാജ്യത്തെ ലക്ഷ്യമിട്ട് ചാവേറുകള്‍ വരുന്നുവെന്ന വിവരം നേരത്തെ തന്നെ ലഭിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിടത്തും എട്ടിടത്തുണ്ടായ സ്‌ഫോടനങ്ങള്‍ തടയാന്‍ സാധിച്ചില്ല. പ്രമുഖ തമിഴ് നടി രാധികാ ശരത് കുമാര്‍ തലനാരിഴയ്ക്കാണ് മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്. വിശദാംശങ്ങള്‍ ഇങ്ങനെ.
വിറങ്ങലിച്ച് ശ്രീലങ്ക
ഈസ്റ്റര്‍ ദിനത്തിലെ പ്രാര്‍ത്ഥനകള്‍ നടന്ന് കൊണ്ടിരിക്കേ മൂന്ന് പളളികളിലും രണ്ട് പഞ്ച നക്ഷത്ര ഹോട്ടലുകളിലുമാണ് ആദ്യം സ്‌ഫോടനം നടന്നത്. പിന്നാലെ രണ്ടിടത്ത് കൂടി സ്‌ഫോടനങ്ങള്‍ ഉണ്ടായി. കൊളംബോ മൃഗശാലയ്ക്ക് സമീപത്തുളള ഹോട്ടലിലും കൊളംബോയിലെ തന്നെ ഡെമറ്റോഗോഡ ഹൗസിംഗ് കോപ്ലക്‌സിലുമാണ് ഏഴാമത്തെയും എട്ടാമത്തെയും സ്‌ഫോടനങ്ങളുണ്ടായത്.
ശ്രീലങ്കില്‍ കര്‍ഫ്യൂ
ഇതുവരെ 162 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 450ല്‍ അധികം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് ശ്രീലങ്കില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. താല്‍ക്കാലികമായി രാജ്യത്ത് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടക്കമുളള സാമൂഹ്യ മാധ്യമങ്ങള്‍ നിരോധിച്ചിരിക്കുകയാണ്.
20 ദിവസങ്ങള്‍ക്ക് മുന്‍പേ മുന്നറിയിപ്പ്
ബുധനാഴ്ച വരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ പളളികളില്‍ ചാവേറാക്രമണം ഉണ്ടാകും എന്ന് 20 ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്‍ടിജെ എന്നറിയപ്പെടുന്ന നാഷണല്‍ തൗഹീത്ത് ജമാഅത്തിന്റെ ആക്രമണം ഉണ്ടാകും എന്നായിരുന്നു വിവരം ലഭിച്ചിരുന്നത്.
ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ ഓഫീസും
ശ്രീലങ്കയിലെ പ്രധാനപ്പെട്ട പളളികള്‍ക്കൊപ്പം ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ ഓഫീസും ആക്രമിക്കപ്പെടും എന്നാണ് ഒരു വിദേശ ഇന്റലിജന്‍സ് ഏജന്‍സി ഏപ്രില്‍ 11ന് വിവരം നല്‍കിയത്. പോലീസ് മേധാവിയായ പുജത്ത് ജയസുന്ദര ഈ വിവരം പോലീസിലെ ഉന്നതര്‍ക്ക് കൈമാറുകയും ദേശീയ തലത്തില്‍ ചാവേറാക്രമണ സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല
എന്‍ടിജെ തന്നെയാണോ ആക്രമണത്തിന് പിന്നില്‍ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ശ്രീലങ്കയിലെ ബുദ്ധമത ആരാധനാലയങ്ങള്‍ ആക്രമിച്ച് ശ്രദ്ധാകേന്ദ്രമായിട്ടുളള തീവ്രവാദ ഗ്രൂപ്പാണ് എന്‍ടിജെ. ഇതുവരെ ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
രക്ഷപ്പെട്ട് നടി
കൊളംബോയിലെ സ്‌ഫോടനങ്ങളില്‍ നിന്ന് നടി രാധിക ശരത് കുമാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ശ്രീലങ്കയില്‍ വിനോദ സഞ്ചാരത്തിന് എത്തിയ രാധിക പഞ്ച നക്ഷത്ര ഹോട്ടലായ സിനിമോണ്‍ ഗ്രാന്‍ഡില്‍ ആയിരുന്നു താമസിച്ചിരുന്നത്. രാധിക ഹോട്ടലില്‍ നിന്നും ഇറങ്ങി അല്‍പ സമയത്തിന് ശേഷമാണ് സ്‌ഫോടനം ഉണ്ടായത് എന്നവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നു.
നിരീക്ഷിച്ച് ഇന്ത്യ
ശ്രീലങ്കയില്‍ ഉണ്ടായ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കാടത്തം നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മേഖലയില്‍ സ്ഥാനമില്ലെന്ന് മോദി പറഞ്ഞു. ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പ്രതികരിച്ചു.
അമേഠിയിൽ രാഹുൽ ഗാന്ധിക്ക് അപകടം, നാമനിർദേശ പത്രിക പരിശോധന മാറ്റി, കോൺഗ്രസിന് നെഞ്ചിടിപ്പ്!
മുസ്ലീംകളെ നശിപ്പിക്കണമെങ്കിൽ നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യുക.. വർഗീയ വിഷം തുപ്പി ബിജെപി നേതാവ്!